Sunday, May 18, 2014

അലീനയ്ക്ക് ഒരു പ്രണയലേഖനം

കൂട്ടുകാരന്‍ ഹരി ഇന്നൊരു കഥ പറഞ്ഞു, അവന്‍റെ കഥ, ഒരു പ്രേമലേഖനത്തിന്‍റെ കഥ.

പ്രിയപ്പെട്ട അലീന,

നാളെ 19/02/1999, എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സുദിനം, നമ്മുടെ ഫെയര്‍വെല്‍ ഡേ. എത്ര പെട്ടന്നാണ് അഞ്ചു വര്‍ഷങ്ങള്‍ കടന്നു പോയത്, എട്ടാം ക്ലാസ്സില്‍ ചേര്‍ന്നത് ഇന്നലെയെന്നതുപോലെ തോന്നുന്നു. ഇനിയിപ്പോ തമ്മില്‍ കാണുമോ എന്നുപോലും അറിയില്ല.... അല്ലേ ...

എനിക്ക് അലീനയോട് വളരെ അത്യാവശ്യമായിട്ട് കുറച്ചു കാര്യങ്ങള്‍ പറയാനുണ്ട്, അതിനു വേണ്ടിയാണു ഈ കത്ത്. ഈ നാലഞ്ചു വര്‍ഷത്തിനുള്ളില്‍ അലീനയ്ക്ക് ഒത്തിരി കത്തുകള്‍ കിട്ടിക്കാണും. അതൊക്കെ പ്രേമലേഖനങ്ങളും ആയിരിക്കും. പക്ഷെ, ഇതൊരു പ്രേമലേഖനം അല്ല എന്ന് ഞാന്‍ ആദ്യം തന്നെ പറയട്ടെ, അലീനയുടെ ഭാവിയെ കുറിച്ച് ആകാംക്ഷയുള്ള ഒരു ആത്മാര്‍ത്ഥ സുഹൃത്തിന്‍റെ അഭിപ്രായങ്ങള്‍ ആയി കണക്കാകിയാല്‍ മതി.

അലീനയുടെ വീട്ടുകാര്‍ പണക്കാരാണല്ലോ. അപ്പോള്‍ ചില കാര്യങ്ങളില്‍ അലീന വേണ്ടേ ശ്രദ്ധിക്കാന്‍. ആ ജോണിയുമായുള്ള കൂട്ടിനെ കുറിച്ചു തന്നെയാ പറഞ്ഞുവരുന്നത്. അവന്‍റെ അപ്പന്‍ പെട്ടിക്കട നടത്തുന്നയാളല്ലേ, അങ്ങനെയൊരു ബന്ധം അലീനയ്ക്ക് ചേരുമോ. അവന്‍ പഠിക്കാനോക്കെ മിടുക്കനായിരിക്കാം, എങ്കിലും അവന്‍റെ കുടുംബം, അത് വേണ്ട അലീന, അത് നമുക്ക് ശരിയാവില്ല.

പിന്നെ അലീന എപ്പോഴും ഇന്റര്‍വെല്ലില്‍ സംസാരിക്കുന്ന നെല്‍സണില്ലേ, അവന്‍ ആ രാഘവേട്ടന്‍റെ കടയില്‍ നിന്ന് സിഗററ്റ് വാങ്ങി വലിക്കാറുണ്ട്, കൂടെ ആ ബെന്നിയും ചാക്കോ മാഷുടെ മകന്‍ വിപിനും കാണും. ഇവരൊക്കെ അലീനയുടെ ഫ്രെണ്ട്സ് ആണെന്ന് അറിയാം, ചിലപ്പോ അലീന പറഞ്ഞാല്‍ ഇവന്മാര്‍ ഇതൊക്കെ നിര്‍ത്തുമായിരിക്കും, പക്ഷെ എത്ര കാലം, സ്കൂള്‍ വിട്ടു കോളേജില്‍ ചേര്‍ന്നാല്‍ ഇതിലും വലുത് ചെയ്യില്ലാ എന്ന് ആരു കണ്ടു.

അലീനാ ... ഞാന്‍ ഈ പറയുന്നതൊന്നും എനിക്ക് ഇവര്‍ അലീനയോട് അടുത്തിടപിഴകുന്നതിനു ദേഷ്യം ഉള്ളതുകൊണ്ടോന്നുമല്ല ട്ടോ, അറിയുന്ന കാര്യം അവസാന ദിവസമെങ്കിലും അലീന അറിയണം എന്ന സദുദ്ദേശം കൊണ്ടു മാത്രമാണ്, പിന്നെ ആരറിഞ്ഞു നാളെ ഇവന്മാര്‍ ആരെങ്കിലുമാണ് അലീനയെ കെട്ടുന്നതെങ്കിലോ? ഞാന്‍ ഇതൊക്കെ അറിഞ്ഞിട്ട് എന്തുകൊണ്ട് പറഞ്ഞില്ല എന്ന് അലീന ചോദിക്കരുതല്ലോ, അതുകൊണ്ട് പറഞ്ഞതാ.

ഏതായാലും നമ്മള്‍ കല്യാണക്കാര്യം വരെ സംസാരിച്ച സ്ഥിതിക്ക് ഞാനൊരു കാര്യം കൂടി പറയാം, നമ്മുടെ ആ ജെറിയില്ലേ, അവന്‍ ഈയിടയ്ക്ക് അലീനയെ ഇഷ്ടമാണ് എന്ന് കുറച്ചു പെരോടൊക്കെ പറയുന്നത് കേട്ടു. ഞാന്‍ കേട്ടില്ല കേട്ടോ, എന്നിട്ട്, ജോസും ലിബിയുമായി എന്തൊക്കെയോ വഴക്കൊക്കെ ഉണ്ടായി, അവന്മാര്‍ക്കും അലീനയെ ഇഷ്ടമാണ് പോലും, അവസാനം അതിന്‍റെ പേരില്‍ നല്ല അടിയും പിടിയും. പണക്കാരാണെന്ന് പറഞ്ഞിട്ട് എന്താ കാര്യം, ഇങ്ങനെ റോട്ടില്‍ കിടന്നു തല്ലു കൂടാവോ.. ങ്ങാ .. പോട്ടെ ..

അവന്മാരാരും കൊള്ളില്ല അലീന .. എല്ലാവര്‍ക്കും ഓരോരോ ചീത്ത സ്വഭാവങ്ങളാ, ഒന്നുകില്‍ സിഗററ്റ് വലി അല്ലെങ്കില്‍ തല്ലുംപിടിയും, ങ്ങാ .. പറയാന്‍ മറന്നു പോയി ആ ഷൈന്‍ ഇല്ലേ, അലീനയുടെ കൈയ്യില്‍ നിന്ന് ഇടയ്ക്കിടയ്ക്ക് നോട്ട്ബുക്ക് വാങ്ങാറുള്ള കണ്ണട പയ്യന്‍, അവനെ കാസിനോ ബാറില്‍ വെച്ച് കണ്ടവരുണ്ട്. ബിയര്‍ കുടിക്കുന്നത് അത്ര മോശോമൊന്നുമല്ല, പക്ഷെ തുടക്കം അവിടുന്നാണല്ലോ.

എനിക്ക് അലീനയുടെ കാര്യം ഓര്‍ക്കുമ്പോള്‍ ശരിക്കും വിഷമം തോന്നും, ഇത്രയും സുന്ദരിയായ അലീന ഇനി ആരെ കല്യാണം കഴിക്കും. അവസാനം നല്ല പയ്യന്മാരെ കിട്ടാതെ കന്യസ്ത്രീയാകാന്‍ വല്ല മഠത്തിലെങ്ങാനും ചേരുമോ എന്നുവരെ എനിക്ക് പേടി തോന്നുന്നു. ഞാനേതായാലും ഒരു കാര്യം തീരുമാനിച്ചു, അലീനയ്ക്ക് വേണ്ടി, അലീനയുടെ സുരക്ഷയ്ക്ക് വേണ്ടി, നല്ല ഭാവിക്ക് വേണ്ടി, ഞാന്‍ ആ ത്യാഗം സഹിക്കാന്‍ തീരുമാനിച്ചു. ഞാന്‍ കൊച്ചിനെയങ്ങ് കെട്ടിയേക്കാം, അലീനയ്ക്ക് വേണ്ടി ഒരു നല്ല സുഹൃത്ത് എന്ന നിലയില്‍ ഇത്രയൊക്കെ ചെയ്തല്ലേ മതിയാകൂ.

അലീന മഠത്തിലും പോകേണ്ട, എവിടേം പോകേണ്ട, ഞാനുണ്ട് തുണയായ്. ഞാനൊരിക്കല്‍ കൂടി പറയുന്നു, ഇതൊരു പ്രേമലേഖനമായി കരുതരുത്, ഒരു അഭ്യുദയകാംക്ഷിയുടെ കരുതല്‍ ആയി മാത്രം കരുതിയാല്‍ മതി.

എന്ന് സ്വന്തം
ഹരിപ്രസാദ്

No comments:

Post a Comment