Sunday, May 18, 2014

വിട പറയും മുന്‍പേ

മറ്റൊരു കോളേജില്‍ നിന്ന് സ്പെഷ്യല്‍ പെര്‍മിഷന്‍ വാങ്ങിച്ചു വന്നതായിരുന്നു ഷേര്‍സില്‍. പേരില്‍ മാത്രമേ "ഷേര്‍" ഉണ്ടായിരുന്നുള്ളൂ. ആളൊരു പച്ചപ്പാവം. മറ്റുള്ളവര്‍ എന്തു പറഞ്ഞാലും പെട്ടെന്നു ഫീലിംഗ്സ് അടിക്കുന്ന പ്രകൃതം. അതുകൊണ്ടുതന്നെ എല്ലാവരുടെയും കളിയാക്കല്‍ ലിസ്റ്റില്‍ ഒന്നാമന്‍ അവനായിരുന്നു. 

പത്തൊന്‍പത് വയസ്സേ ഉള്ളുവെങ്കിലും തല മുഴുവന്‍ കഷണ്ടിയായിരുന്നു. വെളുത്തു തുടുത്ത കവിളുകളില്‍ വസൂരിക്കല പോലെ മുഖക്കുരുപ്പാടുകള്‍. പോരെങ്കില്‍ എപ്പോഴും വിയര്‍ത്തോഴുകുന്ന ശരീരം. ഇതൊക്കെ മതിയായിരുന്നു കോളേജിലെ അന്നത്തെ ഫ്രീക്കന്‍മാര്‍ക്ക് ഒരു ഇന്ട്രോവേര്‍ട്ടിനെ വധിക്കാന്‍. ആദ്യനാളുകളില്‍ ഞാനും അവനെ മറ്റുള്ളവരുടെ കൂടെനിന്നു കളിയാക്കിയിരുന്നു.

പക്ഷെ അതു നിര്‍ത്താന്‍ കാരണം എനിക്കു വന്നൊരു ഫോണ്‍കോള്‍ ആയിരുന്നു. അതും അവന്ടെ മൊബൈലില്‍. സംഭവം നടക്കുന്നത് 2002ല്‍ ആയതുകൊണ്ട് കൂടുതല്‍ കുട്ടികളുടെ കൈയ്യില്‍ മൊബൈല്‍ ഇല്ലായിരുന്നു. ഒരു റൂമിലെ ഞങ്ങള്‍ അഞ്ചുപേര്‍ക്കും കൂടി ഒറ്റ മൊബൈല്‍ ആയിരുന്നു അന്ന്. അതും നോകിയയുടെ ഡബിള്‍ വണ്‍ ഡബിള്‍ സീറോ. പക്ഷെ ഷേര്‍സിലിന്‍റെ മൊബൈല്‍ ക്യാമറയുള്ള ഡബിള്‍ സിക്സ് ഡബിള്‍ സീറോ ആയിരുന്നു. അവന്‍ ആ മൊബൈല്‍ എന്‍റെ നേര്‍ക്കു നീട്ടി.

"ആദര്‍ശ്, എന്‍റെ ഉമ്മാക്ക് അന്നോട് സംസാരിക്കണംന്ന്‍" ഞാന്‍ ഞെട്ടി, ഇവനെന്താ നേഴ്സറി കുട്ടികളെപ്പോലെ വീട്ടില്‍ കംപ്ലൈന്റ്റ്‌ പറഞ്ഞോ. തെല്ലൊരു സംശയവും വലിയൊരു ഭയത്തോടും കൂടിയാണ് ഞാന്‍ ഹലോ പറഞ്ഞത്.

"മോനേ .. മോന്‍റെ വീട് കാസര്‍ഗോഡ് ആണല്ലേ. ഞങ്ങളും അതെ. പക്ഷെ ഇപ്പൊ ഗള്‍ഫിലാ. അടുത്ത മാസം വരുന്നുണ്ട്. ഓന് അങ്ങനെ വല്ല്യ ഫ്രെന്‍സൊന്നും ഇല്ല. ഓനെന്തോ ആള്‍ക്കാരോട് മിണ്ടാന്‍ പേടിയാ. മോന്‍ ഓനെ നിങ്ങളെ കൂടെ കൂട്ടണം. ഓന് കൊറേ ബെഷമങ്ങള്‍ ഇണ്ട്. നിങ്ങ നല്ല ചങ്ങായിമാരായിയിരുന്നാ ഓന് നല്ല സന്തോസായിരിക്കു. ഞമ്മക്കും."

പിന്നീടവര്‍ ഒരു അഞ്ചു മിനിട്ടോളം സംസാരിച്ചതിനു ശേഷം ഫോണ്‍ കട്ട്‌ ചെയ്തു. ഒരു മോനോടുള്ള വാത്സല്യത്തോടു കൂടിയാണ് അവര്‍ എന്നോട് സംസാരിച്ചത്. അതുകൊണ്ടു തന്നെയായിരിക്കും എന്‍റെ അമ്മയുടെ നമ്പര്‍ ചോദിച്ചപ്പോള്‍ ഞാന്‍ ഒരു മടിയും കൂടാതെ കൊടുത്തത്.

ക്ലാസ് വിട്ടു കഴിഞ്ഞതെ ഞങ്ങളുടെ കോമണ്‍ മൊബൈലിലേക്ക് അമ്മയുടെ കോള്‍. അമ്മ കൂടുതല്‍ ഒന്നും പറഞ്ഞില്ല. ഷേര്‍സിലിന്‍റെ ലോണ്‍ലിനെസ്സ് മാറ്റാന്‍ വേണ്ടി ഞാന്‍ അവനോടൊപ്പം താമസം മാറണമെന്ന്. ഞാന്‍ കുറെ തര്‍ക്കിച്ചെങ്കിലും അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ ഓക്കേ പറഞ്ഞു. പക്ഷെ ഒരു കണ്ടീഷന്‍, വീട് ഇഷ്ടമായെങ്കില്‍ മാത്രമേ മാറുകയുള്ളൂ എന്ന് ഞാന്‍ തീര്‍ത്തും പറഞ്ഞു.

അവനൊരു ഓട്ടോയില്‍ വന്നെന്നെ പിക്ക് ചെയ്തു. ഒരു സിംഗിള്‍ ബെഡ്റൂം ഫ്ലാറ്റ് എന്നുതന്നെ പറയാം. ടി വി, ഫ്രിഡ്ജ്, ഓവന്‍, സ്റ്റവ്‌, അലമാരകള്‍ എല്ലാമുണ്ടായിരുന്നു. അഞ്ചുപേര്‍ താമസിക്കുന്ന കുടുസ്സുമുറിയില്‍ നിന്നും സ്വര്‍ഗ്ഗത്തിലേക്ക് പാലായനം ചെയ്തതുപോലെ. എന്‍റെയൊരു ചെറുപുഞ്ചിരി അട്ടഹാസം കലര്‍ന്ന ആലിംഗനത്തില്‍ അവസാനിച്ചു. അന്നു വൈകിട്ടു തന്നെ സാധനങ്ങള്‍ ഷിഫ്റ്റ്‌ ചെയ്തു.

ഫ്രിഡ്ജ് തുറന്നു നോക്കിയപ്പോള്‍ ചിക്കനും മട്ടനും ബീഫും മീനും. കൂടെ കഴിക്കാന്‍ ഇടിയപ്പവും ചപ്പാത്തിയും ഫ്രൈഡ് റൈസും. ഫ്രൂട്സ് ആണെങ്കില്‍ പലവിധം.

"എന്തിനാടെയ് ഇത്രയും ഫുഡ് വാങ്ങിച്ചു വെച്ചേക്കുന്നത്. ആവശ്യമുള്ളത് പുറത്തു പോയി കഴിച്ചാല്‍ പോരെ." എന്‍റെ ന്യായമായ ചോദ്യം.

"ഇത് ഇന്ന് കൊടുത്തു വിട്ടതാ. എനിക്ക് പുറത്തെ ഫുഡ് പിടിക്കില്ല."
"കൊടുത്തു വിട്ടതോ .. ആര്"
"ഓരോ രണ്ടു ദിവസം കൂടുമ്പോഴും കോഹിനൂര്‍ ബസ്സില്‍ രണ്ടു ദിവസത്തേക്കുള്ള ഫുഡ് ഉമ്മൂമ്മ നാട്ടില്‍ നിന്നു കൊടുത്തുവിടും. അത് ഫ്രിഡ്ജില്‍ വെച്ചു ഓവനില്‍ ചൂടാക്കി കഴിക്കും. അത്യാവശ്യം ചായയും ഓംലറ്റും ഉണ്ടാക്കാനാണ്‌ ഈ സ്റ്റവ്."

"ആങ്ഹാ.. നീ കൊള്ളാല്ലോ" കോളടിച്ചു എന്നു ഞാന്‍ മനസ്സിലും പറഞ്ഞു.

രാത്രി അവന്‍റെ ഉമ്മ വീണ്ടും വിളിച്ചു. അപ്പോഴാണ്‌ ഞാന്‍ അറിയുന്നത്. ഷേര്‍സിലിന് എന്തോ ഒരു വലിയ രോഗമുണ്ടെന്നും അതിന്‍റെ പരിണിതഫലമാണ് അവന്‍റെ ശരീരത്തില്‍ പ്രതിഫലിക്കുന്നതും എന്ന്. പതിനായിരങ്ങളില്‍ ഒരാള്‍ക്ക് മാത്രം വരുന്ന എന്തോ ഒരു അപൂര്‍വ്വരോഗം.

അപ്പോഴാണ്‌ എനിക്ക് കാര്യങ്ങളുടെ സീരിയസ്നെസ്സ് മനസ്സിലായത്. എന്‍റെ വാസസ്ഥലമാറ്റത്തിന്‍റെ ഹിഡന്‍ അജെണ്ടയും. പിന്നെ വൈകിച്ചില്ല. അന്നു വൈകിട്ടു തന്നെ അവനെ എന്‍റെ എല്ലാ കൂട്ടുകാരുമായി പരിചയപ്പെടുത്തി. കുറച്ചുപേരോടു കാര്യവും അവതരിപ്പിച്ചു. പക്ഷെ ആരും അവനെയൊരു രോഗിയായി കാണരുതെന്ന് അവന്‍റെ ഉമ്മയ്ക്ക് നിര്‍ബന്ധമായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങളെല്ലാവരും ഞങ്ങളുടെ എല്ലാ ഊടായിപ്പിലും അവനെ കൂട്ടി. മദ്യപ്പിക്കില്ലെങ്കിലും ഡാബയിലും ഡിസ്കോകളിലും ഉള്ള യാത്രകളില്‍ അവനും ഞങ്ങളുടെ ബൈക്കിന്‍റെ പിറകില്‍ ഇടം കണ്ടെത്തി. വലിയ വലിയ മുട്ടന്‍ കോമഡികളും മിമിക്ക്രികളും അവന്‍റെ ട്രേഡ്മാര്‍ക്കായി.

അങ്ങിനെയൊരു യാത്രയ്ക്കിടയിലാണ് അവന്‍ ഒരു പൂക്കടയുടെ മുന്‍പില്‍ വണ്ടി നിര്‍ത്താന്‍ പറഞ്ഞത്. രാമയ്യ ഹോസ്പിറ്റലിനു മുന്‍വശത്തുള്ള ഒരു കൊച്ചുക്കട. അവന്‍ കുറെ ഓര്‍ക്കിഡ് പൂക്കള്‍ സെലെക്റ്റ് ചെയ്തു. വയലറ്റും മഞ്ഞയും പിങ്കും വൈറ്റും എല്ലാം. അതിനിടയില്‍ വെക്കാന്‍ മൂന്നു ചുവന്ന റോസാപ്പൂക്കളും.

"എന്തിനാടാ ഇതൊക്കെ .. അതും ഈ നട്ടപ്പാതിരായ്ക്ക്" ഞങ്ങള്‍ അറിയാത്ത വല്ല പ്രണയവും ഉണ്ടോ എന്ന സംശയമായിരുന്നു നവീനിന്.
"ഹാഹാഹാ .. അതൊന്നുമല്ലെടാ .. " മുന്‍പൊരിക്കലും കാണാത്ത സന്തോഷവും തെളിച്ചവുമായിരുന്നു അവന്‍റെ കണ്ണുകളില്‍, "രണ്ടാഴ്ച്ച കഴിഞ്ഞ് എന്‍റെ ഇത്തായുടെയും അളിയന്‍റെയും മൂന്നാം വെഡിംഗ് ആനിവേര്‍സറിയാണ്. അതിനുവേണ്ടി മുന്‍ക്കൂട്ടി ഓര്‍ഡര്‍ ചെയ്തതാ".

പിറ്റേ ദിവസം അവന്‍റെ ഉമ്മ വിളിച്ചു. എല്ലാവരും നാട്ടിലെത്തി എന്നു പറഞ്ഞു. ഞങ്ങള്‍ എല്ലാവരെയും ക്ഷണിച്ചു. പോകാന്‍ തയ്യാറായ ആറുപേര്‍ക്ക് കൊഹിനൂറില്‍ ടിക്കറ്റും ബുക്ക് ചെയ്തു. ഷേര്‍സില്‍ ഒരാഴ്ച്ച മുന്‍പുതന്നെ പോയി. മജസ്റ്റിക്കില്‍ ബസ്സ്‌ വിടാറായപ്പോള്‍ അവന്‍ പറഞ്ഞു.

"എടാ .. നീ മറക്കാതെ ആ പൂക്കള്‍ കൊണ്ടുവരണം. പൈസ ഞാന്‍ ഓള്‍റെഡി കൊടുത്തിട്ടുണ്ട്". ഞാനവനെ കെട്ടിപ്പിടിച്ചു യാത്രയാക്കി. കൊണ്ടുച്ചെല്ലാം എന്ന് ഉറപ്പും നല്‍കി.

പിറ്റേ ദിവസം രാവിലെ ആറു മണിക്ക് അവന്‍ ബസ് ഇറങ്ങിയ ഉടനെ വിളിച്ചു. അപ്പോഴും അവന്‍ പൂക്കളെ കുറിച്ച് ഓര്‍മ്മപ്പെടുത്തി. ക്ലാസ്സുള്ള സമയങ്ങളില്‍ ഓരോ രണ്ടു മണിക്കൂര്‍ കൂടുമ്പോള്‍ അവന്‍ വിളിക്കും. എല്ലാവരോടും വാതോരാതെ അവിടുത്തെ വിശേഷങ്ങള്‍ പങ്കുവെയ്ക്കും. വൈകുന്നേരങ്ങളില്‍ അവന്‍ വീണ്ടും വിളിച്ച് മണിക്കൂറുകള്‍ സംസാരിക്കും. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഞങ്ങള്‍ എല്ലാവരും ലൗഡ്സ്പീക്കറില്‍ അന്താക്ഷരി കളിക്കും.

കാണുന്നതിനു മുന്‍പുതന്നെ അവന്‍റെ ഉമ്മയും ഉപ്പയും ഉമ്മൂമ്മയും അളിയനും പെങ്ങളും ഞങ്ങളുടെയും സ്വന്തക്കാരായി. അവരും ഞങ്ങളോട് വിശേഷങ്ങള്‍ പറയാന്‍ തുടങ്ങി. കാണാനുള്ള വ്യഗ്രതയേറി.

മൂന്നാം ദിവസം ഉച്ചയായിട്ടും ഷേര്‍സിലിന്‍റെ കോള്‍ വന്നില്ല. ഷോപ്പിംഗ്‌ ഉണ്ടെന്നു പറഞ്ഞതുകൊണ്ട് ഞങ്ങളും ശല്യപ്പെടുത്താന്‍ നിന്നില്ല. പക്ഷെ, വൈകിട്ടു വന്ന ഫോണ്‍കോള്‍, അതു വരേണ്ടായിരുന്നു എന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. എന്‍റെ അമ്മയായിരുന്നു വിളിച്ചത്.

"മോനേ .. വിഷമിക്കരുത്.. നിന്‍റെ കൂട്ടുക്കാരന്‍ ഷേര്‍സില്‍ ഇന്നലെ രാത്രി മരിച്ചു. ബ്രെയിന്‍ ഹെമറേജ് ആയിരുന്നു..."

കൂടുതലൊന്നും കേള്‍ക്കാനുള്ള ത്രാണി എനിക്കില്ലായിരുന്നു. ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു ഉടനെ അവന്‍റെ നമ്പറില്‍ വിളിച്ചു. ആരും ഫോണ്‍ എടുക്കുന്നില്ല. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ തിരിച്ചു കോള്‍ വന്നു. അവനായിരിക്കണേ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ഥിച്ചു. പക്ഷെ അവനല്ലായിരുന്നു. അളിയന്‍ ആയിരുന്നു. അമ്മ പറഞ്ഞത് സത്യമായിരുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരന്‍ ഞങ്ങളെ വിട്ടുപോയിരിക്കുന്നു.

ഏകദേശം ഒരു രണ്ടാഴ്ച്ചയ്ക്കു ശേഷം അവന്‍റെ ഉപ്പയും ഉമ്മയും അളിയനും ബാംഗ്ലൂരില്‍ വന്നു. ഒത്തിരി കാണാന്‍ കൊതിച്ച അവരെ ഇങ്ങിനെയൊരു സാഹചര്യത്തില്‍ അഭിമുഖീകരിക്കേണ്ടി വരുമെന്നു ഒരിക്കലും കരുതിയിരുന്നില്ല. താമസം മാറിയെങ്കിലും അവന്‍റെ ഫ്ലാറ്റിന്‍റെ താക്കോല്‍ എന്‍റെ കൈയ്യിലായിരുന്നു.

ഫ്ലാറ്റിന്‍റെ മുന്‍പില്‍ ഒരു കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നു. അതിനുള്ളില്‍ കണ്ണീരു വറ്റാത്ത ഉറവകളുമായി ഒരു സ്ത്രീ. ഫോട്ടോയില്‍ കണ്ട എന്നെ അവര്‍ക്ക് നല്ല പരിചയമായിരുന്നു. കൂടെയുള്ളവരെ ഞാന്‍ പരിചയപ്പെടുത്തുമ്പോഴും അവര്‍ വിതുമ്പുന്നുണ്ടായിരുന്നു. അളിയനായിരുന്നു സംസാരിച്ചത്. ഉപ്പയുടെ ഹൃദയം വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു.

"അവന്‍റെ ഉടുപ്പുകള്‍ മാത്രം മതി. മറ്റുള്ള സാധനങ്ങളൊക്കെ നിങ്ങള്‍ എടുത്തോളൂ ... നിങ്ങളോടു സംസാരിച്ച സന്തോഷത്തില്‍ വേദനയില്ലാത്ത മനസ്സുമായി അവനു പോകാന്‍ കഴിഞ്ഞില്ലേ ..." സ്വയം നിയന്ത്രിച്ച ഞങ്ങള്‍ അതുകേട്ടതെ പോട്ടിത്തകര്‍ന്നുപോയി. ഫ്രിഡ്ജിനോടു മുഖം ചേര്‍ത്തു ഉപ്പയും തേങ്ങിക്കരയാന്‍ തുടങ്ങി.

അവന്‍റെ ഉടുപ്പുകളൊക്കെ പാക്ക് ചെയ്തു കാറില്‍ കൊണ്ടുപോയി വെച്ചു. മുഖത്തു കൃത്രിമ ചിരി വരുത്താന്‍ ഞങ്ങള്‍ ആവതു പരിശ്രമിച്ചു. പക്ഷെ, ഉമ്മയ്ക്കു മാത്രം അതിനു കഴിയുന്നില്ലായിരുന്നു. അവര്‍ വിങ്ങി പൊട്ടിക്കരഞ്ഞു കൊണ്ടിരുന്നു. പോകാന്‍ നേരത്ത് അവരെന്‍റെ കൈ പിടിച്ചു. ആദ്യമായി ഉരിയാടി.

"മോനെ.. ആ പൂക്കള്‍ എവിടെ... "

___________________________________
ഷേര്‍സിലിന്‍റെ ഓര്‍മ്മയ്ക്കായ് കഴിഞ്ഞ പത്തു വര്‍ഷമായി ഇന്നും ബാംഗ്ലൂരിലെ എം.എസ്.രാമയ്യ. കോളേജില്‍, സിവില്‍ എന്ജിനിയറിംഗ് വിഭാഗത്തിലെ ഏറ്റവും നല്ല വിദ്യാര്‍ത്ഥിക്ക് ക്യാഷ് അവാര്‍ഡ്‌ കൊടുക്കുന്നുണ്ട്. മകന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല ഓര്‍മ്മകളുടെ ഓര്‍മ്മയക്കായ് ആ ഉപ്പയുടെയും ഉമ്മയുടെയും സ്നേഹസമര്‍പ്പണമായി

No comments:

Post a Comment