Sunday, May 18, 2014

ഒരു മകന്‍ അമ്മയ്ക്കയച്ച കത്തുകള്‍

നാളെ മാതൃദിനമാണ്, അതുകൊണ്ട് തന്നെ ഞാന്‍ ആ കഥ വീണ്ടും പറയട്ടെ, ഒരു അമ്മയുടെയും മകന്‍റെയും കഥ...

May 21, 2006

പ്രിയപ്പെട്ട അമ്മയ്ക്ക്,

ഞാനിപ്പോള്‍ മൂന്നാറിലെ ഷൂട്ടിങ്ങിലാണ്. വളരെ പ്രകൃതിരമണീയമായൊരു സ്ഥലം. കോടമഞ്ഞിന്‍റെ പുതപ്പണിഞ്ഞു പൊട്ടിവിടരുന്ന പ്രഭാതം. ഇന്നത്തെ ചിത്രീകരണം ഇവിടെയടുത്തുള്ള ദേവികുളത്താണ്. ഇതിനെ കുറിച്ചുള്ള ഐതിഹ്യം വളരെ മനോഹരമാണ്.
ദേവി കുളിക്കാന്‍ ഇറങ്ങിയ കുളമായത് കൊണ്ടാണ് ദേവികുളം എന്ന പേര്. ദേവി എന്നാല്‍ സീതാദേവി, സീതയെ രാവണന്‍ തട്ടിക്കൊണ്ടുപോയത് ഇവിടുന്നാണ് എന്നാണ് ഇവിടുത്തെ ആള്‍ക്കാര്‍ എന്നോട് പറഞ്ഞത് ---------------------
----------------------------------------------------------
കൂടുതല്‍ വിശേഷങ്ങള്‍ നാളത്തെ കത്തില്‍,
സ്നേഹപൂര്‍വ്വം,
പ്രണാമങ്ങളോടെ
മകന്‍
അമിതാഭ്

ഇത് ഇന്ത്യന്‍ സിനിമയുടെ പ്രതിഭാസമായ അമിതാഭ് ബച്ചന്‍ അദ്ദേഹത്തിന്‍റെ അമ്മയ്ക്കെഴുതിയ ഒരു കത്തിന്‍റെ പ്രസക്ത ഭാഗമാണ്. ഒരു മകന്‍ അമ്മയ്ക്ക് കത്തെഴുതുക എന്നത് സ്വാഭാവികമാണ്. പക്ഷെ, ഈ കത്തുകള്‍ക്കൊരു പ്രത്യേകതയുണ്ട്. തീര്‍ത്തും അവിശ്വസനീയമായൊരു പ്രത്യേകത.

അദ്ദേഹത്തിന്‍റെ ജീവിതത്തിലെ എല്ലാ ദിവസം തുടങ്ങിയിരുന്നത്, അമ്മയെ തന്‍റെ വിശേഷങ്ങള്‍ കത്തിലൂടെ അറിയിച്ചുകൊണ്ടായിരുന്നു. മുപ്പതോളം വര്‍ഷം തുടര്‍ച്ചയായി, ഒരു തപസ്യ പോലെ കൊണ്ടു നടന്നൊരു ശീലം. രണ്ടായിരത്തി ഏഴില്‍ അമ്മയുടെ മരണം വരെ തുടര്‍ന്നു പോന്നൊരു ശീലം.

സിനിമാജീവിതത്തിന്‍റെ ആദ്യ കാലഘട്ടത്തില്‍ അമ്മയ്ക്ക് നല്‍കിയൊരു വാക്കായിരുന്നു ഈ സുന്ദരമായൊരു തപസ്യക്ക് തുടക്കം കുറിച്ചത്. കല്‍ക്കട്ടയിലും ബോംബെയിലുമായി തന്‍റെ മകന്‍, താമസിക്കാന്‍ സ്ഥായിയായ ഒരു കൂര പോലുമില്ലാതെ അലഞ്ഞുതിരിയുമ്പോള്‍, ഉറക്കവും ഭക്ഷണവും വെടിഞ്ഞായിരുന്നു ആ അമ്മ ദിനരാത്രങ്ങള്‍ തള്ളിനീക്കിയത്. മകന്‍റെ സുഖവിവരങ്ങള്‍ അറിയിച്ചുകൊണ്ടുള്ള കത്തുമായി പോസ്റ്റ്മാന്‍ വരുന്നത് വരെ ഇത് തുടരും. ഒന്നു രണ്ടു ദിവസങ്ങള്‍ കഴിഞ്ഞാല്‍ വീണ്ടും പഴയ അതേ അവസ്ഥ.

വളരെ നാളുകള്‍ക്ക് ശേഷമാണ് പക്ഷെ, അമിതാഭ് ഈ കാര്യങ്ങള്‍ അറിഞ്ഞത്. അന്ന് അദ്ദേഹം അമ്മയ്ക്കൊരു വാക്ക് കൊടുത്തു. ലോകത്തിന്‍റെ ഏതു കോണിലാണെങ്കിലും താന്‍ എല്ലാ ദിവസവും അമ്മയ്ക്ക് കത്തയക്കുമെന്ന്. പിന്നീട് ടെലിഫോണും ഇന്റര്‍നെറ്റും ജീവിതചര്യയായി മാറിയെങ്കിലും, ട്വിട്ടരിലും ഫേസ്ബുക്കിലും ഏറ്റവും കൂടുതല്‍ അനുയായികളുള്ള വ്യക്തിയായി മാറിയതിനുശേഷവും, ഈ തപസ്യ തുടര്‍ന്നുകൊണ്ടിരിന്നു. രസകരമായ സംഭവം, കത്തില്‍ എഴുതുന്ന കാര്യത്തെക്കുറിച്ച് ആ കത്ത് കൈപറ്റുന്നതിനു വരെ, ഫോണില്‍ സംസാരിക്കുമ്പോള്‍ പോലും ഒന്നും പറയാറില്ല എന്നതായിരുന്നു.

അക്ഷരങ്ങള്‍ കൊണ്ട് ജപമാല കോര്‍ത്ത്‌, മനസ്സിലെ സ്നേഹം എല്ലാ ദിവസവും എഴുത്തുകളിലൂടെ കൈമാറുമ്പോള്‍, ആ മകന്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ നടനായിരുന്നില്ല, മറിച്ച്, ആ കത്ത് കൈപറ്റുന്നതുവരെ ഉരുകുന്ന ഹൃദയത്തോടെ കാത്തിരിക്കുന്ന ഒരു അമ്മയുടെ പൊന്നോമന പുത്രനായിരുന്നു. എത്ര തിരക്കുള്ള സാഹചര്യത്തിലും അമ്മയ്ക്കുള്ള സ്നേഹസമ്മാനം കത്തുകളിലൂടെ അയക്കാന്‍ മറക്കാത്ത അമൂല്യ സ്നേഹനിധി

No comments:

Post a Comment