Sunday, May 18, 2014

ദൃശ്യം - ഹൃദ്യമീ ദൃശ്യം

പണ്ടൊക്കെ ഒരു മോഹന്‍ലാല്‍ ചിത്രം ഇറങ്ങിയാല്‍ അതിന്‍റെ പോസ്റ്ററുകളില്‍ സ്ഥിരം കാണുന്ന വാചകങ്ങള്‍ ആയിരുന്നു: 

"ഇവന്‍ ഞങ്ങളുടെയും മകന്‍"
"ഇതുപോലെയാകണം എന്‍റെയും ഭര്‍ത്താവ്"
"എന്‍റെ അച്ഛനാണ് എന്‍റെ ഹീറോ"

എങ്കിലും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇതുപോലുള്ള ജീവിതഗന്ധിയായ കഥാപാത്രങ്ങള്‍ ഈ താരത്തില്‍ നിന്നും പ്രേക്ഷകര്‍ക്ക് ലഭിച്ചിരുന്നില്ല. പക്ഷെ അതിനെല്ലാം പലിശ സഹിതം തിരിച്ചു വീട്ടിയിരിക്കുകയാണ് ദൃശ്യത്തിലെ ജോര്‍ജ്ജുകുട്ടി എന്ന കഥാപാത്രം. പ്രേക്ഷകമനസ്സിലേക്ക് പഴയ മോഹന്‍ലാല്‍ എന്ന കുടുംബനാഥനെ വീണ്ടും കുടിയേറ്റിയിരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്

ജോര്‍ജ്ജുകുട്ടി ഒരു അനാഥനാണ്. വെറും നാലാംക്ലാസ്സുകാരനായ തനി നാട്ടിന്‍പ്പുറത്തുക്കാരന്‍. നാട്ടുകാരുടെ സ്വന്തം കേബിള്‍ ഓപ്പറേറ്റര്‍ എന്നതിലുപരി എല്ലാവരുടെയും കൂട്ടുകാരന്‍. അവരുടെ ചില്ലറ ചില്ലറ പ്രശ്നങ്ങള്‍ക്ക് കവലയിലെ ചായക്കടയില്‍ വെച്ച് അവര്‍ക്കു വേണ്ട ഉപദേശങ്ങളും ഉപായങ്ങളും പറഞ്ഞു കൊടുക്കുന്ന ഒരു സാധാരണ മനുഷ്യന്‍. ജോര്‍ജ്ജുകുട്ടിയുടെ ഒരേയൊരു വിനോദം എന്നു പറയുന്നത് സിനിമ കാണുന്നതാണ്. ചാനലുകളില്‍ വരുന്ന എല്ലാ സിനിമകളും തന്‍റെ കേബിള്‍ ഓഫീസിലിരുന്നു കാണും. വെറുതെ കാണുകയല്ല, തീവ്രമായി അതില്‍ ലയിച്ചിരുന്നു കാണും.

ജോര്‍ജ്ജുകുട്ടിയുടെ സ്വര്‍ഗ്ഗം എന്നു പറയുന്നത് ഭാര്യയും രണ്ടു പെണ്‍കുട്ടികളും അടങ്ങുന്ന ഒരു കൊച്ചു ലോകമാണ്. അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും പിശുക്കും പരിഭവങ്ങളും നിറഞ്ഞ കുടുംബാന്തരീക്ഷത്തില്‍ ഒരു കനല്‍ വന്നു വീഴുന്നു. അതോടെ എല്ലാം തകിടം മറിയുന്നു. പിന്നീട് ഉടലെടുക്കുന്ന ഓരോ സംഭവവികാസങ്ങളും അതില്‍നിന്നും തന്‍റെ കുടുംബത്തെ എന്തു വില കൊടുത്തും രക്ഷിക്കണം എന്ന ഒരു അച്ഛന്‍റെയും ഭര്‍ത്താവിന്‍റെയും സ്വാര്‍ത്ഥവും വികാരനിര്‍ഭരവുമായ നീക്കങ്ങളാണ് ചിത്രത്തിന്‍റെ ടേര്‍ണിംഗ് പോയിന്‍റ്.

പോലീസിന്‍റെ കുശാഗ്രബുദ്ധിയെ ചടുലമായ ചാണക്യനീക്കങ്ങളോടു കൂടി തരണം ചെയ്യുകയാണ് നായകന്‍. അതിനു വേണ്ടി സംഭവ ദിവസത്തെ വീണ്ടും സമാന്തരമായി പുനരാവിഷ്ക്കരിക്കുന്നു, ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍, എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുക്കൊണ്ട്. അവിടെയാണ് തിരക്കഥാകൃത്തും കൂടിയായ സംവിധായകന്‍ പ്രേക്ഷകനെ കൈയ്യിലെടുക്കുന്നത്.

ചിത്രത്തിന്‍റെ ഹൈലൈറ്റ് ക്ലൈമാക്സില്‍ പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്ന സപെന്‍സും തുടര്‍ന്നുള്ള വികാരപ്രകടനങ്ങളുമാണ്. മീനയുടെ കഥാപാത്രം തുല്യപ്രാധാന്യമുള്ള ഒന്നാണ്. അതുപോലെത്തന്നെ മക്കളുടെയും. ആശാ ശരത്തും സിദ്ധിക്കും കുഞ്ചനും എന്നു വേണ്ട ഓരോരുത്തരും അവരുടെ കഥാപാത്രങ്ങളോടു നീതി പുലര്‍ത്തി. എടുത്തു പറയേണ്ടത് കലാഭവന്‍ ഷാജോണ്‍ന്‍റെ കോണ്‍സ്റ്റബിളാണ്. ഈയൊരു കഥാപാത്രം മതി ഈ നടന്‍റെ കഴിവു തിരിച്ചറിയാന്‍.

ഗാനങ്ങള്‍ രണ്ടും ഹൃദ്യം. മുഴച്ചുനില്‍ക്കാത്ത രീതിയിലുള്ള സിറ്റ്വേഷണല്‍ കോമഡി. എല്ലാത്തിനും പിന്തുണയായി അനില്‍ ജോണ്‍സണ്‍ന്‍റെ മികവാര്‍ന്ന പശ്ചാത്തല സംഗീതവും സുജിത് വാസുദേവിന്‍റെ ഹൃദയഹാരിയായ ക്യാമറയും. ആകെമൊത്തത്തില്‍ കണ്ണിനും മനസ്സിനും ഒരു ദൃശ്യവിരുന്നു തന്നെയാണ് ജീത്തു ജോസഫിന്‍റെ "ദൃശ്യം".

ലാലേട്ടന്‍റെ ഏറ്റവും മിക്കച്ച പത്തു കുടുംബചിത്രങ്ങള്‍ എടുത്താല്‍ അതിലൊന്ന് ദൃശ്യം ആണെന്ന് നി:സംശയം പറയാം. പ്രേക്ഷകര്‍ കാത്തിരുന്ന ലാലേട്ടന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവന്നിരിക്കുന്നു. അതിന്‍റെ ഫുള്‍ ക്രെഡിറ്റ് സംവിധായകന്‍ ജിത്തു ജോസഫിന്

No comments:

Post a Comment