Thursday, June 5, 2014

ഞാനും ഒരു കാസ്രോട്ടാരന്‍

"എന്താടോ ഇവളിങ്ങനെ സംസാരിക്കുന്നത്. ഒരുമാതിരി ബിരിയാണിയില്‍ സാമ്പാര്‍ ഒഴിച്ചതുപോലെ. ഒരു അന്തവും കുന്തവുമില്ലാത്ത ഭാഷ. ഒന്നും മനസ്സിലാകുന്നില്ല. നിങ്ങളെന്താ ആദിവാസികളാ."

സക്കറിയായുടെ ഗര്‍ഭിണികള്‍ എന്ന സിനിമയിലെ റീമയുടെ ഭാഷ കേട്ടിട്ടായിരുന്നു ഹരിയുടെ ഈ ചൊറിയുന്ന ചോദ്യം. റീമ അതില്‍ ഒരു കാസറഗോഡ്കാരിയുടെ വേഷമാണ് ചെയ്തത്.

കര്‍ണാടകയ്ക്ക് വേണ്ടായെന്ന് പറഞ്ഞപ്പോള്‍ വലിഞ്ഞുകയറി വന്നവരല്ലേ നിങ്ങള്‍ എന്ന് കൂടി പറഞ്ഞപ്പോള്‍ എനിക്ക് കുരു പൊട്ടി. ഞാന്‍ വേണ്ടതുപോലെ കൊടുത്തു. എന്നിട്ടും കലിപ്പ് തീരുന്നില്ല, അത് കൊണ്ടാണ് ഈ പോസ്റ്റ്‌ .

ഞങ്ങ കാസ്രോട്ടാരെ കുറിച്ച് നിങ്ങക്ക് എന്തറിയാം. സപ്തഭാഷകളുടെ സംഗമഭൂമിയാണ് കേരളത്തിന്‍റെ തിലകക്കുറിയായ കാസര്‍ഗോഡ്. മലയാളത്തിനു പുറമേ കന്നഡയും തുളുവും ബ്യാരിയും ഉറുദുവും അനായാസമായി വഴങ്ങും ഞങ്ങ കാസ്രോട്ടാര്‍ക്ക്. ഇത് കൂടാതെ കൊങ്കിണിയും മറാത്തിയും മനസ്സിലാകും.

ഇത്രയും ഭാഷകള്‍ അറിയുന്നത് കൊണ്ടുതന്നെയാണ്‌ കാസ്രോട്ടാര്‍ക്ക് എവിടെപോയാലും പിടിച്ചുനില്‍ക്കാന്‍ പറ്റുന്നത്. പ്രവാസികളായ സുഹൃത്തുക്കള്‍ക്ക് ഇത് നേരത്തെ അറിയാമായിരിക്കും.

ഇനിയുമുണ്ട് വിശേഷണങ്ങള്‍, സ്പിന്നിലെ ഇതിഹാസമായ അനില്‍ കുംബ്ല ജനിച്ചതും കാസര്‍ഗോഡ് ജില്ലയിലെ കുംബ്ലെയിലാണ്.

യുനെസ്കോ അംഗീകരിച്ച കേരളത്തിലെ ഏറ്റവും സുന്ദരമായ കോട്ടയായ ബേക്കല്‍ കോട്ട സ്ഥിതി ചെയ്യുന്നത് ഞങ്ങടെ അറബിക്കടലിന്‍റെ കരയിലാണ്. ഇതിന്‍റെ ഭംഗിയൊന്നു കാണണമെങ്കില്‍ യൂട്യൂബില്‍ 'ബോംബെ' സിനിമയിലെ 'ഉയിരേ'യെന്ന ഗാനം കണ്ടാല്‍ മാത്രം മതി. അത് പോലെ തന്നെ സുന്ദരമാണ് കൊഡഗിനോട് ചേര്‍ന്നുകിടക്കുന്ന റാണിപുരവും.

കേരളത്തിലെ ഒരേയൊരു തടാകക്ഷേത്രമായ അനന്തപുരം സ്ഥിതിചെയ്യുന്നതും കാസ്രോട്ടാണ്. ഈ ക്ഷേത്രത്തിലെ തടാകത്തിലെ ഗുഹയിലൂടെ യാത്ര തുടങ്ങിയാണ് ശ്രീ വിഷ്ണു ഭഗവാന്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ എത്തിയതും, അവിടെ പ്രതിഷ്ടിതനായതും. അതാണ് ഐതിഹ്യം. അത് കൊണ്ടാണ് ഇത് അനന്തപുരവും, അത് തിരുവനന്തപുരവും.

അത് പോലെ തന്നെ പ്രശസ്തമാണ് തളങ്കരയിലെ മാലിക്ദീനാര്‍ ജുമാ മസ്ജിദും. ഓരോ ദിവസവും നൂറില്‍പ്പരം ആള്‍ക്കാര്‍ സന്ദര്‍ശിക്കുന്ന ഈ പുണ്യസ്ഥലം, ഇന്ത്യയില്‍ ആദ്യം വന്ന സ്വാഹബി മാലിക്-ഇബ്ന്-ദീനാറിന്‍റെ കബറിടം കൂടിയാണ്. (കടപ്പാട്: വിക്കിപീഡിയ)

പിന്നെ, സ: ഇ കെ നായനാരുടെ സ്വന്തം മണ്ഡലമായിരുന്നു കാസ്രോട്ടെ തൃക്കരിപ്പൂര്‍ . രണ്ടു തവണ അദ്ദേഹം മുഖ്യമന്ത്രിയായത് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു കൊണ്ടാണ്.

കേരളത്തിലെ ആദ്യ മുനിസിപ്പല്‍ സ്റ്റേഡിയം വിദ്യനഗറില്‍ ഉദ്ഘാടനം ചെയ്തത് വനിതകളുടെ ദേശീയ ഫുട്ബാള്‍ ടൂര്‍ണമെന്റോടു കൂടിയായിരുന്നു. അന്ന് തിങ്ങിക്കൂടിയ ജനസാഗരത്തെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി നായനാര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.

" എനക്കറിയാടോ ഇങ്ങളെല്ലാം എന്തിനാ ബന്നേന്ന്. എന്നെ കാണാനല്ലാന്നും നന്നായിറ്ററിയാം. ഈടെയിപ്പോ ബിജയനോ അഞ്ചേരിയോ പാപ്പച്ചനോ മാറ്റോ കളിക്കാന്‍ ബന്നീനെങ്കി ഇയിന്‍റെ പത്തിലോന്ന്‍ ഇണ്ടാവുവോ ആള്‍ക്കാര്. നിങ്ങള്‍ ട്രൗസറിട്ട പെണ്ണുങ്ങടെ ഓട്ടം കാണാന്‍ ബന്നതല്ലേ, നടക്കട്ടെ, നടക്കട്ടെ"

ഇതുപോലുള്ള നര്‍മ്മത്തില്‍ ചാലിച്ച സത്യങ്ങള്‍ പറയാന്‍ സഖാവിനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക. അത് മാത്രമല്ല, വേറെയാരെങ്കിലും പറഞ്ഞാല്‍ ജനങ്ങള്‍ ബാക്കി വെക്കുമോ. അതാണ് നമ്മുടെ തൃക്കരിപ്പൂരിന്‍റെ സഖാവ്.

" അപ്പൊ ഹര്യേ, ഇപ്പൊ കാര്യങ്ങള്‍ ഏകദേശം പുടികിട്ടിയല്ലോ, ഇനി കളിക്കാന്‍ വന്നാല്‍ സപ്തഭാഷക്കാരുടെ കൈയ്യിന്‍റെ ചൂടറിയും, പറഞ്ഞില്ലാന്ന്‍ ബേണ്ട .. ങ്ങാ.. ഓന്‍റെ യൊരു ബിരിയാണീം സാമ്പാറും " :-p

No comments:

Post a Comment