Sunday, May 18, 2014

ഓര്‍വെല് - സമാധാനത്തിന്‍റെ വെള്ളരിപ്രാവുകള്‍

ഓര്‍വെല്ലിനെ ഓര്‍മ്മയില്ലേ .. എന്നോട് പഞ്ച പിടിക്കാന്‍ വന്നിട്ട് അവസാനം ഒടിഞ്ഞ കൈയ്യുമായി തിരിച്ചു പോയ ആ പാവം ചെക്കന്‍. അതെ .. രാവിലെ ഞാന്‍ ഇട്ട ഫോട്ടോയിലെ ആ പാവം പയ്യന്‍, അവന്‍ തന്നെ. അവനെ കുറിച്ചൊരു സംഭവം പറയാം. 

ആള്ടെ വീട് വയനാട്ടിലെ തലപ്പുഴയിലാണ്, മാനന്തവാടിക്കടുത്ത്. ലവന്‍ സ്കൂളില്‍ പഠിക്കുന്ന സമയം. വെക്കേഷനില്‍ അല്ലറ ചില്ലറ ഹോബികളിലൂടെ കാശ് ഉണ്ടാക്കും , ഒരു വര്‍ഷത്തേക്കുള്ള പോക്കറ്റ് മണി സമ്പാദിക്കല്‍ ആണ് ഉദ്ദേശം.

ഒന്‍പതാം ക്ലാസിന്‍റെ വെക്കേഷന്‍, എന്തേലും പുതിയത് ചെയ്യണം എന്ന തീരുമാനത്തിലാണ് കക്ഷി. അപ്പോഴാണ്‌ ഐഡിയ ഉദിച്ചത്. എന്തുകൊണ്ട് പക്ഷികളെ വളര്‍ത്തിക്കൂടാ. എന്നിട്ട് അതിനെ മുട്ടയിടീച്ച് വിരിയിച്ച് വില്‍ക്കാം, കാശുകാരനാകാം. നമ്മുടെ മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നം.

പക്ഷെ, കോഴിയും താറാവുമൊന്നും വേണ്ട, നല്ല അടിപൊളി വളര്‍ത്തു പക്ഷികള്‍ തന്നെ വേണം. അങ്ങിനെ ആള് പക്ഷിക്കടയില്‍ പോയി. കൈയ്യിലുള്ള അഞ്ഞൂറു രൂപയ്ക്ക് അവിടുന്ന് കുറച്ചു ലവ് ബേര്‍ഡ്സിനെയും വാങ്ങിച്ചു വീട്ടിലേക്ക് കൊണ്ടു വന്നു. കൂടെ കൊമ്പ്ലിമെന്റ്ററിയായി കിട്ടിയ രണ്ടു കുഞ്ഞു വെള്ളരിപ്രാവുകളും.

പക്ഷെ, വിധിയുടെ തീരുമാനം മറ്റൊന്നായിരുന്നു, ഒരാഴ്ച്ചക്കുള്ളില്‍ ലവ് ബേര്‍ഡ്സ് എല്ലാം വസൂരി പോലെ എന്തോ വന്നു ചത്തു. കൂട്ടില്‍ ബാക്കിയുള്ളത് ഇനി ആ വെള്ളരി പ്രാവുകള്‍ മാത്രം. കിംകര്‍ത്തവ്യ വിമൂഡനായി കക്ഷി പക്ഷികളെയും നോക്കി സ്വപ്‌നങ്ങള്‍ റിവൈന്‍ഡ്‌ അടിക്കാന്‍ തുടങ്ങി. ഹും, എന്തൊക്കെയായിരുന്നു, ചാക്കോ ചേട്ടന്‍റെ കടയില്‍ നിന്നും ഡെയിലി പൊറോട്ടയും ബീഫും, പെടിക്കടയില്‍ നിന്ന് സിപ്പപ്പും, ഒരു കൊല്ലം അര്‍മ്മാദിക്കാം എന്ന് വിചാരിച്ചതാ, എല്ലാം പോയി.

പക്ഷെ, അപ്പോഴാണ്‌ ഭാഗ്യദേവത സൈക്കിളും ചവിട്ടി വന്നത്. അവിടുത്തെ പഞ്ചായത്ത് മെമ്പറുടെ രൂപത്തില്‍.

"ഡാ .. നിന്‍റെ പ്രാവുകളെ വേണായിരുന്നു. ഒരെണ്ണത്തിനു നൂറു രൂപ വെച്ച് തരാം, മന്ത്രിയുടെ സമാധാന റാലിയില്‍ പറത്തി വിടാനാ"

"നൂറു രൂപയോ.. രണ്ടിനും കൂടെ അഞ്ഞൂറ് തരാമെങ്കില്‍ എടുത്തോ .. ഇല്ലേല്‍ പറ്റില്ല .. "
അവസാനം രണ്ടുപേരും കൂടെ പേശി പേശി സംഭവം മുന്നൂറില്‍ ഉറപ്പിച്ചു.

"ഹും .. മുന്നൂറെങ്കില്‍ മുന്നൂറ് .. എന്തേലും കിട്ടിയല്ലോ .. അത് മതി." ഓര്‍വെല്‍ ആത്മഗതം പറഞ്ഞു.

"എന്നാ .. നീ ഇതിനേം കൊണ്ട് നാളെ സ്കൂള്‍ ഗ്രൌണ്ടിലേക്ക് വാ .. കാശ് അവിടുന്ന് തരാം" ഇത്രേം പറഞ്ഞു കൊണ്ട് മെമ്പര്‍ സ്ഥലം കാലിയാക്കി.

കൃത്യ സമയത്ത് തന്നെ പരിപാടി തുടങ്ങി, ഓര്‍വെല്‍ പ്രാവുകളെ കൈ മാറി. കാശും വാങ്ങി വീട്ടില്‍ എത്തി. ലവ് ബേര്‍ഡ്സും ഇല്ല പ്രാവുകളും ഇല്ല, പൊറോട്ടയും ഇല്ല സിപ്പപ്പും ഇല്ല.

ഇങ്ങനെ വിഷണ്ണനായി ഇരിക്കുമ്പോള്‍ അതാ, ......അതാ പറന്നു വരുന്നു രണ്ടു പ്രാവുകള്‍. നേരത്തെ പറത്തിവിട്ട അതെ പ്രാവുകള്‍, കൊമ്പ്ലിമെന്ടറിയായി കിട്ടിയ അതെ പ്രാവുകള്‍, മുന്നൂറു രൂപയ്ക്ക് വിറ്റ അതെ പ്രാവുകള്‍, സമാധാനത്തിന്‍റെ സന്ദേശവുമായി പറന്നുയര്‍ന്ന അതെ പ്രാവുകള്‍. അത് കുറച്ചു നേരം മുറ്റത്തു കൂടെ പറന്നു നടന്നു കൂട്ടില്‍ കയറി.

ഓര്‍വെല്ലിന് ഗുട്ടന്‍സ് പിടികിട്ടി. കൂട്ടിലടച്ച് വളര്‍ത്തിയ പ്രാവുകളെ എത്ര പറത്തിവിട്ടാലും അത് അവസാനം കൂടും തേടി വരും. അങ്ങനെ കക്ഷിക്ക് ഒരു പുതിയ ബിസിനസ് ഐഡിയ ഉദിച്ചു. ഒരു ബോര്‍ഡും വീടിന്‍റെ മുന്നില്‍ തൂക്കിയിട്ടു:

" സമാധാനത്തിന്‍റെ വെള്ളരിപ്രാവുകള്‍ വില്‍ക്കപ്പെടും, ജോടിക്ക് ഇരുന്നൂറ് ഒണ്‍ലി, ഫ്രീ ഹോം ഡെലിവറി"

അങ്ങിനെ വെക്കേഷന്‍ കഴിയുമ്പോഴേക്കും കക്ഷി ഇതുങ്ങളെ ഒരു ഇരുപത് പ്രാവശ്യം പറത്തിവിട്ട് കാശുകാരനുമായി. 

No comments:

Post a Comment