Sunday, May 18, 2014

ബാലു മഹേന്ദ്ര "യാത്ര"യായി

ചിത്രം കണ്ട ഏതൊരാളിന്‍റെ മനസിലും ഒരു നൊമ്പരമായി കുടിയേറിയ രണ്ടു കഥാപാത്രങ്ങള്‍ - "യാത്ര"യിലെ ഉണ്ണികൃഷ്ണനും തുളസിയും.

എന്തുകൊണ്ടാണെന്നറിയില്ല, ക്ലൈമാക്സില്‍ മമ്മൂട്ടിയും ശോഭനയും ഒരുമിക്കുന്നുണ്ടെങ്കിലും കൂടി ,അവസാനം "A film by Balu Mahendra" എന്ന് എഴുതിക്കാണിക്കുന്ന സമയത്ത് ഉള്ളിലെവിടെയോ ഒരു വിങ്ങല്‍ ബാക്കി നിന്നിരുന്നു. സിനിമയില്‍ ഉടനീളം ആ കഥാപാത്രങ്ങള്‍ അനുഭവിച്ച യാതനകള്‍ ആയിരിക്കാം ഒരുപക്ഷെ പ്രേക്ഷകന്‍ നിറകണ്ണുകളോടു കൂടി തീയറ്റര്‍ വിടാന്‍ കാരണമായത്.

ഇന്നു വിട വാങ്ങിയ ശ്രീ. ബാലു മഹേന്ദ്രയുടെ അരങ്ങേറ്റം "നെല്ല്" എന്ന ചിത്രത്തിലൂടെ, ഛായഗ്രാഹകന്‍റെ കുപ്പായം അണിഞ്ഞു കൊണ്ടായിരുന്നു. "യാത്ര" കൂടാതെ മലയാളത്തില്‍ രണ്ടു ചിത്രങ്ങള്‍ കൂടി അദ്ദേഹം സംവിധാനം ചെയ്തിരുന്നു; ഓളങ്ങള്‍, ഊമക്കുയില്‍. എത്ര ചെറിയ കഥയാണെങ്കിലും കഥാപാത്രങ്ങളെ സസൂക്ഷമം കോര്‍ത്തിണക്കി ഒരു മനോഹര കാവ്യം സൃഷ്ടിക്കാന്‍ കഴിവുള്ള അതുല്യ പ്രതിഭ, ഊമക്കുയില്‍ അതിന് ഏറ്റവും മികച്ച ഉദാഹരണവും.

മൂന്നാം പിറൈ എന്ന ചിത്രത്തിലെ കമലിനെയും ശ്രീദേവിയേയും ആര്‍ക്കെങ്കിലും മറക്കാന്‍ കഴിയുമോ? !!

ഒരു സാധാരണക്കാരന്‍റെ ജീവിതത്തിലേക്ക് ,പുതുജീവന്‍ പോലെ കടന്നുവരുന്ന ബുദ്ധിഭ്രമം ബാധിച്ച പെണ്‍കുട്ടി. ഇനി ആരും തേടി വരാന്‍ ഇല്ലെന്നും, ഇവളിനി തന്‍റെതു മാത്രമാണെന്നും വിശ്വസിച്ച സമയത്ത് അവളുടെ രോഗം ഭേദമാകുക. അവസാനം ബന്ധുക്കളുടെ കൂടെ അവള്‍ ട്രെയിന്‍ കയറി പോകുമ്പോള്‍ കമല്‍ ഒരു ഭ്രാന്തനെ പോലെ പഴയ കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്താന്‍ ശ്രമിക്കുക ,അത് കണ്ടു ,അയാളൊരു ഭ്രാന്തനായ ഭിക്ഷക്കാരന്‍ ആണെന്ന് കരുതി ശ്രീദേവി ഭക്ഷണം എറിഞ്ഞു കൊടുക്കുക ... പടം കണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു വിങ്ങല്‍ പോലെ മനസില്‍ തങ്ങി നില്‍ക്കുന്ന രംഗങ്ങള്‍.

ബാലു മഹേന്ദ്ര എന്ന മാന്ത്രികന്‍റെ കഴിവിനേയും ക്യാമറയേയും എത്ര പ്രകീര്‍ത്തിച്ചാലും മതിയാകില്ല.

മൂന്നാം പിറൈയിലെ തന്നെ, ദാസേട്ടന്‍ പാടി അനശ്വരമാക്കിയ "കണ്ണേയ് കലൈമാനേയ്" എന്ന ഗാനം - "ബാലു മഹേന്ദ്ര ഇതുപോലൊരു കഥ ഒരുക്കിയില്ലായിരുന്നു എങ്കില്‍ ഈ മനോഹര ഈണം പിറക്കില്ലായിരുന്നു" സംഗീതം ചെയ്ത ശ്രീ.ഇളയരാജ ഒരിക്കല്‍ പറഞ്ഞു.

അതുപോലെ തന്നെ മികച്ചതായിരുന്നു അദ്ദേഹത്തിന്‍റെ മലയാള ചിത്രങ്ങളിലെ ഗാനങ്ങളും. കുന്നത്തൊരു കാവുണ്ട്, യമുനേ നിന്നുടെ നെഞ്ചില്‍, തന്നന്നം താനന്നം താളത്തിലാടി, തുമ്പി വാ തുമ്പക്കുടത്തിന്‍, വേഴാമ്പല്‍ കേഴും, കുളിരാടുന്നു മാനത്ത്, എന്നിവ ആര്‍ക്കെങ്കിലും മറക്കാന്‍ കഴിയുമോ?!!..

ഒരേ സമയം തന്നെ ക്യാമറയിലൂടെ മായാജാലം സൃഷ്ടിക്കുകയും കഥകളിലൂടെയും കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകന്‍റെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടുകയും ചെയ്ത ഈ അതുല്യ പ്രതിഭയ്ക്ക് ഹൃദയത്തില്‍ ചാലിച്ച ആദരാഞ്ജലികള്‍, കണ്ണീര്‍പ്പൂക്കള്‍

No comments:

Post a Comment