Wednesday, June 25, 2014

***** ഴ *****

ഇന്ന് പഴെയൊരു സുഹൃത്ത് കാണാന്‍ വന്നു. കുറച്ചു നേരത്തെ സംസാരത്തിനു ശേഷം അവനൊരു പൂതി, അടുത്തുള്ള പുഴക്കരയില്‍ പോയി ചൂണ്ടയിടാം എന്ന്. അത് കേട്ടതേ എനിക്ക് കലിവന്നു. ചൂണ്ട ഇടാന്‍ ഇഷ്ടമില്ലാത്തത് കൊണ്ടല്ല, അവന്‍ പറഞ്ഞ ശൈലിയാണ് പ്രശ്നം. 

"ബാ റാ .. ഞമ്മക്ക് പൊയേന്‍റെ ആട പൂവാ" അവന്‍ പുഴക്കടവില്‍ പോകാന്‍ വേണ്ടി ക്ഷണിച്ചതാണ്, തനി കാസര്‍ഗോഡന്‍ ഭാഷയില്‍ . ഇത് ഞാന്‍ സഹിച്ചു, പക്ഷെ അതിനു ശേഷം അവന്‍ പറഞ്ഞത്,
"നല്ല ജോറായിറ്റ് മയ പെയ്തില്ലേ, പൊയേന്‍റെ അറ്റത്ത് തന്നെ കൊറെ മുയുണ്ടാവും.." ഞാന്‍ അവനെ കണ്ണുരുട്ടി നോക്കി.

"നീ എന്നെ പിന്നേം ബാസ പഠിപ്പിക്കാന്‍ നോക്ക്വാ .."

"അറിയാത്തത് പഠിപ്പിക്കുക തന്നെ വേണം" ഞാന്‍ തുടര്‍ന്നു, "ഈയടുത്ത് നമ്മുടെ ഭാഷയ്ക്ക് കിട്ടിയ അംഗീകാരം എന്താണ് എന്ന് നിനക്ക് അറിയുമോ"

"എന്ത്ന്ന്.. നോവല്‍ പ്രൈസ് കിട്ടിയാ" ഓന്‍ ചോയ്ച്ചു .. ഛെ .. അവന്‍ ചോദിച്ചു.

"നോവലല്ല, നോബല്‍ .. നോബല്‍ പ്രൈസ്.." ഞാന്‍ കലുഷിതമായി നോക്കിക്കൊണ്ട് പറഞ്ഞു.

"ഐവാ .. ആരിക്കാ കിട്ട്യത് .."
"അന്‍റെ ബാപ്പാക്ക് .. മുണ്ടാണ്ടിരിക്കെടോ .. അത് നോവല്‍ അല്ല നോബല്‍ ആണെന്നാണ് ഞാന്‍ പറഞ്ഞത് .. ഇങ്ങനെയും ഒരു വിവരദോഷി .." എന്‍റെ സകല കണ്ട്രോളും പോയി ...

"ഡാ പൊട്ടാ .. ഞാന്‍ ഈ എഴുതുന്നത് നീ മനസ്സില്‍ ഒന്ന് വായിച്ചേ.." ഞാന്‍ ലാപ്ടോപ്പില്‍ "മയ്യഴിപ്പുഴയുടെ തീരങ്ങളില്‍" എന്ന് എഴുതി.

"ബായിച്ച്" ..

"എന്താ.. വായിച്ചത് ഒന്ന് പറഞ്ഞേ.."

"മയ്യയ്പൊയേടെ തീരങ്ങളില്‍.." അവന്‍ യാതൊരു കൂസലുമില്ലാതെ പറഞ്ഞു.

"ഫ .. തെണ്ടി .. നിന്നെ ഡ്രില്ല് മാഷാണോ മലയാളം പഠിപ്പിച്ചേ.." ഞാന്‍ കസേരയില്‍ നിന്നും എഴുന്നേറ്റത് കണ്ടതേ അവന്‍ മുന്നിലുള്ള പ്ലാസ്റ്റിക് കസേരയില്‍ പിടിയുറപ്പിച്ചു. ഞാനൊന്ന് മുന്നോട്ട് നീങ്ങിയാല്‍ അതെന്‍റെ തലയിലേക്ക് ഏറിയും, അവനെ എനിക്ക് അറിയാമല്ലോ. ഞാന്‍ വീണ്ടും അവിടെ തന്നെ ചന്തിയുറപ്പിച്ചു.

"എടാ അത് മയ്യയ്പൊയ അല്ല .. മയ്യഴിപ്പുഴ .. ഒന്ന് പറഞ്ഞേ .. മയ്യഴീ പുഴ..." അവന്‍ എന്‍റെ ചുണ്ടനക്കം ശ്രദ്ധിച്ചു നോക്കി, എന്നിട്ട് പറഞ്ഞു,

"മ .. മ .. മ.. മയ്യളിപ്പൊയ.." അവന്‍ വീണ്ടും കസേരയില്‍ പിടിയുറപ്പിച്ചു.

അപ്പോഴാണ്‌ ഞാന്‍ അവനോട് ആ സംഭവങ്ങള്‍ പറഞ്ഞത്. ഇളയരാജയുടെ അനുഭവവും എ ആര്‍ റഹ്മാന്‍ന്‍റെ ഒരു ഗാനത്തിന്‍റെ വരികളും.

ഒരിക്കല്‍ ഇളയരാജയോട് പ്രശസ്തനായ ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചു, "താങ്കള്‍ ഇസൈജ്ഞാനി ആണല്ലോ, അത് കൊണ്ടൊരു സംശയം ചോദിക്കട്ടെ... എന്തുകൊണ്ടാണ് യേശുദാസ്‌, ചിത്ര, ഉണ്ണിമേനോന്‍ തുടങ്ങിയ മലയാളി ഗായകര്‍ ഇവിടെ ഇത്രയ്ക്കും ജനപ്രീതി പിടിച്ചുപറ്റാന്‍ കാരണം?? തമിഴ് ഗായകരെക്കാളും പ്രശസ്തരാണല്ലോ അവര്‍ ഇവിടെ.."

ഇസൈജ്ഞാനി പുഞ്ചിരിച്ചു. ഇതുവരെ ആരും ചോദിക്കത്തൊരു ചോദ്യം.. അയാള്‍ ആ പത്രപ്രവര്‍ത്തകനെ അനുമോദിച്ചു കൊണ്ട് പറഞ്ഞു, "മലയാളികളുടെ 'അക്ഷരസ്ഫുടത' .. അത് തന്നെ കാരണം."

ഉത്തരം വ്യക്തമായില്ല എന്ന് മനസ്സിലാക്കിയ ഇളയരാജ വീണ്ടും തുടര്‍ന്നു, "നമ്മുടെ നാട് തമിഴ്‌നാടാണ്.. പക്ഷെ, തൊണ്ണൂറ്റൊന്‍പത് ശതമാനം തമിഴന്മാരും ഇന്നേവരെ അങ്ങനെ പറഞ്ഞു കാണില്ല, അവര്‍ "തമിള്‍നാട്" എന്നാണു പറയുക.. അവിടെയാണ് ഈ മലയാളി ഗായകര്‍ ഈ നാട്ടുകാരുടെ മനസ്സില്‍ കയറിക്കൂടിയത്.."

"എങ്ങനെ.." പത്രപ്രവര്‍ത്തകന്‍ വിജ്രുംഭിതനായി.

"ഴ എന്ന അക്ഷരത്തെ 'ള' എന്ന് വിളിചിരുന്നവര്‍ക്ക് 'ഴ' എന്ന് മറ്റുള്ളവര്‍ പറയുമ്പോഴുള്ള ഒരു ആരാധന.. കാരണം തമി'ഴ്' എന്തൊക്കെയായാലും തമിഴ് തന്നെയാണല്ലോ.. ഇവിടെയുള്ളവര്‍ പറയുന്നതുപോലെ തമി'ള'ല്ലല്ലോ".

ഞാന്‍ എന്‍റെ കളിക്കൂട്ടുകാരനെ നോക്കി. അവന്‍ വായും പൊളിച്ചിരുന്ന് എല്ലാം കേള്‍ക്കുന്നുണ്ട്.. സമയം പാഴാക്കാതെ ഞാന്‍ അടുത്ത തുരുപ്പ് ഇറക്കി.

"നീ 'പുതിയ മുഖം' എന്ന സിനിമയിലെ പാട്ട് കേട്ടിട്ടുണ്ടോ.."

"പിന്നെ .. ആ ചെക്കന്‍ മൈക്കിലൂടെ സ്റ്റേജില്‍ പാടുന്നതല്ലേ.." അവന്‍ ഉയര്‍ത്തെഴുന്നേറ്റു.

"അന്‍റെ ബാപ്പ .." ഞാന്‍ വീണ്ടും കണ്ട്രോള്‍ ഭഗവതിയെ മനസ്സില്‍ ധ്യാനിച്ചു. "അതല്ല മുത്തേ .. എ ആര്‍ റഹ്മാന്‍ന്‍റെ ഹിറ്റ്‌ സോംഗ്.. കേട്ടിട്ടില്ലേ നീ .."

"ഏത്.." ബ്ലിങ്കസ്യയായി അവന്‍ ചോദിച്ചു.

"കണ്ണുക്ക് മയ്യഴക്, കവിതയ്ക്ക് പൊയ്യഴക്,
കണ്ണത്തില്‍ കുഴിയഴക്, കാര്‍ക്കൂന്തല്‍ പെണ്ണഴക് ..." ഞാന്‍ പാടി കൊടുത്തുകൊണ്ട് യൂ റ്റ്യൂബില്‍ നിന്നും അത് പ്ലേ ചെയ്യാന്‍ തുടങ്ങി..

"ഐവാ .. അടിപൊളി പാട്ടല്ലേ.." അവന്‍റെ കണ്ണുകള്‍ തിളങ്ങി.

"ഇതില്‍ ഒരു വരിയുണ്ട്.. വൈരമുത്തു എഴുതിയ ഒരു സൂപ്പര്‍ വരി.." ഞാന്‍ പാട്ട് ഫോര്‍വേഡ് ചെയ്തു കൊണ്ട് പറഞ്ഞു.

"എതപ്പാ അത് .." അവന്‍ സ്ക്രോള്‍ ബാറില്‍ സൂക്ഷിച്ചു നോക്കികൊണ്ട് ചോദിച്ചു.. സ്ക്രോള്‍ ബാര്‍ 2:55 ല്‍ നിന്നു. ആ വരി ഇതായിരുന്നു.

"തമിഴുക്ക് 'ഴ' അഴക്‌"

ഞാന്‍ അധികാരത്തോടെ അവനെ നോക്കി, അപ്പോഴാണ് പുറത്തു ശക്തമായി മഴ പെയ്യാന്‍ തുടങ്ങിയത് ..

" ശ്ശൊ .. പിന്നേം മയ .. എനി പൊയേലും പോവാന്‍ പറ്റൂല്ല .. മുയൂനേം പുടിക്കാന്‍ കയ്യൂല്ല.."

അങ്ങനെ ഞാന്‍ എന്‍റെ ഉദ്യമം അവസാനിപ്പിച്ചുക്കൊണ്ട് അവനോടു പറഞ്ഞു,

"നായിന്‍റെ ബാല് എത്ര കൊല്ലം കൊയലില്‍ ഇട്ടാലും നേരെയാവൂല്ല .. നീ ഒറ്റക്ക് മയേല്‍ പൊയേ പോയിറ്റ് മുയൂനേം പിടിച്ചിറ്റ് ബാ.."

No comments:

Post a Comment