Sunday, July 27, 2014

ഡേവിസ് മാഷ്‌

"എടാ ചെക്കാ, നീയിത് മുഴുവനും ഇരുന്നു വായിച്ചു പഠിക്കണം, നാളത്തെ ചോദ്യങ്ങള്‍ ഇതില്‍ നിന്നാകാനാണ് സാധ്യത. " 100 Famous Personalities in World History എന്ന പുസ്തകം കൈയില്‍ തന്നു കൊണ്ട് ഡേവിസ് മാഷ്‌ പറഞ്ഞു. 

ഒരിക്കല്‍ ഒരു ക്വിസ്സ് പ്രോഗ്രാമില്‍ വെച്ചു കണ്ടുമുട്ടിയതായിരുന്നു ഞാന്‍ ഡേവിസ് മാഷിനെ. കൂടുതല്‍ ചോദിച്ചറിഞ്ഞപ്പോള്‍ വീടിനടുത്ത് തന്നെ താമസം. പട്ടാളത്തില്‍ നിന്ന് വിരമിച്ചിതിനു ശേഷം നാട്ടിലെ വസ്തുവെല്ലാം വിറ്റ്‌ പെറുക്കി ഭാര്യയുമൊത്ത് ഞങ്ങളുടെ നാട്ടില്‍ വന്നു താമസിക്കുകയിരുന്നു. ഭാര്യയുടെ ലിവര്‍ സംബന്ധമായ രോഗത്തിന് മംഗലാപുരത്തുള്ള കെ.എം.സി മെഡിക്കല്‍ കോളേജില്‍ നല്ല ചികിത്സ കിട്ടുമെന്നതായിരുന്നു അതിനു കാരണം.

എവിടെയെങ്കിലും ക്വിസ്സ് പ്രോഗ്രാം ഉണ്ടെങ്കില്‍ എന്നെയും കൂട്ടികൊണ്ടുപോകും. മക്കളില്ലാത്ത അദ്ധേഹത്തിന്‍റെ 'എടാ ചെക്കാ' എന്ന ആ വിളിയില്‍ ഒരു മകനോടുള്ള വാത്സല്യം മുഴുവനുണ്ടായിരുന്നു . റോട്ടറി ക്ലബോ ജേ സിയോ ആയിരിക്കും മിക്കപ്പോഴും സംഘാടകര്‍. നല്ലൊരു സാമൂഹ്യപ്രവര്‍ത്തകനായതു കൊണ്ട് ഇവരെയൊക്കെ മാഷിനു നന്നായിട്ട് അറിയാം.

ഓരോരുത്തരും ഏതു തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുമെന്ന് മാഷിന് ഏകദേശ ധാരണയുണ്ട്. അതുകൊണ്ടു തന്നെ അതിന്‍റെ തലേ ദിവസം ആ മേഖലകളിലെ എല്ലാ കാര്യങ്ങളും വിവരിച്ചു തരും. മിക്കപ്പോഴും ഒന്നാം സ്ഥാനം തന്നെയായിരിക്കും എനിക്ക്. എങ്കിലും വലിയ അനുമോദനങ്ങള്‍ ഒന്നും ഉണ്ടാകില്ല. തെറ്റിപ്പോയവയെ കുറിച്ചുള്ള ശകാരങ്ങള്‍ ആയിരിക്കും പിന്നീട് വീടെത്തുന്നത് വരെ.

ആരെയും അതിശയിപ്പിക്കുംവിധം ആകാശത്തിന് കീഴിലുള്ള ഏതൊരു കാര്യത്തെക്കുറിച്ചും പുള്ളിക്ക് നല്ല വിവരമുണ്ടായിരുന്നു. ഒരു സഞ്ചരിക്കുന്ന സര്‍വ-വിജ്ഞാനകോശമായിരുന്നു ഡേവിസ് മാഷ്‌ . യൂഗോസ്ലാവിയയെ കുറിച്ചും, കോഷ്യസ് ക്ലേ എന്ന ബോക്സര്‍ മുഹമ്മദ്‌ അലി ആയതിനെ കുറിച്ചും, ഗാട്ട് കരാറിനെ കുറിച്ചും ആദ്യം പറഞ്ഞുതന്നത് ഡേവിസ് മാഷ്‌ ആണ് . ലോകത്ത് ജീവിച്ച ഏറ്റവും നല്ല പൊളിറ്റീഷ്യന്‍ അര്‍ഥശാസ്ത്രം രചിച്ച ചാണക്യന്‍ ആണെന്ന് പുള്ളി പറഞ്ഞത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.

ഏകദേശം രണ്ടു വര്‍ഷത്തോളം ഇത് ഇങ്ങനെ തുടര്‍ന്നുകൊണ്ടിരുന്നു. ഞാന്‍ ആറാം ക്ലാസ്സിലേക്ക് കടന്ന സമയം. അപ്പോഴാണ്‌ ആന്‍റിക്ക് അസുഖം കൂടിയത്. അവര്‍ മംഗലാപുരത്തു തന്നെ ആശുപത്രിക്ക് അടുത്ത് ഒരു ചെറിയ ലോഡ്ജില്‍ താമസം മാറി. സ്വന്തക്കാരോ ബന്ധുക്കളോ ഇല്ലാത്തത് കൊണ്ട് മാഷ്‌ തന്നെയായിരുന്നു എല്ലാ കാര്യങ്ങളും നോക്കി കൊണ്ടിരുന്നത്. എങ്കിലും, ഇടയ്ക്ക് വീട്ടിലെ ഫോണില്‍ വിളിച്ച് ക്വിസ് കൊമ്പിറ്റെഷന്‍റെ കാര്യം ഓര്‍മിപ്പിക്കും. പക്ഷെ മാഷ്‌ ഇല്ലാത്തത് കൊണ്ട് എനിക്ക് പോകാന്‍ മടിയായിരുന്നു. അതുകൊണ്ട് ആ കാലയളവില്‍ നടന്ന ഒരു മത്സരത്തിനും ഞാന്‍ പങ്കെടുത്തില്ല.

എക്സ് മിലിട്ടറി ആയതുകൊണ്ട് ചികിത്സകള്‍ക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും ആന്‍റിയുടെ അസുഖം നാളുകള്‍ ചെല്ലുംതോറും വഷളായികൊണ്ടിരുന്നു. അച്ഛനും അമ്മയും ഒരിക്കല്‍ അവരെ കാണാന്‍ ചെന്നിരുന്നു. തിരിച്ചു വന്നപ്പോള്‍ ഞാന്‍ അമ്മയോട് അവര്‍ക്ക് എങ്ങനെയുണ്ടെന്നു ചോദിച്ചു.

"രണ്ടു പേര്‍ക്കും അത്യാവശ്യം സീരിയസ് ആണ്.." അമ്മ പറഞ്ഞു.
"രണ്ടു പേര്‍ക്കും ..??" ഞാന്‍ അച്ഛനോട് ചോദിച്ചു.
"ങ്ങാ .. മാഷിനും എന്തോ കുഴപ്പമുണ്ട് .." അച്ഛന്‍ ഒന്നും വ്യക്തമായി പറയാതെ ഭക്ഷണം വിളമ്പി വെക്കാന്‍ പറഞ്ഞു. അമ്മയും എന്നോട് പറയാന്‍ മടിച്ചു.

വീണ്ടും ഒരു മൂന്നാഴ്ച്ചകള്‍ക്ക് ശേഷമാണ് അവര്‍ തിരിച്ചു വന്നത്. അപ്പോഴേക്കും അച്ഛനും അമ്മയും ആശങ്കപ്പെട്ട കാര്യങ്ങള്‍ എന്‍റെ കുഞ്ഞുമനസ്സില്‍ നിന്നും പോയിരുന്നു. എനിക്കുണ്ടായിരുന്ന ഒരേയൊരു പേടി ക്വിസ് മത്സങ്ങള്‍ക്ക് പോകാത്തതിന് മാഷ്‌ എന്നെ ശകാരിക്കുമല്ലോ എന്നായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ വന്നതിനു ശേഷം മാഷും ആന്‍റിയും എന്നെ കാണരുത് എന്ന് വിചാരിച്ചിട്ട് ഞാന്‍ വേറെ വഴിയെ ആയിരുന്നു സ്കൂളില്‍ പോയിരുന്നത്.

ഒരു ദിവസം സ്കൂള്‍ വിട്ടു വന്നപ്പോള്‍ ആണ് അപ്പുറത്തെ വീട്ടിലെ അമ്മൂമ്മ പറഞ്ഞത്,
"ലിസ്സി പോയി .."
"എങ്ങോട്ട്..?? "
"അവര് ഇന്ന് ഉച്ചയ്ക്ക് മരിച്ചു മോനേ.. "

എന്തോ ആ സമയത്ത് അത് കേട്ടപ്പോള്‍ എനിക്ക് വിഷമത്തെക്കാള്‍ കൂടുതല്‍ കുറ്റബോധമായിരുന്നു മനസ്സില്‍, എനിക്ക് എത്രയോ തവണ ഇലയടയും, ശര്‍ക്കര ഇട്ട സേമിയ ഉപ്പുമാവും, പപ്പായ പായസവും ഉണ്ടാക്കി തന്ന അവരെ ഞാന്‍ അവരുടെ അവസാന നാളുകളില്‍ മന:പൂര്‍വ്വം ഒഴിവാക്കി എന്ന കുറ്റബോധം. ഞാന്‍ ആ വീട്ടിലേക്ക് ഓടി. ആരുമില്ലാത്ത ഡേവിസ് മാഷിനെ കുറിച്ച് ഞാന്‍ അപ്പോള്‍ ഓര്‍ത്തതേയില്ല. മറ്റുള്ളവര്‍ക്ക് മരണം എത്ര വലിയ ആഘാതമായിരിക്കും എന്ന് മനസ്സിലാക്കാനുള്ള പക്വത അന്ന് എനിക്ക് ഉണ്ടായിരുനില്ല.

പക്ഷെ, അവിടെ എത്തിയപ്പോള്‍ സ്ഥിതി വിഭിന്നമായിരുന്നു. വീടിനു മുന്‍പില്‍ കുറച്ചു ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആന്‍റിയുടെ ശവശരീരം അകത്തു കിടത്തിയിരുക്കുന്നത് ഞാന്‍ പുറത്തു നിന്നു തന്നെ കണ്ടു. ആ കാലിലേക്ക് വീഴാന്‍ ഞാന്‍ ആഗ്രഹിച്ചു എങ്കിലും അത് ചെയ്യാന്‍ എനിക്ക് കഴിഞ്ഞില്ല. ഞാന്‍ വാതിലിനോട് ചേര്‍ന്നുനിന്നു. ഉള്ളില്‍ ഹൃദയം വിങ്ങിപ്പൊട്ടി.

അപ്പോഴാണ്‌ അകത്തുള്ള മറ്റൊരു മുറിയില്‍ കുറെ ആണുങ്ങളുടെ സംഭാഷണം കേട്ടത്. പള്ളിയിലെ വികാരിയോടും അയല്‍പ്പക്കകാരോടും ആരൊക്കെയോ തര്‍ക്കിക്കുന്നതുപോലെ തോന്നി എനിക്ക്. പക്ഷെ ഡേവിസ് മാഷിന്‍റെ സ്വരം മാത്രം കേള്‍ക്കുന്നില്ല. എനിക്ക് ചെറുതായൊരു ഭയം തോന്നി, ഇനി സങ്കടം സഹിക്ക വയ്യാതെ, മാഷും ...

"ബോഡി ഞങ്ങള്‍ കൊണ്ടുപോകാം .. പക്ഷെ ഇയാളെ കൊണ്ടുപോകാന്‍ പറ്റില്ല .." ഇതും പറഞ്ഞുകൊണ്ട് ചുവന്ന ചെക്ക് ഷര്‍ട്ട്‌ ഇട്ട ഒരാള്‍ പുറത്തേക്കു വന്നു. പുറകെ പള്ളീലെ അച്ചനും വേറെ രണ്ടു പേരും. അവര്‍ അയാളോട് എന്തൊക്കെയോ സ്വകാര്യം പറഞ്ഞ് അകത്തേക്ക് കൊണ്ടുപോയി. അങ്ങനെ അവര്‍ ഒരു തീരുമാനത്തില്‍ എത്തി. ആന്‍റിയെ നാട്ടില്‍ കൊണ്ടുപോയി അടക്കും, പക്ഷെ ഡേവിസ് മാഷ്‌ ഇവിടെ തന്നെ ഉണ്ടാകും എന്ന്.

അങ്ങനെ മാഷ്‌ വീണ്ടും ഒറ്റയ്ക്കായി. ഇരുപത്തിയേഴാം വയസ്സ് വരെ ഒറ്റയ്ക്ക് ജീവിച്ച അനാഥനായ ഡേവിസ് അബ്രഹാം മുപ്പത്തിമൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അനാഥനായി. ഡേവിസ് മാഷ്‌ ഒരു എതിരഭിപ്രായവും പറഞ്ഞില്ല. ആരും ചോദിച്ചുമില്ല. എങ്ങനെ ചോദിക്കും, ചോദിച്ചാല്‍ തന്നെ എന്തു പറയും, ഓര്‍മ്മശക്തി നഷ്ടപ്പെട്ട ആ മനുഷ്യന്‍, മരിച്ചു കിടക്കുന്ന ആ സ്ത്രീ, കഴിഞ്ഞ മുപ്പത്തിമൂന്നു വര്‍ഷം തന്‍റെ കൂടെ ജീവിച്ച ലിസ്സി ഡേവിസ് ആണെന്ന് പോലും തിരിച്ചറിയുന്നില്ല. നാട്ടുകാരെയോ കൂട്ടുകാരെയോ തിരിച്ചറിയുന്നില്ല.

സാധാരണയായി കോളറുള്ള ടി ഷര്‍ട്ടും കറുത്ത പാന്‍റും മാത്രം ഇടാറുള്ള ആ വ്യക്തി വെറുമൊരു വെള്ളമുണ്ട് മാത്രം ഉടുത്തുകൊണ്ട് വികാരിയുടെ കൂടെ മുറിയില്‍ നിന്നും പുറത്തു വന്നു. അല്‍ഷ്യമേര്‍സ് ബാധിച്ച ഒരു മനുഷ്യനാണ് എന്ന് മനസ്സിലാക്കാതെ ഞാന്‍ ഓടിച്ചെന്നു മാഷുടെ കാലില്‍ വട്ടം പിടിച്ചു. കെട്ടിവെച്ച കണ്ണുനീര്‍ അണപൊട്ടിയതുപോലെ ഒഴുക്കി. പക്ഷെ മാഷ് എന്നെ തള്ളിമാറ്റി പുറത്തേക്കു നടന്നു. അപ്പോഴാണ്‌ ഞാന്‍ അമ്മ പറഞ്ഞത് ഓര്‍ത്തത്, മാഷിനും സുഖമില്ല എന്ന്.

ഞങ്ങള്‍ എല്ലാവരും നോക്കി നില്‍ക്കെ മാഷ്‌ വരാന്തയിലെ കസാരയില്‍ ചെന്നിരുന്നു. ടീപോയില് വെച്ചിരുന്ന "Illustrated Weekly" എന്ന ഒരു പത്രത്തോളം നീളമുള്ള വീക്കിലി കൈയ്യില്‍ എടുത്തു. അത് തിരിച്ചും മറിച്ചും നോക്കി. "ഏയ്‌ .. കുഴപ്പമൊന്നുമില്ല .. എന്തൊക്കെയോ ഓര്‍മ്മയുണ്ട്.." ചുറ്റും കൂടി നില്‍ക്കുന്ന ആരോ ഒരാള്‍ പറഞ്ഞു. മാഷ്‌ അയാളെ നോക്കി. എന്നിട്ട് കസേരയില്‍ നിന്ന് ഒറ്റ ചാട്ടത്തോടെ മുറ്റത്തേക്ക് ഓടി. ആ ഓട്ടത്തില്‍ വെള്ളമുണ്ട് ഉരിഞ്ഞു വീണു. ഒരു നീല അണ്ടര്‍വെയര്‍ ഇട്ട അറുപതുകാരനെക്കാളും നാല് വയസ്സുള്ള കുട്ടിയെ പോലെയായിരുന്നു അദ്ദേഹം അപ്പോള്‍. പള്ളീലച്ചനും വേറെ രണ്ടുപേരും കൂടി അദ്ദേഹത്തെ അകത്തേക്ക് കൊണ്ടുപോയി.

കുറച്ചു കഴിഞ്ഞു ആന്‍റിയുടെ വീട്ടുകാര്‍ ഒരു ആംബുലന്‍സില്‍ മൃതദേഹം കയറ്റിക്കൊണ്ടുപോയി. അല്പം കഴിഞ്ഞു പള്ളീലച്ചന്‍ മാഷിനെയും കൂട്ടി ഒരു ഓട്ടോയില്‍ കയറി. ഇത്രയും ബുദ്ധിമാനായ മാഷ്‌ എന്താ കൊച്ചുകുട്ടികളെ പോലെ.. ??? ഈ ചോദ്യത്തിനുള്ള ഉത്തരം ആരോട് ചോദിക്കണം എന്നറിയാതെ ഞാന്‍ ആ ഓട്ടോ ദൂരേക്ക് പോകുന്നതും നോക്കി പകച്ചുനിന്നു.

മൈ നെയിം ഈസ്‌ ...

കാര്യമൊക്കെ ശരി തന്നെ, പപ്പേട്ടനെ ഇഷ്ടാണ്, പപ്പേട്ടന്‍റെ ലോലയാണ് പ്രിയപ്പെട്ട ചെറുകഥയും. അതുപോലെത്തന്നെ തൂവാനത്തുമ്പികള്‍, മൂന്നാം പക്കം, ഇന്നലെ, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്നീ ദൃശ്യവൈഭവങ്ങള്‍ 
എത്ര തവണ കണ്ടു എന്ന് തന്നെ ഓര്‍മ്മയില്ലേ. അവസാനത്തെ സിനിമയായ ഞാന്‍ ഗന്ധര്‍വന്‍ കണ്ടതോടെ ആ പ്രതിഭ ഒരു അഭിനിവേശമായി മാറുകയും ചെയ്തു. പക്ഷെ എന്തൊക്കെ പറഞ്ഞാലും അച്ഛനും അമ്മയും അവരുടെ എല്ലാ സ്നേഹവും ആവാഹിച്ചു തന്ന ഒരു സാധനം അഭിനിവേശത്തിന്‍റെ പേരില്‍ വലിച്ചു ദൂരെ കളയാന്‍ പറ്റുമോ.

മുപ്പത്തിരണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛന്‍റെയും അമ്മയുടെയും ദാമ്പത്യജീവിതത്തിലേക്ക്, അമ്പലങ്ങളില്‍ ഉരുളിയൊന്നും കമഴ്ത്താതെ, പള്ളികളില്‍ നേര്‍ച്ചകള്‍ നേരാതെ, അധികമൊന്നും ആരെയും ബുദ്ധിമുട്ടിക്കാതെ, കരഞ്ഞു കൊണ്ട് ഭൂജതനായതാണ് ഞാന്‍, അവരെ ചിരിപ്പിച്ചുകൊണ്ടും.

സീമന്തപുത്രന് എന്ത് പേരിടണം എന്ന കാര്യത്തില്‍ മിശ്രവിവാതിരായ കെ.വി. ദാമോദരന്‍ - എം.സി. മേരി ദമ്പതികള്‍ക്ക് കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല. നേരത്തെ തന്നെ അവര്‍ തീരുമാനിച്ചിരുന്നു, മാതൃക അല്ലെങ്കില്‍ ഐഡിയല്‍ എന്ന് അര്‍ത്ഥം വരുന്ന ആദര്‍ശ് എന്നായിരിക്കും മകന്‍റെ പേര് എന്ന്.

പേരിടല്‍ ചടങ്ങിന്‍റെ അന്ന്, അതുവരെ കണ്ണിലൂടെയും മൂക്കിലൂടെയും ആര്‍ത്തുലച്ചു കരഞ്ഞിരുന്ന ഞാന്‍, പേര് ചെവിയില്‍ പറഞ്ഞപ്പോള്‍ മന്ദസ്മിതം തൂകി കൈകാലിട്ടടിച്ചു എന്ന് അമ്മ പിന്നീട് പറഞ്ഞിട്ടുണ്ട്. ആ പേര് എനിക്കും ഇഷ്ടായി എന്ന് അറിയിക്കാന്‍ എനിക്ക് വേറെ വഴിയൊന്നുമില്ലല്ലോ, അതുകൊണ്ട് എന്‍റെ ഐക്യദാര്‍ഢ്യം ഞാന്‍ അങ്ങനെ പ്രഖ്യാപിക്കുകയായിരുന്നു.

പക്ഷെ, സ്കൂളില്‍ ചേര്‍ത്തപ്പോഴാണ് ആദ്യത്തെ പണി കിട്ടിയത്. പേര് മാറിപോയി. മാറി എന്നുവെച്ചാല്‍ ശരിക്കുമങ്ങു മാറിയില്ല, ഒരു ചെറിയ അക്ഷരപിശക്. അച്ഛന്‍റെ പേര് ഒരു അക്ഷരത്തില്‍ ഒതുക്കി, ദാമോദരന്‍ എന്ന സര്‍ നെയിം എഴുതാന്‍ പറഞ്ഞപ്പോള്‍ അച്ഛന്‍ അവിടെ വെറും D എന്നെഴുതി. അതും പോരാഞ്ഞിട്ട് അത് ഇട്ടതോ എന്‍റെ പേരിന്‍റെ മുന്‍പിലും, ഫാഷനാത്രേ ഫാഷന്‍.

ഈ ഫാഷനാണ് പുലിവാലായത്, സ്കൂള്‍ റജിസ്റ്ററില്‍ പേരെഴുതിയപ്പോള്‍ Dക്ക് ശേഷം കുത്തിടാന്‍ വിട്ടുപോയി, അങ്ങനെ 'ആദര്‍ശ്' എന്ന ഞാന്‍ 'ഡാദര്‍ശ്' ആയി. ആദ്യമൊക്കെ കൂട്ടുകാരായ ചിണുങ്ങാമണീസ് ഡാദര്‍ശ്.. ഡാദര്‍ശ് എന്ന് വിളിക്കുമ്പോള്‍ പ്രശ്നമൊന്നും തോന്നിയിരുന്നില്ല, ഡാ ആദര്‍ശേ .. ഡാ ആദര്‍ശേ എന്നു വിളിക്കുന്നത്‌ പോലെയേ തോന്നിയുള്ളൂ അത്. പക്ഷെ കലിപ്പുള്ള പെണ്‍കുട്ടികള്‍ വരെ അങ്ങനെ വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ വീട്ടില്‍ നിരാഹാരം തുടങ്ങി. ഗത്യന്തരമില്ലാതെ അച്ഛന്‍ സ്കൂളില്‍ വന്നു Dയെ പിടിച്ചു പുറകിലിട്ടു, ഞാന്‍ 'ആദര്‍ശ് ഡി'യായി പരിണമിച്ചു.

പിന്നെടെപ്പോഴോ ആ Dയെ ഞാന്‍ വികസിപ്പിച്ചു, അച്ഛനെ പൂര്‍ണ്ണമായും കൂടെകൂട്ടി, പേര് ആദര്‍ശ് ദാമോദരന്‍ എന്ന് എല്ലായിടത്തും എഴുതാന്‍ തുടങ്ങി. അതിനും കാരണവുമുണ്ട്, ആദര്‍ശ് എന്നാല്‍ മാതൃക എന്നാണല്ലോ, അപ്പോള്‍ 'ആദര്‍ശ്' ദാമോദരന്‍ എന്നുവെച്ചാല്‍ 'മാതൃക' ദാമോദരന്‍. ആരും ചോദിക്കാതെ തന്നെ റോള്‍ മോഡല്‍ അച്ഛനാണ് എന്ന് പറയാന്‍ ഇതിലും നല്ലൊരു വഴി വേറെല്ലല്ലോ.

ഇപ്പോള്‍ ഇതൊക്കെ പറയാനുള്ള കാരണം എന്താണെന്നല്ലേ, രണ്ടു മാസം മുന്‍പാണ് ഈ പേരിന്‍റെ പേരില്‍ അടുത്ത പണി കിട്ടിയത്. നേരത്തെ പറഞ്ഞതുപോലെ പപ്പേട്ടനോടുള്ള അഭിനിവേശം ഞാന്‍ പേരിലേക്കും ആവാഹിച്ചു, ഗന്ധര്‍വന്‍റെ പര്യായമായ ഗഗനചാരിയെ തൂലികാനാമമാക്കി. പ്രണയകവിതകളിലൂടെ ചിത്രശലഭമായും, മേഘമാലകളായും, പാവയായും പറവയായും, അദൃശ്യമായി അവളുടെ ചുണ്ടിലെ മുത്തമായും :* അവതരിക്കാനുള്ള ഒരു വരമായിരുന്നു അത്.

അതുകൊണ്ടുതന്നെ ഇടയ്ക്കിടയ്ക്ക് പ്രൊഫൈല്‍ നെയിം ആദര്‍ശ് ദാമോദരന്‍ എന്നും ഗഗനചാരി എന്നും മാറ്റി മാറ്റി കളിച്ചു. പക്ഷെ എന്‍റെ ഈ കളി അത്രയ്ക്ക് സുഖിക്കാതെ സുക്കര്‍ മുതലാളി നല്ലൊരു പണി തന്നു. രണ്ടു മാസത്തേക്ക് ഇനി പേര് മാറ്റാന്‍ പാടില്ല എന്നും പറഞ്ഞുകൊണ്ട് ഒരു ബ്ലോക്ക്. നമ്മള്‍ 'ശരി മുതലാളി' എന്ന ഫോട്ടോ കമന്‍റില്‍ ഹരിശ്രീ അശോകന്‍ നില്‍ക്കുന്നതുപോലെ നിന്നു. അല്ലാതെ എന്തു ചെയ്യാന്‍.

സത്യം പറഞ്ഞാല്‍ ഈ രണ്ടു മാസം രണ്ടു വര്‍ഷങ്ങള്‍ പോലെയാണ് കഴിഞ്ഞുപോയത്‌. എന്നും സെറ്റിംഗ്സില്‍ പോയി നോക്കും കാരാഗ്രഹ കാലാവധി കഴിഞ്ഞോ.. കഴിഞ്ഞോ എന്ന്. എവിടെ .. അരിശുംമൂട്ടില്‍ അപ്പുക്കുട്ടനെ പോലെ തിരിച്ചു വരും, മനസ്സില്‍ വീണ്ടും ഒരു ഫോട്ടോ കമന്റ്റ്, "ദേ .. തോറ്റ് തുന്നംപാടി വന്നിരിക്കുന്നു നിന്‍റെ മ്വോന്‍.." മുഖത്തൊരു സാഡ് സ്മൈലിയും :-(

പക്ഷെ ഇന്ന് .. ദാ ദിപ്പോ .. ഒരു രണ്ടു മണിക്കൂര്‍ മുന്‍പ് സെറ്റിംഗ്സില്‍ പോയി നോക്കിയപ്പോള്‍ പേരു മാറ്റാം എന്ന്. പിന്നെ ഒരു സെക്കണ്ട് പോലും വെയിറ്റ് ചെയ്തില്ല .. ശടപടെന്ന് പഴയ പേര് അവിടെ എഴുതിക്കൊണ്ട് അച്ഛനും അമ്മയും സ്നേഹത്തോടെ ഇട്ട സ്വന്തം പേര് പ്രൊഫൈലിന്‍റെ നെഞ്ചില്‍ കൊണ്ടുപോയി ചാര്‍ത്തി. കൂടെ ഒരു തീരുമാനവും എടുത്തു, ഇനി മേലാല്‍ ഈ പേരു മാറ്റി കളിക്ക് ഞാനില്ല ..
ഇത് സത്യം .. സത്യം .. സത്യം.

Tuesday, July 8, 2014

വീണ്ടെടുപ്പ്

പറന്നു പോകുന്ന നീലക്കുയിലിനെ ആരോ വിളിക്കുന്നതായി തോന്നി. അവന്‍ ആകാശത്ത് നിശ്ചലമായി ചിറകുകള്‍ വിരിച്ചു നിവര്‍ന്നുകിടന്നു. കാതുകള്‍ വീണ്ടും ആ ശബ്ദം വന്ന ദിശയിലേക്ക് കൂര്‍പ്പിച്ചു. 

"ശൂ . ശൂ .." ദേ പിന്നെയും ആരോ വിളിക്കുന്നു. അവന്‍ ചിറകുകള്‍ അനക്കാതെ ആ ശബ്ദം വന്ന ദിശയിലേക്ക് തിരിഞ്ഞു. ആരെയും കണ്ടില്ല.

"ആരാ .." അവന്‍ ചോദിച്ചു. 

"ഇത് ഞാനാണ് .. ഇളംകാറ്റ്" അരൂപിയില്‍ നിന്നൊരു ശബ്ദം അവന്‍റെ കാതിലെത്തി.

"ഇളം കാറ്റോ..??" ഈ ചോദ്യത്തിനുള്ള ഉത്തരം അവനു കിട്ടിയത് ഒരു കുളിര്‍ തലോടലിലൂടെയായിരുന്നു.

"ഞാനിപ്പോള്‍ നിന്‍റെ ചിറകിന്‍റെ ഉള്ളില്‍ കയറി.. എന്നെ ഒരിടം വരെ കൊണ്ടുപോകുമോ..??" തന്‍റെ ചിറകുകള്‍ക്ക് ചെറുതായി ഭാരം വര്‍ദ്ധിച്ചതായി അവനു തോന്നി.

"ഞാന്‍ നിന്നെ എന്തിനു കൊണ്ടുപോകണം.." അവന്‍ ചിറകുകളിലെക്ക് നോക്കി തുടര്‍ന്നു, "നിനക്ക് എവിടെ വേണമെങ്കിലും തനിയെ ഒഴുകിയത്താമല്ലോ.. ?"

"ശരിയാണ് .. പക്ഷെ ഇപ്പോള്‍ എനിക്ക് വെറുതെ എത്തിയാല്‍ പോര ... നിന്നിലൂടെ നീയായ്‌ ഒഴുകിയെത്തണം." ഇളംകാറ്റ് പറഞ്ഞു.

"ശരി .. എവിടെയാ പോകേണ്ടത്.. ??" അവന്‍ ചിറകുകള്‍ വീശാതെ പറക്കാന്‍ ഒരുങ്ങി.

"നിന്‍റെ സ്വരമാധുര്യം അലയടിക്കുന്ന മുളംകാടുകള്‍ ഇല്ലേ .. അവിടേക്ക്.." ഇളംകാറ്റ് ഇത് പറയുമ്പോള്‍ നീലക്കുയിലിന്‍റെ ചിറകുകളില്‍ ഒരു കുളിര് അനുഭവപ്പെട്ടു. അവന്‍ പറന്നുതുടങ്ങി.

"മനസ്സിലായില്ല.." അവന്‍ ഇളംകാറ്റിനെ ചിറകില്‍ ഒതുക്കിക്കൊണ്ട് ചോദിച്ചു.

"എനിക്ക് തനിച്ച് മുളംകാടുകളില്‍ എത്താന്‍ പറ്റുമെങ്കിലും, ഈയിടെയായി എനിക്കവരില്‍ സംഗീതം ഉണര്‍ത്താന്‍ കഴിയുന്നില്ല, നിന്നിലൂടെ ഞാന്‍ അവിടെ എത്തുമ്പോള്‍ എനിക്കതിനു കഴിയുമെന്ന് തീര്‍ച്ചയാണ്.. മുളംകാടുകളുടെ നഷ്ട്ടപെട്ട സംഗീതം തിരിച്ചു കൊണ്ടുവരാനുള്ള ഉണര്‍ത്തുപ്പാട്ട് നീ പാടിയാല്‍ മതി.. അപ്പോള്‍ ഞാന്‍ അവരുടെ ഇടയിലൂടെ ഒഴുകി, അവരെ തഴുകിത്തലോടി നവമൊരു സംഗീതം സൃഷ്ടിക്കും."

"ശരി .. നമുക്കു ശ്രമിക്കാം". അവര്‍ പറന്നൊഴുകി, മരവിച്ചുപോയ കാടുകളുടെ മനസ്സില്‍ നിന്നും മരിച്ചുപോയ കാനനഗീതങ്ങള്‍ വീണ്ടും ഉണര്‍ത്തുവാനായ്.

Monday, July 7, 2014

തുണ്ടു വാര്‍ത്ത

പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന സമയം. ഞാന്‍ അന്ന് ഹൌസ് ലീഡര്‍ ആയിരുന്നു. ഹൗസ് ലീഡറുടെ പ്രധാന ഉത്തരവാദിത്തം സ്കൂള്‍ അസ്സംബ്ലി ഭംഗിയായി നടത്തുക എന്നതാണ്. എന്നും രാവിലെ കൃത്യം 9:00 മണിക്ക് അസ്സംബ്ലി തുടങ്ങും. ഓരോ ആഴ്ച്ച ഓരോ ഹൗസിനുള്ളതാണ്‌, അതുകൊണ്ടുതന്നെ എല്ലാ നാലാഴ്ച്ച കൂടുമ്പോളും എന്‍റെ ഹൗസിന്‍റെ ഊഴം എത്തും.
അഞ്ഞൂറോളം കുട്ടികള്‍ക്ക് നില്‍ക്കാന്‍ പറ്റുന്ന സ്കൂള്‍ നടുമുറ്റത്ത് ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ നിരനിരയായി നില്‍ക്കും. ആണ്‍കുട്ടികളും പെണ്‍കുട്ടികളും വേറെ വേറെ നില്‍കുന്നത് കൊണ്ട് മൊത്തം ഇരുപത്തിനാല് നിരകള്‍ ഉണ്ടാകും. ഈ നിരകളുടെ ഒത്ത നടുവില്‍ കുട്ടികളെ പ്രതിനിധീകരിച്ച് ഏറ്റവും മുന്‍പിലാണ് ഹൌസ്‌ ലീഡറുടെ സ്ഥാനം.
അതിനു മുന്‍പിലാണ് കോണ്‍ക്രീറ്റ് കൊണ്ടുണ്ടാക്കിയ അസ്സംബ്ലി സ്റ്റേജ്. ഗ്രൗണ്ടില്‍ നിന്നും ഏകദേശം നാലടി ഉയരത്തിലുള്ള ഈ സ്റ്റേജില്‍ സ്കൂള്‍ ലീഡറും, പ്രിന്‍സിപ്പലും, അന്നന്നുള്ള പരിപാടികള്‍ അവതരിപ്പിക്കുവാനുള്ള കുട്ടികളും ഉണ്ടാകും. പരിപാടികളില്‍ എല്ലാ ദിവസവും പ്രാര്‍ത്ഥന അല്ലാതെ ഇന്നത്തെ ചിന്താവിഷയ'വും, പ്രധാന വാര്‍ത്തകളും' ഉണ്ടാകും. ഇതു രണ്ടും മിക്കവാറും ഹൗസ് ലീഡര്‍ തന്നെ തയ്യാറാക്കി കൊടുക്കുകയാണ് പതിവ്.
ഇനി സംഭവത്തിലേക്ക് വരാം.
അസ്സംബ്ലിയുടെ ആദ്യ ഐറ്റം ആയ പ്രാര്‍ഥനയും രണ്ടാമത്തെ ഐറ്റം ആയ ഇന്നത്തെ ചിന്താവിഷയവും ഭംഗിയോടെ നിര്‍വ്വഹിക്കപ്പെട്ടു. ഇനിയാണ് ഇന്നത്തെ പ്രധാന വാര്‍ത്തകള്‍. പ്രധാന വാര്‍ത്തകള്‍ ഞാന്‍ തന്നെ തയ്യാറാക്കി കൊണ്ടുവന്നിരുന്നു. പക്ഷെ, അത് വായിക്കാമെന്ന് ഏറ്റ പയ്യന്‍ അന്ന് അവധിയെടുത്തു. അസ്സംബ്ലി തുടങ്ങുന്നതിന്‍റെ അഞ്ചു മിനിറ്റ് മുന്‍പാണ് ഞാനിത് അറിയുന്നത്. വാര്‍ത്ത വായിച്ചില്ലെങ്കില്‍ അസ്സംബ്ലി പ്രസംഗത്തില്‍ പ്രിന്‍സിപ്പല്‍ നിര്‍ത്തിപ്പൊരിക്കും എന്ന് ഉറപ്പാണ്. അനുഭവം ഗുരു.
ആ സമയമില്ലാ സമയത്ത് ഞാന്‍ പലരോടും പറഞ്ഞു നോക്കി, പക്ഷെ, പ്രാക്റ്റീസ് ചെയ്യാതെ സ്റ്റേജില്‍ കയറി വായിക്കാന്‍ ആരും തയ്യാറല്ല. സ്റ്റേജില്‍ കയറിയാല്‍ അറ്റന്‍ഷന്‍ പൊസിഷനില്‍ നിക്കണം എന്നായിരുന്നു നിയമം. അവസാനം കൈയും കാലും പിടിച്ചു ഒരുത്തനെ കൊണ്ട് സമ്മതിപ്പിച്ചു. എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പയ്യന്‍. ഇടയ്ക്കിടയ്ക്ക് സ്റ്റേജില്‍ പാട്ടു പാടുന്ന ആളായതുകൊണ്ട് അവനു സ്റ്റേജ് ഫിയര്‍ ഇല്ലായിരുന്നു.
അങ്ങനെ നമ്മുടെ രക്ഷകന്‍ ഞാന്‍ കൊടുത്ത കടലാസ് എടുത്ത് വാര്‍ത്ത വായിക്കാനായി മുന്നോട്ട്. ഞാന്‍ അവനെ നോക്കി മന്ദസ്മിതം തൂകി, പ്രിന്‍സിപല്‍ കാണാതെ ഒരു  ഉം കൊടുത്തു. അവന്‍ ആ കടലാസ് തുറന്നു വായന തുടങ്ങി..
"ഹ്യൂമന്‍ റെസ്പ്പിരേറ്ററി സിസ്റ്റം കണ്‍സിസ്റ്റ് ഓഫ് ..." അവന്‍ ഇത്രയും വായിച്ചതും ഞാന്‍ "സ്റ്റോപ്" എന്ന് പറഞ്ഞതും ഒരുമിച്ചായിരുന്നു. ദൈവമേ .. ബയോളജി ക്ലാസ് ടെസ്റ്റിനു വേണ്ടി ഉണ്ടാക്കിയ തുണ്ട്. എന്‍റെ കാലുകള്‍ നിലത്തുറച്ചില്ല, ഒരു സൂപ്പര്‍മാനെ പോലെ ഞാന്‍ അവിടെ പറന്നെത്തി, എന്നിട്ട് പാന്‍റിന്‍റെ പോക്കറ്റില്‍ നിന്നും വേറൊരു കടലാസ് എടുത്തു കൊടുത്തിട്ട് ഒരു ദീര്‍ഘനിശ്വാസവും വിട്ടുകൊണ്ട് പൂര്‍വ്വസ്ഥലത്ത് പോയി നിന്നു.
അവന്‍ വീണ്ടും വായിക്കാന്‍ തുടങ്ങി,
"ഹ്യൂമന്‍ ബ്രെയ്ന്‍ ഈസ്‌ ദി മോസ്റ്റ്‌ ..." ഇപ്രാവശ്യം ഞാന്‍ സ്റ്റോപ്പ്‌ എന്ന് മാത്രമല്ല പറഞ്ഞത്, "അയ്യോ .. ദൈവമേ .." എന്ന് വിളിച്ചു കൊണ്ട് ഞാന്‍ വീണ്ടും സ്റ്റേജില്‍ കയറി. നേരത്തെ ചിരിക്കാത്ത കുട്ടികള്‍ കൂട്ടത്തോടെ ചിരിക്കാന്‍ തുടങ്ങി, എന്‍റെ ക്ലാസ്മേറ്റ്സ് ആണെങ്കില്‍ പൊട്ടിപൊട്ടി ചിരിക്കാന്‍ തുടങ്ങി. പ്രിന്‍സിപ്പലിന്‍റെ കണ്ണുകള്‍ ചുവന്നു. അദ്ദേഹം സൈലന്‍സ് സൈലന്‍സ് എന്ന് അലറിവിളിച്ചു. പക്ഷെ അന്ന് ആദ്യമായിട്ട് ആരും അദ്ദേഹത്തെ വകവെച്ചില്ല, അവര്‍ കൂട്ടച്ചിരി തുടര്‍ന്നു.
ഇതൊന്നും ശ്രദ്ധിക്കാതെ ഞാന്‍ സ്റ്റേജില്‍. പാന്‍റിന്‍റെ രണ്ടു പോക്കറ്റില്‍ നിന്നും എല്ലാ കടലാസുകളും പുറത്തെടുത്തു. മൊത്തം എട്ടെണ്ണം. പക്ഷെ അതിലൊന്നും പ്രധാന വാര്‍ത്തകള്‍ ഇല്ല.
"സേര്‍ച്ച്‌ യുവര്‍ ഷര്‍ട്ട്‌സ് പോക്കറ്റ്..." ഈ ശബ്ദം എവിടെ നിന്നാണ് എന്നറിയാന്‍ ഞാന്‍ തലയുയര്‍ത്തി നോക്കി. ദേ .. നമ്മടെ പ്രിന്‍സി.. പണ്ടേ അനുസരണാശീലം ഉള്ളതുകൊണ്ട് ഞാന്‍ ഷര്‍ട്ട്ന്‍റെ പോക്കറ്റ് തപ്പി. ദേ കെടക്കണു ഇത്ര നേരം തപ്പിനടന്ന 'യുറേക്ക'. പെട്ടെന്നുള്ള റിയാക്ഷനില്‍ ഞാന്‍ അത് പ്രിന്‍സിയെ കാണിച്ചു. അങ്ങേരെന്നെ രൂക്ഷമായി നോക്കി. ഞാന്‍ അത് വാര്‍ത്താ വായനക്കാരനു കൈമാറി പഴയ സ്ഥലത്തു തന്നെ പോയി നിന്നു.
വാര്‍ത്താവയനയും അന്നത്തെ സ്പെഷല്‍ ഐറ്റം ആയ ഗ്രൂപ്പ് സോംഗും കഴിഞ്ഞ് പ്രിന്‍സി മൈക്ക് കൈയ്യില്‍ എടുത്തു. ശിവമണി ഡ്രംസ് അടിക്കുന്നതില്‍ വേഗത്തില്‍ എന്‍റെ കാല്‍മുട്ടുകള്‍ ഇടിക്കാന്‍ തുടങ്ങി. അദ്ദേഹം സ്വതസിദ്ധമായ ശൈലിയില്‍ തൊണ്ട മുരടി. ആ മുരടല്‍ എപ്പോഴും എനിക്ക് മഴയത്തു കരയുന്ന തവളയെ ഓര്‍മ്മപ്പെടുത്തുമായിരുന്നെങ്കിലും അന്ന് എനിക്കത് ഒരു സിംഹത്തിന്‍റെ ഗര്‍ജ്ജനം പോലെയാണ് അനുഭവപ്പെട്ടത്.
"ഗുഡ് മോര്‍ണിംഗ് സ്റ്റുഡന്‍സ്.."
"ഗുഡ് മോര്‍ണിംഗ് സര്‍ .." ഞാനൊഴികെ എല്ലാവരും ഈണത്തില്‍ പറഞ്ഞു, എന്‍റെ ശബ്ദം എനിക്ക് മുന്‍പേ തന്നെ കാശിക്ക് പോയിരുന്നു.
"മിസ്റ്റര്‍ തങ്കപ്പന്‍ .. ഡു യു ഹാവ് എനി ടെസ്റ്റ്‌ ടുഡേ ഫോര്‍ ലെവന്‍ത്ത് ക്ലാസ് സ്റ്റുഡന്‍സ്" ... ബയോളജി പഠിപ്പിക്കുന്ന തങ്കപ്പന്‍ സാര്‍ പുറകില്‍ നിന്ന് കൈ പൊക്കി, ഉച്ചത്തില്‍ യെസ് സാര്‍ എന്ന് പറഞ്ഞു.
"ഓക്കേ .. താങ്ക്യൂ മിസ്റ്റര്‍ തങ്കപ്പന്‍ .." കുട്ടികളുടെ കൂട്ടച്ചിരിക്കിടയില്‍ അദ്ദേഹം പറഞ്ഞു. എല്ലാവരോടും സൈലന്‍സ് പറഞ്ഞു ഒതുക്കിയതിനു ശേഷം അദ്ദേഹം വീണ്ടും തുടര്‍ന്നു.
"ഓക്കേ .. ആദര്‍ശ് .. ഗിവ് മീ ദോസ് പേപ്പര്‍സ് .." ഞാന്‍ ആജ്ഞാനുവര്‍ത്തിയായ ശിഷ്യാനായി. ആ തുണ്ടുകള്‍ അദ്ദേഹം സഫാരി സ്യൂട്ടിന്‍റെ പോക്കറ്റില്‍ നിക്ഷേപിച്ചു കൊണ്ട് പറഞ്ഞു..
" ഹൌസ്‌ ലീഡര്‍ ... മീറ്റ്‌ മീ ഇന്‍ മൈ റൂം ആഫ്റ്റര്‍ ദി അസ്സംബ്ലി .. താങ്ക്യൂ സ്റ്റുഡന്‍സ്.." അദ്ദേഹം പ്രസംഗം ഉപസംഹരിച്ചു.
"നാഷണല്‍ ആന്തം.." സ്കൂള്‍ ലീഡര്‍ ഉച്ചത്തില്‍ പറഞ്ഞു.
എല്ലാവരും ജന ഗണ മന പാടുമ്പോള്‍, അന്നാദ്യമായി ഞാന്‍ ആ ദേശീയ ഗാനം എഴുതിയ ആളെ മനസ്സില്‍ പ്രാകി, ഇത് വെറും അമ്പത്തിരണ്ടു സെക്കണ്ടില്‍ ഒതുക്കിയതിന്. ഒരു അഞ്ചു മിനിറ്റ് നീളമെങ്കിലും വേണമെന്ന് വല്ലാതെ ആശിച്ചുപോയി.

Sunday, July 6, 2014

ഒന്നും ഒന്നും ഒന്ന്

"ദ്ദ് ഈ പ്രായത്തിലുള്ള എല്ലാ കുട്ടികള്‍ക്കും തോന്നുന്നതാ .. മക്കളെ ഇഷ്ടോല്ലാത്ത അച്ഛനമ്മമാര്‍ ഉണ്ടോ..??"
"ന്നിട്ടാ .. നിക്ക് ഇങ്ങന്യൊരു പേരിട്ടേ ..."
"ആട്ടെ.. ന്താ മോന്‍റെ പേര് .. ??"
അപ്പോഴാണ്‌ ചക്രപാണിക്ക് ഓര്‍മ്മവന്നത്, ഏകദേശം രണ്ടാഴ്ച്ച ആകാറായി താന്‍ ഈ അപ്പൂപ്പനോട് ചങ്ങാത്തം കൂടിയിട്ട്, പക്ഷെ ഇന്നേവരെ തന്‍റെ പേര് പറഞ്ഞിട്ടില്ല. എല്ലാ ദിവസവും ഈ പാര്‍ക്കിലെ ബെഞ്ചിലിരുന്നു എന്തൊക്കെ പറഞ്ഞിട്ടുണ്ട്, എന്നിട്ടും പേര് മാത്രം പറഞ്ഞിട്ടില്ല. ശ്ശൊ.. കഷ്ടം .. അവനു സങ്കടം വന്നു.
"ചക്രപാണി.. അതാ ന്‍റെ പേര് .." അവന്‍ മുഖം കനപ്പിച്ചുകൊണ്ട് പറഞ്ഞു.
"അയ്യേ .. ന്തൂട്ട് പേരാ ഇത് .. ഇന്നത്തെ കാലത്ത് കുട്ടികള്‍ക്ക് ആരെങ്കിലും ഇങ്ങനെയൊരു പേരിട്വോ .." വൃദ്ധന്‍ കണ്ണും തള്ളിക്കൊണ്ട് പറഞ്ഞു.
"അതോണ്ടന്ന്യാ ഞാനും പറഞ്ഞെ .. അച്ഛനും അമ്മയ്ക്കും എന്നെ തീരെ ഇഷ്ടോല്ലാ ന്ന്.. എല്ലാര്‍ക്കും അനുജത്തി പ്രിയേയാ ഇഷ്ടം .. ആറു കൊല്ലം മുന്‍പ് വന്ന എന്നെക്കാളും അവര്‍ക്കിഷ്ടം ഒരു വയസ്സുള്ള അവളെയാണ്.." ഗദ്ഗദം മുഴങ്ങുന്ന സ്വരത്തില്‍ അവന്‍ പറഞ്ഞു.
"അനുജത്തിയുടെ പേര് പ്രിയ എന്നാണോ..?"
"അല്ല.. ശരിക്കും പേര് .. പ്രിയംവദ ന്നാ .. അതും അച്ഛന്‍ തന്നെ ഇട്ടതാ .. പക്ഷെ ന്നാലും പ്രിയാ ന്ന് വിളിക്കുമ്പോ പഴേത് ന്ന് തോന്നൂല്ല .. "
"ഹാഹാഹാ .."
"ചിരിക്ക്യാ .. നിക്കെത്ര സങ്കടംണ്ട് ന്നറിയോ .. അവളെ പ്രിയ എന്നെങ്കിലും വിളിക്കാം .. ന്നെ ചക്ര ന്ന് വിളിക്കാന്‍ പറ്റ്വോ.. പാണി ന്ന് വിളിക്കാന്‍ പറ്റ്വോ .. ഓരോരുത്തര് ചക്രപാണീ .. ചക്രപാണീ ന്ന് നീട്ടി വിളിക്കുമ്പോ തൊലി... ദാ ഇങ്ങനെയങ്ങ് ഉരിഞ്ഞു പോവും.." ചക്രപാണി വലതുകൈയ്യിലെ തൊലി താഴോട്ടു വലിച്ചു നീട്ടിക്കൊണ്ട് പറഞ്ഞു.
വൃദ്ധന്‍ അവനെ ഒന്നുകൂടി അടുത്തിരുത്തി, ആ ഉള്ളംകൈയ്യില്‍ മൃദുവായി തലോടി, "സാരമില്ല .. പോട്ടെ.."
"ന്നാ ശരി.. ഞാനും പോട്ടെ .. ഇല്ലെങ്കില്‍ വൈകി ചെന്നതിനു ഇന്നും അമ്മ വഴക്കു പറയും." ചക്രപാണി കൈ വിടുവിച്ചു ഓടാന്‍ ഒരുങ്ങി.
"നാളെ വരൂല്ലേ ..??" വൃദ്ധന്‍ സങ്കടത്തോടെ ചോദിച്ചു..
"നിക്കും എന്നും വരണംന്ന്ണ്ട് .. പക്ഷെ ആ വിനു... ഇന്നലേം അവന്‍ അമ്മയോട് ചെന്നു പറഞ്ഞു, ഞാന്‍ ഇവിടെ ഒറ്റയ്ക്ക് ഇരുന്നു സംസാരിക്കുന്നുണ്ട് എന്ന്.."
"മോനത് കാര്യാക്കണ്ട .. അതവന്‍ അസൂയ കൊണ്ട് പറയുന്നതല്ലേ .."
"വിനുവിന് എന്തിനാ എന്നോട് അസൂയ.." ചക്രപാണി കൈ പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചു, അവനു പോകാന്‍ ധ്രിതി ആയെന്നു അയാള്‍ക്ക് മനസ്സിലായി.
"അത് .. മോന് മാത്രമല്ലെ അപ്പൂപ്പനെ കാണാന്‍ പറ്റൂ.. മറ്റാര്‍ക്കും കാണാന്‍ പറ്റില്ലല്ലോ .. അതോണ്ടാ .."
ചക്രപാണിക്ക് അത് വിശ്വസിക്കാന്‍ തോന്നിയില്ല.. പക്ഷെ വിനുവെങ്ങാനം ഇത് കണ്ടാല്‍ വീട്ടില്‍ പറഞ്ഞു കൊടുക്കും എന്നുള്ളതുകൊണ്ടും, അമ്മ വഴക്കു പറയും എന്നുള്ളതുകൊണ്ടും, അവന്‍ വീട്ടിലേക്ക് ഓടി. അപ്പോഴാണ്‌ അവന്‍ ഓര്‍ത്തത് .. 'ശ്ശൊ .. അപ്പൂപ്പന്‍റെ പേര് ചോദിച്ചില്ലല്ലോ..??'
അവന്‍ ഓടിക്കിതച്ചുക്കൊണ്ട് തിരിച്ചെത്തി. അപ്പൂപ്പന്‍ അവിടെ തന്നെ ഉണ്ടായിരുന്നു.
"ന്താ .. ന്താ .. അപ്പൂപ്പന്‍റെ പേര്.." അവന്‍ കിതച്ചുകൊണ്ട് ചോദിച്ചു.
വൃദ്ധന്‍ നിഷ്കളങ്കമായി അവനെ നോക്കി ചിരിച്ചു. അപ്പോള്‍ അവനു അയാളുടെ കണ്ണുകളില്‍ അവന്‍റെ പ്രതിബിംബം കാണാമായിരുന്നു. ആ വിളറിച്ച കണ്ണുകള്‍ പ്രകാശപൂര്‍ണ്ണമായി. അയാളുടെ മുഖത്തെ ചുളിവുകള്‍ നിവരുന്നതായി അവനു തോന്നി. തന്‍റെ മൂക്കിന്‍റെ ഇടതു വശത്തുള്ളതു പോലൊരു മറുക് അതാ അയാള്‍ക്കും.. അതും കൃത്യം അവിടെ തന്നെ. അവന്‍ വീണ്ടും അയാളോട് പേര് ചോദിച്ചു.
അയാള്‍ ചിരിച്ചുകൊണ്ട് തന്‍റെ പേര് പറഞ്ഞു,
"ചക്രപാണി.."
അവന്‍ സന്തോഷത്താല്‍ തുള്ളിച്ചാടിക്കൊണ്ട്, വീട്ടിലേക്ക് ഓടി.

Monday, June 30, 2014

എന്നും...

എല്ലാ ദിവസവും സീമ ബസ് ഒരു വളവു തിരിഞ്ഞു ആ വീടിന്‍റെ മുന്‍പിലൂടെ കടന്നുപോകും. അപ്പോള്‍ ഭരതന്‍ അതിനകത്തു നിന്ന് കൈ ഉയര്‍ത്തി കാണിക്കും. അതിനൊരു മറുപടിയെന്നോണം ആ വീടിന്‍റെ വരാന്തയില്‍ നിന്നും കൊണ്ട് വേറെയൊരാളും കൈ പൊക്കും. 

കഴിഞ്ഞ കുറെ നാളുകളായി ബസ്സിലെ മറ്റൊരു സ്ഥിരം യാത്രക്കാരനായ ശ്രീജിത്ത്‌ ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വല്ലപ്പോഴും കാണുന്ന ചങ്ങാതിമാര്‍ ആണെങ്കില്‍ ചിലപ്പോള്‍ ഇടയ്ക്കിടയ്ക്ക് ആകസ്മികമായി കാണുമ്പോള്‍ ഒരു പുഞ്ചിരിയോടെ ഇങ്ങനെ ചെയ്തെന്നു വരാം, പക്ഷെ ഇത്, താനിപ്പോള്‍ ഏകദേശം ആറുമാസമായി സീമ ബസ്സില്‍ യാത്ര ചെയ്യുന്നു, തിങ്കള്‍ മുതല്‍ ശനി വരെയുള്ള എല്ലാ ദിവസവും ജോലി കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ തനിക്കിത് കാണാം.

"ഹാഹാഹാ .. അത് ഭരതേട്ടന്‍ ആണ്.." ബസ്സിലെ കണ്ടക്റ്റര്‍ മനോഹരന്‍ വര്‍ഷങ്ങളായി പലരും ചോദിക്കുന്ന ചോദ്യം വീണ്ടും കേട്ടപ്പോള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. ശ്രീജിത്ത്‌ ഒന്നും മനസ്സിലാകാതെ അയാളെ തുറിച്ചുനോക്കി. മനോഹരന്‍ തുടര്‍ന്നു..

"ഞാനും വിചാരിച്ചു... സാധാരണയായി നിങ്ങള്‍ ഭരതേട്ടന്‍റെ തൊട്ടു പിറകിലുള്ള സീറ്റിലല്ലേ ഇരിക്കാറ് .. ഇന്നെന്താ എന്‍റെ അടുത്ത് ഇരിക്കുന്നുന്നേ എന്ന് .." മനോഹരന്‍ ടിക്കറ്റ് മുറിച്ചു കൊണ്ട് പറഞ്ഞു.

"പത്തിരുപത്തിയഞ്ചു വര്‍ഷമായി നിങ്ങള്‍ ഈ ബസ്സിലെ കണക്കപ്പിള്ളയല്ലേ .. അപ്പൊ നിങ്ങള്‍ക്ക് ഇത് അറിയാം എന്ന് ഊഹിച്ചു.. " ശ്രീജിത്ത്‌ കണ്ണിറുക്കി. ടിക്കറ്റിന്‍റെ കാശ് കൊടുത്തു.

"ഹാഹാ .. പറയാം .. ടിക്കറ്റ് ഒന്നു കൊടുത്തു കഴിയട്ടെ.." ഇത്രയും പറഞ്ഞ്, സ്വതസിദ്ധമായ ശൈലിയില്‍ ടിക്കറ്റ്സ് ടിക്കറ്റ്സ് എന്ന് ഈണത്തില്‍ പാടിക്കൊണ്ട് മനോഹരന്‍ യാത്രക്കാരുടെ ഇടയിലേക്ക് നീങ്ങി. ശ്രീജിത്ത്‌ ഭരതേട്ടനെ നോക്കി. പ്രതീക്ഷിച്ചതുപോലെ അയാള്‍ ഉറക്കം തുടങ്ങിയിരുന്നു. ഇനി ഇയാള്‍ ഉണരണമെങ്കില്‍ ബസ്സ്‌ കൈതേരിക്കു മുന്‍പുള്ള വളവില്‍ എത്തണം.

"ഭരതേട്ടനെ കുറിച്ച് കൂടുതലൊന്നും പറയാനില്ല, ജോണേട്ടനെ കുറിച്ചും." സീറ്റില്‍ ഇരിപ്പിടം ഉറപ്പിച്ചു കൊണ്ട് മനോഹരന്‍ പറഞ്ഞു.

"ജോണേട്ടനോ ... അങ്ങേരാണോ കൈ ഉയര്‍ത്തി കാണിക്കുന്ന മറ്റെയാള്‍.."

"അതെ.. അങ്ങേര് തന്നെ .. ആള് വലിയ പി ഡബ്ല്യൂ ഡി കോണ്ട്രാക്ടര്‍ ആണ് .. ഭരതേട്ടന്‍റെ കടയുടെ അടുത്തുള്ള ടാക്സി സ്റ്റാന്‍ഡില്‍ പണ്ട് ജീപ്പ് ഓടിച്ചു കൊണ്ടിരുന്ന ആളാണ്‌.. അങ്ങനെ രണ്ടു പേരും നല്ല ചങ്ങാതിമാരായി."

"എനിക്കും തോന്നി .. നല്ല ഫ്രെണ്ട്സ് ആയതു കൊണ്ടായിരിക്കും ഇവര്‍ എന്നും ഇങ്ങനെ കൈ ഉയര്‍ത്തി കാണിക്കുന്നത് എന്ന്.."

"ഏയ്‌ .. അങ്ങനെ പറയാന്‍ പറ്റില്ല .." മനോഹരന്‍ അത് പറഞ്ഞതേ ശ്രീജിത്ത്‌ വീണ്ടും സംശയാലുവായി.

"എന്ന് വെച്ചാല്‍ ... അപ്പൊ ഇവര്‍ തമ്മില്‍ ഇപ്പൊ ഫ്രെണ്ട്ഷിപ്പ് ഒന്നുമില്ലേ ..??"

"അതുണ്ടാകാം .. പക്ഷെ ഇപ്പോള്‍ ഇവര്‍ കൈ ഉയര്‍ത്തി കാണിക്കുന്നത് അറിഞ്ഞു കൊണ്ടാണ് എന്ന് എനിക്ക് തോന്നുന്നില്ല.. ചിലത് ശീലങ്ങളാണ് .. നമ്മള്‍ വര്‍ഷങ്ങളായി തുടര്‍ന്നു വരുന്നത് നമ്മളെ കൊണ്ട് നിര്‍ത്താന്‍ കഴിയുമോ ..?" മനോഹരന്‍ ഇത് പറഞ്ഞപ്പോള്‍ ശ്രീജിത്ത്‌ ഭരതേട്ടനെ സൂക്ഷിച്ചു നോക്കി. ശരിയാണ്, ബസ്സ്‌ സ്റ്റാന്റ് വിട്ടാല്‍ ഭരതേട്ടന്‍ ഉറക്കം തുടങ്ങും. പിന്നെ എഴുന്നേല്‍ക്കുന്നത് കൈതേരിക്ക് മുന്‍പുള്ള വളവിലാണ്. അതുമൊരു ശീലമാണ്.

"കണ്ടില്ലേ .." മനോഹരന്‍ തുടര്‍ന്നു, "കഴിഞ്ഞ ഇരുപത്തിരണ്ടു വര്‍ഷമായി അയാള്‍ ആ സീറ്റില്‍ തന്നെയാണ് ഇരിക്കുന്നത്... ഏകദേശം പത്തിരുപത് വര്‍ഷമായി ജോണേട്ടന്‍ ആ വീട് പണിതിട്ടും, അന്നുമുതല്‍ ഇവര്‍ കൈ ഉയര്‍ത്തി കാണിക്കും. ആദ്യമൊക്കെ ഇവര്‍ പരസ്പരം നോക്കി ചിരിക്കുമായിരുന്നു, പിന്നെ ഒന്നു രണ്ടു വര്‍ഷം കഴിഞ്ഞപ്പോഴേക്കും അതൊരു ശീലമായി.."

ബസ്സ്‌ നിര്‍ത്തിയപ്പോള്‍ ഒരാള്‍ ടിക്കറ്റിന്‍റെ ബാക്കി ചോദിച്ചു, മനോഹരന്‍ അത് കൊടുത്തതിനു ശേഷം തുടര്‍ന്നു,
"ഞാന്‍ ഇത് ശ്രദ്ധിച്ചത് ഒരു പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു.. ജോണേട്ടന്‍റെ കൂടെ ആ വരാന്തയില്‍ കുറെ പേര്‍ ഇരിക്കുന്നുണ്ടായിരുന്നു.. ബസ്സ്‌ അവിടെ എത്തിയതും ജോണേട്ടന്‍ അഭിവാദ്യം ചെയ്തു, പക്ഷെ ഇങ്ങോട്ടൊന്നു നോക്കിയത് പോലും ഇല്ല.. എനിക്ക് അതിശയമായി .. ഞാന്‍ ഭരതേട്ടനെ നോക്കി.. അങ്ങേര് ഒരു ഭാവവ്യത്യാസവും ഇല്ലാതെ കൈ താഴ്ത്തി.." ഈ വാക്കുകളിലൂടെ ശ്രീജിത്ത്‌ മനുഷ്യമനസ്സുകളെ കുറിച്ച് പഠിക്കുകയായിരുന്നു.

"അതിലും രസകരം.. ചില ദിവസങ്ങളില്‍ ഇവരില്‍ ആരെങ്കിലും ഒരാള്‍ ഉണ്ടാകില്ല .. ചിലപ്പോ ഭരതേട്ടന്‍ കടയില്‍ പോയിട്ടുണ്ടാകില്ല, മറ്റുചിലപ്പോള്‍ ജോണേട്ടന്‍ വീട്ടിലില്ലാത്ത സമയം ആയിരുന്നിരിക്കാം .. പക്ഷെ എന്നാലും ഇവര്‍ ഇത് തുടരും.. അതാണ്‌ ചില ശീലങ്ങള്‍ .. അതിനു ബന്ധങ്ങള്‍ ആഴത്തില്‍ ഇറങ്ങണം എന്നില്ല .. സാന്നിധ്യം പോലും വേണമെന്നില്ല .. നാളെ ചിലപ്പോള്‍ ഇവരില്‍ ഒരാള്‍ മരിച്ചു പോയാലും, കുറച്ചു നാളത്തേക്ക് ഇത് തുടരും .." മനോഹരന്‍ ശ്രീജിത്തിനെ നോക്കി ..

"ങ്ങേ .. " ശ്രീജിത്ത്‌ മറ്റൊന്നും പറഞ്ഞില്ല. അപ്പോഴേക്കും ബസ്സ്‌ കൈതേരി എത്തി. ഭരതേട്ടന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നിരുന്നു. ഇനി അടുത്ത ഒരു മിനിറ്റിനുള്ളില്‍ ബസ്സ്‌ ആ വീടിനു മുന്‍പിലൂടെ നീങ്ങും, അപ്പോള്‍ ഇവര്‍ രണ്ടുപേരും പരസ്പരം കൈ ഉയര്‍ത്തി കാണിക്കും, ഉപബോധമനസ്സില്‍ നിന്നുമുള്ള ആജ്ഞ മസ്തിഷ്കം സ്വീകരിക്കും, കൈ അത് താനേ അനുവര്‍ത്തിക്കും. എന്തൊരു വിരോധാഭാസം, നമ്മള്‍ വേണമെന്നു വിചാരിച്ചിട്ടു തന്നെ പല ബന്ധങ്ങളും നിലനിര്‍ത്താന്‍ പറ്റുന്നില്ല .. അപ്പോള്‍ ഇവിടെ ഇതാ... വര്‍ഷങ്ങള്‍ ആയി ഇവര്‍ ഇത് തുടര്‍ന്നുപോരുന്നു...

"എന്താ ആലോചിക്കുന്നത്..??" മനോഹരന്‍ ഒരു യാത്രക്കാരനു കൂടി ടിക്കറ്റിന്‍റെ ബാക്കി കൊടുത്തതിനു ശേഷം ശ്രീജിത്തിനെ ഉപബോധത്തില്‍ നിന്നും തട്ടി വിളിച്ചു കൊണ്ട് ചോദിച്ചു.

"ഏയ്‌ .. ഒന്നുമില്ല .. ഞാന്‍ ഓര്‍ക്കുകയായിരുന്നു.. എല്ലാ ദിവസവും രാവിലെ ബസ്സ്‌ ഇറങ്ങിയാല്‍ ആദ്യം പെട്ടിക്കടയിലെ മൊയ്തീനോട് ഞാന്‍ കൈ ഉയര്‍ത്തി കാണിക്കും.. ചില സമയങ്ങളില്‍ അയാള്‍ അവിടെ ഉണ്ടാകാറെയില്ല .. അതിനു ശേഷം വാച്ച്മാന്‍ ദിനെശിനോട് .. അയാള്‍ ഈ അടുത്ത ദിവസങ്ങളില്‍ ഏത് നിറമുള്ള ഷര്‍ട്ട്‌ ആണ് ഇട്ടത് എന്നു പോലും എനിക്ക് ഓര്‍മ്മയില്ല.. പിന്നെ ഓഫീസിലെ പ്യൂണ്‍ .. അയാളുടെ പേര് പോലും ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നില്ല .. എങ്കിലും ഞാന്‍ ചെല്ലുമ്പോള്‍ അയാള്‍ എഴുന്നേല്‍ക്കും, ഞാന്‍ ഒരു ചിരി മടക്കി കൊടുക്കും.. പക്ഷെ അയാള്‍ അപ്പോള്‍ തിരിച്ചു ചിരിച്ചോ എന്ന് പോലും ഞാന്‍ ശ്രദ്ധിക്കാറില്ല .." ശ്രീജിത്ത്‌ ഉപബോധമനസ്സിന്‍റെ ശീലങ്ങള്‍ ഓരോന്നായി ഓര്‍ത്തെടുത്തു.

അപ്പോഴേക്കും ബസ്സ്‌ ജോണേട്ടന്‍റെ വീടും കഴിഞ്ഞു കുറച്ചു ദൂരം കടന്നിരുന്നു. ഭരതേട്ടന്‍ കൈ ഉയര്‍ത്തി കാണിച്ചുവോ .. ജോണേട്ടന്‍ അവിടെ ഉണ്ടായിരുന്നോ .. ആ .. അറിയില്ല .. ശ്രദ്ധിച്ചില്ല ... ഇപ്പോള്‍ അയാള്‍ക്കും അതൊരു ശീലമായി മാറിയിരുന്നു. മനോഹരന്‍ ടിക്കറ്റ്സ് ടിക്കറ്റ്സ് എന്ന് ഈണത്തില്‍ പാടി, സീറ്റില്‍ നിന്നും എഴുന്നേറ്റ് വീണ്ടും യാത്രക്കാരുടെ ഇടയിലേക്ക് അപ്രത്യക്ഷനായി.

Sunday, June 29, 2014

ടെലിഫോണ്‍ അങ്കിള്‍

1986, എനിക്കന്ന് അഞ്ചു വയസ്സ്, ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നു. എല്ലാ വെള്ളിയാഴ്ചയും ക്ലാസ് കഴിഞ്ഞാല്‍ നേരെ ഓടി ചെല്ലുന്നത് തൊട്ടപ്പുറത്തുള്ള അനിതാന്‍റിയുടെ വീട്ടിലേക്കായിരുന്നു. വരാന്തയില്‍ കയറി, പാതി അടച്ച വാതില്‍ തള്ളിത്തുറന്ന്, അകത്തുകയറാതെ കട്ടിളയില്‍ രണ്ടു കൈയും ഊന്നി, കഴുത്ത് മാത്രം അകത്തേക്ക് തള്ളി, കിതച്ചുകൊണ്ട് ഒരു ചോദ്യം, "ആന്‍റി ... ഇന്നേതാ .."
അവര്‍ അടുക്കളിയിലോ അല്ലെങ്കില്‍ വീടിന്‍റെ പുറകുവശത്ത് എവിടെയെങ്കിലും ആയിരിക്കും. ഉടനെ തന്നെ മറുപടി കിട്ടും. അന്ന് റിലീസ് ചെയ്ത ഏതെങ്കിലും ഒരു സിനിമയുടെ പേരായിരിക്കും അത്. എനിക്കത് കേട്ടാല്‍ മതി, പിന്നെ നേരെ വീട്ടിലേക്ക് ഓടും. അവിടെയുള്ളത് വലിച്ചുവാരി തിന്നും. എന്നിട്ട് വീണ്ടും അനിതാന്‍റിയുടെ വീട്ടിലേക്ക്. അപ്പോഴേക്കും അവര്‍ നാനയും വെള്ളിനക്ഷത്രവും ചിത്രഭൂമിയുമൊക്കെ എടുത്ത് എന്നെ കാത്തിരിക്കുന്നുണ്ടാകും.
പിന്നെ ആകെ സിനിമാമയമാണ്. അന്ന് കാണാന്‍ പോകുന്ന സിനിമയെ കുറിച്ചുള്ള വിവരണങ്ങള്‍. സിനിമ കാണുന്നതിനു മുന്‍പുതന്നെ അവര്‍ അതിലെ ചില തമാശകളൊക്കെ പറഞ്ഞ് പൊട്ടിച്ചിരിക്കും. പക്ഷെ അപ്പോഴും എനിക്കൊരു വിഷമം മാത്രമേ ഉണ്ടാകൂ, 'അച്ഛന്‍ വന്നു സമ്മതിച്ചാലല്ലേ പോകാന്‍ പറ്റൂ..'.
പക്ഷെ, മിക്ക ദിവസങ്ങളിലും അച്ഛന്‍ വൈകിയേ എത്തൂ. ആറേകാലിനു തുടങ്ങുന്ന ഷോയ്ക്ക് അപ്പോഴേക്കും അനിതാന്‍റിയും പുരുഷന്‍ മാമനും പോയിട്ടും ഉണ്ടാകും. ഇനി അഥവാ നേരത്തെ വന്നിട്ടുണ്ടെങ്കില്‍ തന്നെ എല്ലാ സിനിമയ്ക്കും പോകാനും സമ്മതിക്കില്ല. കെഞ്ചികേണപേക്ഷിച്ചാല്‍ മാസത്തില്‍ ഒന്ന്, അത്ര തന്നെ. എങ്കിലും വെള്ളിയാഴ്ച്ചകളിലെ ഈ കലാപരിപാടി ഞങ്ങള്‍ തുടര്‍ന്നുകൊണ്ടേ ഇരുന്നു. ഒന്‍പതു മണിക്ക് സിനിമ കഴിഞ്ഞു വന്നാല്‍ അവരെക്കൊണ്ട് മുഴുവന്‍ കഥയും പറയിപ്പിച്ചിട്ടേ ഞാന്‍ വീടിനു അകത്തേക്ക് വിട്ടിരുന്നുള്ളൂ.
അങ്ങനെയിരിക്കയെയാണ് ഒരിക്കല്‍ അവര്‍ പുതിയൊരു സിനിമയുടെ കാര്യം പറഞ്ഞത്. അതിലൊരു ചെറിയ പെണ്‍കുട്ടിയുണ്ട്, നല്ല പാട്ടുകളുണ്ട്, പിന്നെ മോഹന്‍ലാലും ഉണ്ട്. അന്നത്തെ ആ വിവരണം കേട്ടപ്പോള്‍ എന്‍റെ ആദ്യ പ്രാര്‍ത്ഥന അച്ഛന്‍ നേരത്തെ വരണേ എന്നായിരുന്നു, രണ്ടാമത്തേത് സിനിമയ്ക്ക് പോകാന്‍ സമ്മതിക്കണേ എന്നും. അമ്മയോട് റെക്കമെന്റ്റ് ചെയ്യാമെന്നും അനിതാന്‍റി ഏറ്റു, എന്നാലും അച്ഛന്‍ നേരത്തെ വരണ്ടേ.
അതോര്‍ത്ത് ഇങ്ങനെ വിഷമിച്ചു ഇരിക്കുമ്പോള്‍, ദാ അച്ഛന്‍ .. സമയം അഞ്ചര ആയതേ ഉള്ളൂ. അപ്പോഴേക്കും അച്ഛന്‍ എത്തിയിരിക്കുന്നു. അച്ഛന്‍ ഡ്രസ്സ്‌ മാറ്റി വരാന്തയില്‍ ഇരുന്നു. ഞാന്‍ ഒരു നോട്ട്ബുക്കും പെന്‍സിലും റബ്ബറും എടുത്ത് അച്ഛന്‍ കാണുന്ന ദൂരത്തിലും ഇരുന്നു.
പെന്‍സില്‍ കൊണ്ട് കുത്തിവരയ്ക്കും റബ്ബര്‍ കൊണ്ട് മായ്ക്കും , പിന്നേം പെന്‍സില്‍ കൊണ്ട് കുത്തിവരയ്ക്കും റബ്ബര്‍ കൊണ്ട് മായ്ക്കും, ഇത് തന്നെയായിരുന്നു എന്‍റെ പരിപാടി. അപ്പോഴാണ്‌ അമ്മ ചായയും കൊണ്ട് വരാന്തയിലേക്ക് വന്നത്. ഞാന്‍ അമ്മയെ 'ജീവന്‍ തിരിച്ചു തരൂ' എന്ന് കേഴുന്ന തടവുപുള്ളിയെ പോലെ നോക്കി. അമ്മ കണ്ണിറുക്കി കാണിച്ചു. ഞാന്‍ പുഞ്ചിരിച്ചു.
"ഇന്നെന്തേ നേരത്തെ .." അമ്മ അച്ഛനോട് ചോദിച്ചു, എന്നിട്ട് എന്നെ ഇടക്കണ്ണിട്ടുകൊണ്ട് നോക്കി. ഞാന്‍ രണ്ടു പേരെയും ശ്രദ്ധിക്കാതെ അതുതന്നെ തുടര്‍ന്നു കൊണ്ടിരുന്നു, പെന്‍സില്‍ കൊണ്ട് കുത്തിവരയ്ക്കും റബ്ബര്‍ കൊണ്ട് മായ്ക്കും.
"നമുക്കിന്നൊരു സിനിമയ്ക്ക് പോകാം.." അച്ഛന്‍ അത് പറയേണ്ട താമസം, ഇരുന്നിടത്തുനിന്നു ഒരു സ്പ്രിംഗ് പോലെ ഞാന്‍ ചാടി എഴുന്നേറ്റുകൊണ്ട് വിളിച്ചുകൂവി.
"ഒന്നു മുതല്‍ പൂജ്യം വരെ.."
അങ്ങനെ അന്ന് അപ്പുറത്തെ വീട്ടിലെ മോഹനേട്ടന്‍റെ റിക്ഷയില്‍ ഞങ്ങള്‍ രണ്ടു വീട്ടുകാരും കൂടി ഒരുമിച്ച് ആ സിനിമ കാണാന്‍ പോയി, ഇന്നും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം, ഒന്നു മുതല്‍ പൂജ്യം വരെ. പോകുന്ന വഴിയില്‍ മുഴുവന്‍ അനിതാന്‍റി അതിനെ കുറിച്ച് വായിച്ചത് മുഴുവന്‍ പറഞ്ഞു കൊണ്ടേയിരുന്നു. ഒരു സപ്പോര്‍ട്ടിനു വേണ്ടി ഞാനും അത് പൊലിപ്പിച്ചു കൊണ്ടേയിരുന്നു. അപ്പോഴാണ്‌ പുരുഷന്‍ മാമന്‍ ചോദിച്ചത്,
"അല്ല .. ദാമുവേട്ടാ .. ഇങ്ങള് അങ്ങനെ സിനിമയ്ക്കൊന്നും പോവലില്ലല്ലോ .. ഇതിപ്പോ എന്ത് പറ്റി.." അത് ശരിയായിരുന്നു, നല്ല സിനിമയാണ് എന്ന് ഒരു പത്തു പേര്‍ പറഞ്ഞാല്‍ മാത്രമേ അച്ഛന്‍ സിനിമയ്ക്ക് പോകുകയുള്ളൂ.
"ഏയ്‌ .. ആര് പറഞ്ഞു .. പണ്ടൊക്കെ ഞാന്‍ ഒന്നും വിടില്ലായിരുന്നു.. നിങ്ങളെ പോലെ തന്നെ റിലീസിന്‍റെ അന്ന് തന്നെ കാണുമായിരുന്നു.. ഇപ്പൊ പിന്നെ തിരക്കായില്ലേ .." അച്ഛന്‍ ഓര്‍മ്മകള്‍ ഒറ്റവരിയില്‍ പറഞ്ഞു തീര്‍ത്തു. അമ്മ ഉവ്വ ഉവ്വേ എന്ന രീതിയില്‍ ചുണ്ടുകള്‍ കോട്ടി.
"എന്നാലും .. ഇന്ന്... ആദ്യത്തെ ദിവസം തന്നെ വരാന്‍ കാരണം..???" പുരുഷന്‍ മാമന്‍റെ ഈ സംശയം എനിക്കും ഉണ്ടായിരുന്നു. മോഹനേട്ടന്‍റെയും, റിക്ഷയുടെ സ്റ്റിയറിംഗിന്‍റെയും ഇടയില്‍ ചക്രവ്യൂഹത്തില്‍ അകപ്പെട്ട ഞാന്‍ അത് ശ്രദ്ധിച്ചു കൊണ്ടിരുന്നു.
"എന്‍റെ സുഹൃത്ത് കൃഷ്ണന്‍ പറഞ്ഞിട്ടാണ് അറിയുന്നത്, ഇത് സംവിധാനം ചെയതത് മൈ ഡിയര്‍ കുട്ടിചാത്തന്‍റെ കഥ എഴുതിയ ആളാണ്‌ എന്ന്.. എന്നാ പിന്നെ ഇന്ന് തന്നെ പോയിക്കളയാം എന്ന് വിചാരിച്ചു.." കേരളാകൌമുദിയില്‍ ജേര്‍ണലിസ്റ്റായിരുന്ന കൃഷ്ണന്‍ മാമനെ കുറിച്ചായിരുന്നു അച്ഛന്‍ പറഞ്ഞത്.
"ആരാ അത് ??" പുരുഷന്‍ മാമന്‍ സ്വതസിദ്ധമായ ശൈലിയില്‍ വായും പൊളിച്ചുകൊണ്ട് ചോദിച്ചു.
"രഘുനാഥ് പാലേരീ ന്ന്..." അച്ഛന്‍ അത് പറയുന്നതിനു മുന്‍പ് അനിതാന്‍റി പുരുഷന്‍ മാമനെ തോണ്ടിക്കൊണ്ട് പറഞ്ഞു.
"ഇതൊന്നും നമ്മക്കറീല്ല .. നമ്മക്ക് ആകെ അറീന്നത് മോഹന്‍ലാലും മമ്മൂട്ടിയും പിന്നെ ജയഭാരതിയും.." പുരുഷന്‍ മാമന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. മറ്റുള്ളവരും ചിരിച്ചു, പക്ഷെ കുട്ടികളായ ഞാനും അനിയന്മാരും ചിരിച്ചില്ല, കാരണം ഞങ്ങള്‍ അന്ന് രതിനിര്‍വ്വേദം കണ്ടിരുന്നില്ല. ങ്ങാ .. അനിതാന്‍റിയും ചിരിച്ചില്ല. അവര്‍ പുരുഷന്‍ മാമനൊരു നുള്ളു വെച്ചുക്കൊടുത്തു.
അന്ന് ആ സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ ഞാന്‍ മുതിര്‍ന്ന നാലു പേരെയും ശ്രദ്ധിച്ചു. അമ്മയുടെയും അനിതാന്‍റിയുടെയും പുരുഷന്‍ മാമന്‍റെയും കണ്ണുകള്‍ കലങ്ങിയിട്ടുണ്ടായിരുന്നു. ഒരു വയസ്സ് മാത്രം പ്രായമുള്ള ഇളയ അനിയനെ എടുത്ത് നടക്കുന്ന അച്ഛനെ ഞാന്‍ ഒന്നൂടി സൂക്ഷിച്ചുനോക്കി. ഇല്ല .. അച്ഛന്‍ കരഞ്ഞിട്ടില്ല .. ഞാനും കരഞ്ഞിട്ടില്ല.. എന്തിനു കരയണം.. ദീപമോളുടെ അടുത്ത ജന്മദിനത്തിനു വീണ്ടും വരാം എന്ന് പറഞ്ഞിട്ടല്ലേ ടെലിഫോണ്‍ അങ്കിള്‍ പോലീസ് ജീപ്പില്‍ കയറി പോയത്.
അന്നും അതിനു ശേഷമുള്ള പല ദിവസങ്ങളിലും എന്‍റെ ചിന്ത, അടുത്ത വര്‍ഷം ഈ സിനിമ കാണുമ്പോള്‍ ടെലിഫോണ്‍ അങ്കിള്‍ അഞ്ചു മെഴുകുതിരികള്‍ കത്തിക്കാനുള്ള വലിയൊരു കേക്കുമായി വീണ്ടും വന്നിട്ടുണ്ടാകും എന്നായിരുന്നു.
അതിനു ശേഷവും അനിതാന്‍റി പല സിനിമകളെ കുറിച്ചും പറഞ്ഞു, ചിലത് ഞാനും കാണാന്‍ പോയി, പക്ഷെ ഇതുപോലൊരു ഫീല്‍ മറ്റൊരു ചിത്രത്തിനും ഉണ്ടായിരുന്നില്ല. എന്‍റെ ഓര്‍മ്മകളുടെ ആമാടപ്പെട്ടിയില്‍ ആദ്യമായി കയറിക്കൂടിയ ചിത്രം. ഇതിനു മുന്‍പ് കണ്ട മറ്റൊരു ചിത്രവും എനിക്ക് ഓര്‍മ്മയില്ല എന്നതാണ് സത്യം, അതുകൊണ്ട് തന്നെ ഇതാണ് ഞാന്‍ ആദ്യമായി കണ്ട സിനിമ എന്ന് ഞാന്‍ വിശ്വസിച്ചു.
പിന്നീടു ആറില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ഇത് വീണ്ടും കാണുന്നത്. വീട്ടില്‍ വി സി ആര്‍ വാങ്ങിയ കൂട്ടത്തില്‍ ഒരു പത്തു കാസറ്റുകള്‍ കൂടി അച്ഛന്‍ വാങ്ങിയിരുന്നു. ഞാന്‍ ഓരോന്നായി എടുത്ത് നോക്കി, ഒന്നു മുതല്‍ പത്തു വരെ എല്ലാ കാസറ്റും തിരിച്ചും മറിച്ചും നോക്കി, പക്ഷെ, അത് മാത്രം ഇല്ലായിരുന്നു. അച്ഛനോട് ഞാന്‍ പ്രത്യേകം പറഞ്ഞിരുന്നു, അത് വേണം എന്ന്, പക്ഷെ അത് മാത്രം വാങ്ങിച്ചില്ല.
അപ്പോഴാണ് അച്ഛന്‍, ഓഫീസ് ബാഗില്‍ നിന്നും കടലാസ്സില്‍ പൊതിഞ്ഞ ഒരു പെട്ടി എടുത്തത്. അതെന്തായിരുന്നുയെന്ന് പറയാതെ തന്നെ എനിക്കറിയാമായിരുന്നു, ഒന്നു മുതല്‍ പൂജ്യം വരെ. ഒരു കോപ്പി മാത്രമേ ഉള്ളൂ എന്ന് പറഞ്ഞ് കടക്കാരന്‍ വാടകയ്ക്ക് കൊടുത്തതായിരുന്നു അത്. അങ്ങനെ വീ സീ ആറിന്‍റെ ഉദ്ഘാടന ചിത്രമായി ഞങ്ങള്‍ വീണ്ടും അത് കണ്ടു.
പക്ഷെ, അന്നു ഞാന്‍ കരഞ്ഞു, ദീപമോളെയും അമ്മയെയും ഒറ്റയ്ക്കാക്കി ടെലിഫോണ്‍ അങ്കിളിനെ പിടിച്ചു കൊണ്ടുപോയ പോലീസുകാരോട് എനിക്ക് ദേഷ്യം തോന്നി.
ഓരോ കാലഘട്ടത്തിലും ഈ സിനിമ എനിക്ക് നവമൊരു അനുഭൂതിയായിരുന്നു പകര്‍ന്നിരുന്നത്. ആദ്യം തീയറ്ററില്‍ പോയി കണ്ടപ്പോള്‍ ദീപ മോളും പിയാനോയും അവളുടെ ചോദ്യങ്ങളുമായിരുന്നു മനസ്സില്‍, ആറാം ക്ലാസ്സില്‍ വീ സീ ആറില്‍ ഇട്ടു കണ്ടപ്പോള്‍ അമ്മയുടെയും ദീപമോളുടെയും ഒറ്റപ്പെടല്‍ ആയിരുന്നു എന്നെ അലട്ടിയിരുന്നത്. അതിനു ശേഷം ടീനേജില്‍ കണ്ടപ്പോള്‍ അതിലെ "രാരീ രാരീരം രാരോ" എന്ന ഗാനവും, അതു പാടി പ്രതീക്ഷയുടെ ഒരു എഴുതാപ്പുറം ബാക്കി വെച്ചു പോകുന്ന നായകനും നായികയുമായിരുന്നു മനസ്സില്‍.
പിന്നീട് നായകന്മാരെക്കാള്‍ ഉപരി സിനിമയുടെ ക്രാഫ്റ്റിനെ കുറിച്ച് മനസ്സിലാക്കി തുടങ്ങിയ സമയമായപ്പോള്‍ ഇതില്‍ പതിഞ്ഞ സംവിധായകന്‍റെ കൈയ്യൊപ്പിനോടും അദ്ദേഹത്തിന്‍റെ അച്ചടക്കമുള്ള തിരക്കഥയോടും ഒരു പ്രത്യേക ആരാധന തോന്നി.
കഥ, തിരക്കഥ: രഘുനാഥ് പാലേരി, എന്ന് കണ്ടാല്‍ ആ സിനിമ കാണാന്‍ എനിക്ക് മറ്റൊരു കാരണവും വേണ്ടിയിരുന്നില്ല. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, മഴവില്‍ക്കാവടി, മേലേപ്പറമ്പില്‍ ആണ്‍വീട്, പൊന്മുട്ടയിടുന്ന താറാവ്, പിന്‍ഗാമി എന്നിവ പോലുള്ള നര്‍മ്മ പ്രധാനമുള്ള, കാമ്പുള്ള ഇരുപത്തിയഞ്ചോളം കുടുംബ ചിത്രങ്ങള്‍ ഒരുക്കിയ ഇതേ എഴുത്തുകാരന്‍ തന്നെയാണ് പിറവി, വാനപ്രസ്ഥം എന്നിവയുടെയും തിരക്കഥയും ഒരുക്കിയത് എന്നറിഞ്ഞപ്പോള്‍ ഇദ്ധെഹത്തോടുള്ള ആരാധന വര്‍ധിച്ചു കൊണ്ടിരുന്നു.
അങ്ങനെ ഇരിക്കയാണ് മിനിഞ്ഞാന്ന് ഉച്ചയ്ക്ക് എഫ് ബിയില്‍ ഒരു മെസേജ് വന്നത്. ചാറ്റ് ബോക്സ് പൊങ്ങി വന്നതേ എന്‍റെ ഹൃദയമിടിപ്പ്‌ നിന്നു. സാക്ഷാല്‍ രഘുനാഥ് പാലേരി. "Please give me your number." "  " "njaan vilikkaam". ഞൊടിയിടയില്‍ മൂന്നു മെസേജുകള്‍.
മരവിച്ചു പോയ എന്‍റെ വിരലുകള്‍ ഞാന്‍ അറിയാതെ തന്നെ എന്‍റെ മൊബൈല്‍ നമ്പര്‍ കീ ബോര്‍ഡില്‍ ടൈപ്പ് ചെയ്തു കൊടുത്തു. അടുത്ത സെക്കണ്ടില്‍ തന്നെ മൊബൈല്‍ റിംഗ് ചെയ്തു. ഞാന്‍ ഫോണ്‍ എടുത്തു. ഹലോ എന്ന് പറയാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും "ഹ"യ്ക്ക് ശേഷം "ലോ"
തൊണ്ടയില്‍ തന്നെ കുടുങ്ങി നിന്നു. അപ്പോള്‍ മറ്റേ തലയ്ക്കല്‍ നിന്നും,
"പാലേരിയാണ്.."
"സാര്‍ .. മനസ്സിലായി .." ശബ്ദം തപ്പിയെടുത്തുകൊണ്ട് ഞാന്‍ പറഞ്ഞു.
"ആദര്‍ശ് ദാമോദരന്‍... അല്ലെ ... ആ പേരിന്‍റെ അര്‍ത്ഥം എന്താണ് എന്നറിയാമോ ??" ചിരിച്ചു കൊണ്ട് അദ്ദേഹം ചോദിച്ചു.
"ഉം .. അറിയാം സാര്‍ .. ആദര്‍ശ് എന്നാല്‍ ഐഡിയല്‍, മാതൃക, എന്നൊക്കെയല്ലേ .. പിന്നെ ദാമോദരന്‍ അച്ഛന്‍റെ പേരാണ്" ഞാന്‍ പൂര്‍വ്വസ്ഥിതിയില്‍ എത്തി.
"അത് നല്ലതാണ്.. എപ്പോഴും അച്ഛനെ കൂടെ കൂട്ടുന്നത് എന്തിനും നല്ലതാണ്.." പിന്നെ ഒരു പൊട്ടിച്ചിരിയാണ് ഞാന്‍ കേട്ടത്. തീക്ഷണമായ കുടുംബകഥകള്‍ നര്‍മ്മത്തില്‍ ചാലിച്ചു അവതരിപ്പിക്കുന്ന എന്‍റെ ആരാധ്യനായ എഴുത്തുകാരന്‍, ഒറ്റവരിയില്‍ എന്നെ വിവരിച്ചു. ഞാനും കൂടെ ചിരിച്ചു,
അര മണിക്കൂര്‍ പോയത് അറിഞ്ഞതേയില്ല. എന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രം ഒന്നു മുതല്‍ പൂജ്യം വരെയിലെ ദീപമോള്‍, ബേബി ഗീതു മോഹന്‍ദാസ്‌ എന്ന സെറ്റിലെ വികൃതിയായ കൊച്ചു പെണ്‍കുട്ടി ദേശീയ അവാര്‍ഡ്‌ നേടിയ പ്രതിഭയായി മാറിയതിനെ കുറിച്ചും, മഴവില്‍ക്കാവടിയിലെ പറവൂര്‍ ഭരതന്‍ ചേട്ടന്‍റെ വാസു എന്ന കഥാപാത്രത്തെ കുറിച്ചും, "എന്‍റെ ഗര്‍ഭം ഇങ്ങനെയല്ല" എന്ന ജഗതിയുടെ പ്രശസ്ത ഡയലോഗ് ഉടലെടുത്ത സന്ദര്‍ഭത്തെ കുറിച്ചും, തിരക്കഥ എഴുതുമ്പോള്‍ എഴുത്തുകാരന്‍ ഓരോ കഥാപാത്രമായി മാറുന്നതിനെ കുറിച്ചും, എല്ലാം അദ്ദേഹം മടികൂടാതെ വിവരിച്ചു തന്നു.
കുറച്ചു നേരം എന്‍റെ എഴുത്തുകളെ കുറിച്ചും സംസാരിച്ചു, അതില്‍ ഞാന്‍ വിവരിച്ച ചില സന്ദര്‍ഭങ്ങളെയും കഥാപാത്രങ്ങളെയും പേരെടുത്ത് പറഞ്ഞപ്പോള്‍, സത്യം പറഞ്ഞാല്‍ മനസ്സ് ഏഴാം സ്വര്‍ഗ്ഗത്തില്‍ എത്തിനിന്നു. അടുത്ത പ്രാവശ്യം കൊച്ചിയില്‍ ചെല്ലുമ്പോള്‍ വീട്ടിലേക്ക് ചെല്ലാനുള്ള ക്ഷണവും തന്നു ഫോണ്‍ വെച്ചപ്പോള്‍ ഒരു ലോകം കീഴടിക്കിയ സന്തോഷമായിരുന്നു ഉള്ളില്‍.
എന്‍റെ മനസ്സിലേക്ക് ദീപമോളും മമ്മിയും ടെലിഫോണ്‍ അങ്കിളും ഓടിയെത്തി. ഞാന്‍ വീണ്ടും മൊബൈല്‍ ഡയല്‍ പാഡ് സ്ക്രീനിലേക്ക് നോക്കി. ഞാന്‍ അതില്‍ കണ്ടു, ആദ്യത്തെ സംഖ്യ ഒന്നും ഏറ്റവു അവസാനമായി പൂജ്യവും.. അതെ ... ഒന്നു മുതല്‍ പൂജ്യം വരെ .. ഞാന്‍ കോള്‍ വന്ന നമ്പര്‍ എടുത്തു .. സേവ് ചെയ്യേണ്ടത് എങ്ങനെയാണെന്ന് എനിക്ക് അറിയാമായിരുന്നു .. ഞാനത് ചെയ്തു ... "ടെലിഫോണ്‍ അങ്കിള്‍"