Sunday, July 27, 2014

മൈ നെയിം ഈസ്‌ ...

കാര്യമൊക്കെ ശരി തന്നെ, പപ്പേട്ടനെ ഇഷ്ടാണ്, പപ്പേട്ടന്‍റെ ലോലയാണ് പ്രിയപ്പെട്ട ചെറുകഥയും. അതുപോലെത്തന്നെ തൂവാനത്തുമ്പികള്‍, മൂന്നാം പക്കം, ഇന്നലെ, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്നീ ദൃശ്യവൈഭവങ്ങള്‍ 
എത്ര തവണ കണ്ടു എന്ന് തന്നെ ഓര്‍മ്മയില്ലേ. അവസാനത്തെ സിനിമയായ ഞാന്‍ ഗന്ധര്‍വന്‍ കണ്ടതോടെ ആ പ്രതിഭ ഒരു അഭിനിവേശമായി മാറുകയും ചെയ്തു. പക്ഷെ എന്തൊക്കെ പറഞ്ഞാലും അച്ഛനും അമ്മയും അവരുടെ എല്ലാ സ്നേഹവും ആവാഹിച്ചു തന്ന ഒരു സാധനം അഭിനിവേശത്തിന്‍റെ പേരില്‍ വലിച്ചു ദൂരെ കളയാന്‍ പറ്റുമോ.

മുപ്പത്തിരണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛന്‍റെയും അമ്മയുടെയും ദാമ്പത്യജീവിതത്തിലേക്ക്, അമ്പലങ്ങളില്‍ ഉരുളിയൊന്നും കമഴ്ത്താതെ, പള്ളികളില്‍ നേര്‍ച്ചകള്‍ നേരാതെ, അധികമൊന്നും ആരെയും ബുദ്ധിമുട്ടിക്കാതെ, കരഞ്ഞു കൊണ്ട് ഭൂജതനായതാണ് ഞാന്‍, അവരെ ചിരിപ്പിച്ചുകൊണ്ടും.

സീമന്തപുത്രന് എന്ത് പേരിടണം എന്ന കാര്യത്തില്‍ മിശ്രവിവാതിരായ കെ.വി. ദാമോദരന്‍ - എം.സി. മേരി ദമ്പതികള്‍ക്ക് കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല. നേരത്തെ തന്നെ അവര്‍ തീരുമാനിച്ചിരുന്നു, മാതൃക അല്ലെങ്കില്‍ ഐഡിയല്‍ എന്ന് അര്‍ത്ഥം വരുന്ന ആദര്‍ശ് എന്നായിരിക്കും മകന്‍റെ പേര് എന്ന്.

പേരിടല്‍ ചടങ്ങിന്‍റെ അന്ന്, അതുവരെ കണ്ണിലൂടെയും മൂക്കിലൂടെയും ആര്‍ത്തുലച്ചു കരഞ്ഞിരുന്ന ഞാന്‍, പേര് ചെവിയില്‍ പറഞ്ഞപ്പോള്‍ മന്ദസ്മിതം തൂകി കൈകാലിട്ടടിച്ചു എന്ന് അമ്മ പിന്നീട് പറഞ്ഞിട്ടുണ്ട്. ആ പേര് എനിക്കും ഇഷ്ടായി എന്ന് അറിയിക്കാന്‍ എനിക്ക് വേറെ വഴിയൊന്നുമില്ലല്ലോ, അതുകൊണ്ട് എന്‍റെ ഐക്യദാര്‍ഢ്യം ഞാന്‍ അങ്ങനെ പ്രഖ്യാപിക്കുകയായിരുന്നു.

പക്ഷെ, സ്കൂളില്‍ ചേര്‍ത്തപ്പോഴാണ് ആദ്യത്തെ പണി കിട്ടിയത്. പേര് മാറിപോയി. മാറി എന്നുവെച്ചാല്‍ ശരിക്കുമങ്ങു മാറിയില്ല, ഒരു ചെറിയ അക്ഷരപിശക്. അച്ഛന്‍റെ പേര് ഒരു അക്ഷരത്തില്‍ ഒതുക്കി, ദാമോദരന്‍ എന്ന സര്‍ നെയിം എഴുതാന്‍ പറഞ്ഞപ്പോള്‍ അച്ഛന്‍ അവിടെ വെറും D എന്നെഴുതി. അതും പോരാഞ്ഞിട്ട് അത് ഇട്ടതോ എന്‍റെ പേരിന്‍റെ മുന്‍പിലും, ഫാഷനാത്രേ ഫാഷന്‍.

ഈ ഫാഷനാണ് പുലിവാലായത്, സ്കൂള്‍ റജിസ്റ്ററില്‍ പേരെഴുതിയപ്പോള്‍ Dക്ക് ശേഷം കുത്തിടാന്‍ വിട്ടുപോയി, അങ്ങനെ 'ആദര്‍ശ്' എന്ന ഞാന്‍ 'ഡാദര്‍ശ്' ആയി. ആദ്യമൊക്കെ കൂട്ടുകാരായ ചിണുങ്ങാമണീസ് ഡാദര്‍ശ്.. ഡാദര്‍ശ് എന്ന് വിളിക്കുമ്പോള്‍ പ്രശ്നമൊന്നും തോന്നിയിരുന്നില്ല, ഡാ ആദര്‍ശേ .. ഡാ ആദര്‍ശേ എന്നു വിളിക്കുന്നത്‌ പോലെയേ തോന്നിയുള്ളൂ അത്. പക്ഷെ കലിപ്പുള്ള പെണ്‍കുട്ടികള്‍ വരെ അങ്ങനെ വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ വീട്ടില്‍ നിരാഹാരം തുടങ്ങി. ഗത്യന്തരമില്ലാതെ അച്ഛന്‍ സ്കൂളില്‍ വന്നു Dയെ പിടിച്ചു പുറകിലിട്ടു, ഞാന്‍ 'ആദര്‍ശ് ഡി'യായി പരിണമിച്ചു.

പിന്നെടെപ്പോഴോ ആ Dയെ ഞാന്‍ വികസിപ്പിച്ചു, അച്ഛനെ പൂര്‍ണ്ണമായും കൂടെകൂട്ടി, പേര് ആദര്‍ശ് ദാമോദരന്‍ എന്ന് എല്ലായിടത്തും എഴുതാന്‍ തുടങ്ങി. അതിനും കാരണവുമുണ്ട്, ആദര്‍ശ് എന്നാല്‍ മാതൃക എന്നാണല്ലോ, അപ്പോള്‍ 'ആദര്‍ശ്' ദാമോദരന്‍ എന്നുവെച്ചാല്‍ 'മാതൃക' ദാമോദരന്‍. ആരും ചോദിക്കാതെ തന്നെ റോള്‍ മോഡല്‍ അച്ഛനാണ് എന്ന് പറയാന്‍ ഇതിലും നല്ലൊരു വഴി വേറെല്ലല്ലോ.

ഇപ്പോള്‍ ഇതൊക്കെ പറയാനുള്ള കാരണം എന്താണെന്നല്ലേ, രണ്ടു മാസം മുന്‍പാണ് ഈ പേരിന്‍റെ പേരില്‍ അടുത്ത പണി കിട്ടിയത്. നേരത്തെ പറഞ്ഞതുപോലെ പപ്പേട്ടനോടുള്ള അഭിനിവേശം ഞാന്‍ പേരിലേക്കും ആവാഹിച്ചു, ഗന്ധര്‍വന്‍റെ പര്യായമായ ഗഗനചാരിയെ തൂലികാനാമമാക്കി. പ്രണയകവിതകളിലൂടെ ചിത്രശലഭമായും, മേഘമാലകളായും, പാവയായും പറവയായും, അദൃശ്യമായി അവളുടെ ചുണ്ടിലെ മുത്തമായും :* അവതരിക്കാനുള്ള ഒരു വരമായിരുന്നു അത്.

അതുകൊണ്ടുതന്നെ ഇടയ്ക്കിടയ്ക്ക് പ്രൊഫൈല്‍ നെയിം ആദര്‍ശ് ദാമോദരന്‍ എന്നും ഗഗനചാരി എന്നും മാറ്റി മാറ്റി കളിച്ചു. പക്ഷെ എന്‍റെ ഈ കളി അത്രയ്ക്ക് സുഖിക്കാതെ സുക്കര്‍ മുതലാളി നല്ലൊരു പണി തന്നു. രണ്ടു മാസത്തേക്ക് ഇനി പേര് മാറ്റാന്‍ പാടില്ല എന്നും പറഞ്ഞുകൊണ്ട് ഒരു ബ്ലോക്ക്. നമ്മള്‍ 'ശരി മുതലാളി' എന്ന ഫോട്ടോ കമന്‍റില്‍ ഹരിശ്രീ അശോകന്‍ നില്‍ക്കുന്നതുപോലെ നിന്നു. അല്ലാതെ എന്തു ചെയ്യാന്‍.

സത്യം പറഞ്ഞാല്‍ ഈ രണ്ടു മാസം രണ്ടു വര്‍ഷങ്ങള്‍ പോലെയാണ് കഴിഞ്ഞുപോയത്‌. എന്നും സെറ്റിംഗ്സില്‍ പോയി നോക്കും കാരാഗ്രഹ കാലാവധി കഴിഞ്ഞോ.. കഴിഞ്ഞോ എന്ന്. എവിടെ .. അരിശുംമൂട്ടില്‍ അപ്പുക്കുട്ടനെ പോലെ തിരിച്ചു വരും, മനസ്സില്‍ വീണ്ടും ഒരു ഫോട്ടോ കമന്റ്റ്, "ദേ .. തോറ്റ് തുന്നംപാടി വന്നിരിക്കുന്നു നിന്‍റെ മ്വോന്‍.." മുഖത്തൊരു സാഡ് സ്മൈലിയും :-(

പക്ഷെ ഇന്ന് .. ദാ ദിപ്പോ .. ഒരു രണ്ടു മണിക്കൂര്‍ മുന്‍പ് സെറ്റിംഗ്സില്‍ പോയി നോക്കിയപ്പോള്‍ പേരു മാറ്റാം എന്ന്. പിന്നെ ഒരു സെക്കണ്ട് പോലും വെയിറ്റ് ചെയ്തില്ല .. ശടപടെന്ന് പഴയ പേര് അവിടെ എഴുതിക്കൊണ്ട് അച്ഛനും അമ്മയും സ്നേഹത്തോടെ ഇട്ട സ്വന്തം പേര് പ്രൊഫൈലിന്‍റെ നെഞ്ചില്‍ കൊണ്ടുപോയി ചാര്‍ത്തി. കൂടെ ഒരു തീരുമാനവും എടുത്തു, ഇനി മേലാല്‍ ഈ പേരു മാറ്റി കളിക്ക് ഞാനില്ല ..
ഇത് സത്യം .. സത്യം .. സത്യം.

No comments:

Post a Comment