Sunday, May 18, 2014

അടയാത്ത വാതിലുകള്‍

കുറച്ചു മുന്‍പ് മടിവാളയ്ക്കടുത്ത് കണ്ടതാണ് ഇവരെ. ഒരു സ്ത്രീയും അവരുടെ മകനും. ഞാന്‍ ആദ്യം കരുതിയത് സഹോദരനോ ഭര്‍ത്താവോ മറ്റോ ആയിരിക്കും എന്നാണ്. പിന്നെ ഇതുപോലുള്ള കുറേ പേര്‍ പിച്ച തെണ്ടി നടക്കുന്ന സ്ഥലമാണല്ലോ ബാംഗ്ലൂര്‍, അതുകൊണ്ട് മൈന്‍ഡും ചെയ്തില്ല. 

ഒരു ബേകറിയില്‍ നിന്ന് ചായ കുടിക്കുകയായിരുന്നു ഞാന്‍, അപ്പോഴാണ് റഹീം ഭായ് ഇവരെ കാണിച്ചു തന്നത്. ഒന്ന് രണ്ടു ദിവസമായി ഈ ഏരിയയില്‍ കാണുന്നു. മകന് പതിനാലു വയസ്സ് പ്രായം, പക്ഷെ കണ്ടാല്‍ ഒരു അന്‍പത് എങ്കിലും തോന്നിക്കും. "പാ" എന്ന സിനിമയിലെ അമിതാഭ് ബച്ചനെ പോലെ.

തൊട്ടടുത്ത വീട്ടിലെ സ്ത്രീകളും കുട്ടികളും ഇവരെ കൌതുകത്തോടെ നോക്കും. എന്നിട്ട് അമിതാഭ് ബച്ചനുമായി കംപേര്‍ ചെയ്യും. കുറച്ചു മുന്‍പ് ഒരു മുത്തശ്ശി അമ്മൂമ്മ അവര്‍ക്ക് ഇഡ്ഡലിയും സാറും കൊടുത്തിരുന്നുവത്രേ. കഷ്ണങ്ങളില്ലാത്ത കറി, അതാണീ സാറ്.

"ഓ .. അപ്പൊ റസ്റ്റ്‌ എടുക്കുവാണോ" .. ഞാന്‍ ചോദിച്ചു.
"ഏയ്‌ അല്ല .. ആ പയ്യന് ഒരു അന്‍പത് മീറ്ററില്‍ കൂടുതല്‍ നടക്കാന്‍ പറ്റില്ല."
"പയ്യനോ ... " അപ്പോഴാണ് റഹീം ഭായ് ഇവര്‍ അമ്മയും മകനുമാണെന്ന് പറഞ്ഞു തന്നത്.

ഇവര്‍ക്ക് ഒത്തിരി ദൂരം പോകാനുണ്ട്, ആന്ധ്രായിലെ ബാഗേപ്പള്ളിയാണ് സ്വദേശം. പക്ഷെ മകന് ഉഷ്ണം സഹിക്കാന്‍ കഴിയുന്നില്ല, വെയിലു കൊണ്ടാല്‍ സ്കിന്‍ ചൊറിഞ്ഞു തുടങ്ങും. വരണ്ടുണങ്ങുന്ന ദേഹം. ബസില്‍ കയറിയാല്‍ ആകെ പരവേശവും വെപ്രാളവും കാണിക്കും ആ കുട്ടി. അമ്മയക്ക് അവനെ എടുത്ത് നടക്കാനുള്ള ആരോഗ്യവുമില്ല.

കൂടുതല്‍ ഒന്നും ചെയ്യാനില്ലാത്ത ഞാന്‍ കൂടുതലൊന്നും ചോദിക്കാന്‍ നിന്നില്ല. വരണ്ട മനസ്സില്‍ ഒരിറ്റ് സങ്കടം വന്നത് കൊണ്ട് ഞാന്‍ രണ്ട് എഗ്ഗ് പഫ്സ് വാങ്ങി കൊടുത്തു, കൂടെ ഒരു ലിറ്ററിന്‍റെ തണുത്ത അക്ക്വാഫിനയും. എന്‍റെ സദാചാരബോധത്തെ ഞാന്‍ പ്രശംസിച്ചു കൊണ്ട് അവിടുന്നിറങ്ങാന്‍ തുടങ്ങി.

അപ്പോഴാണ് ഒരു മനുഷ്യന്‍ അവിടെ വന്നത്. ഒരു പഴയ ലൊട്ടുലൊടുക്കന്‍ എസ്റ്റീം കാറില്‍. ആറടി പൊക്കമുള്ള ശുഭ്രവസ്ത്രധാരി. എല്ലാവരെയും ഒന്ന് തറപ്പിച്ചു നോക്കി. ആരെയും വക വെക്കാതെ പുള്ളി ഇവരുടെ കൂടെ ഇരുന്നു. സദാചാരം പുറമേ മാത്രം വിളമ്പുന്ന ഞാനടക്കം പലരും ഉടുപ്പില്‍ അഴുക്ക് പറ്റാതിരിക്കാന്‍ ശ്രമിക്കുമ്പോള്‍, പുള്ളി ആ മകനെ കാറില്‍ കയറ്റിയിരുത്തി. എങ്ങോട്ടോ കൊണ്ടുപോയി. ആരും തിരക്കാനും നിന്നില്ല.

പിന്നീട് അന്വേഷിച്ചപ്പോ മനസ്സിലായി, ഹെണ്ണൂറില്‍ ഒരു അഗതി മന്ദിരം നടത്തുന്ന പോള്‍ എന്നോ ജോര്‍ജ്ജ് എന്നോ പേരുള്ള ഒരു ആളായിരുന്നു അതെന്ന്, പെരുംവെയിലത്തെ തണല്‍മരം. അയാള്‍ അവര്‍ക്ക് എന്തെങ്കിലും ചെയ്തു കൊടുക്കും എന്ന്, എന്തോ മനസ്സ് പറയുന്നു. കാരണം, ഇതൊക്കെ ഇവരെ പോലുള്ളവരുടെ ജോലിയല്ലേ, സോറി കടമയല്ലേ.

No comments:

Post a Comment