Thursday, June 26, 2014

പ്രപഞ്ചസത്യം

"എട്ടാം ക്ലാസ്സില്‍ എത്തുമ്പോഴാണ് കുട്ടികള്‍ക്ക് മെച്ച്യൂരിറ്റി വരുന്നത്, അതുകൊണ്ടാണ് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ച് കളിക്കാന്‍ വിടാത്തത്‌".
സ്കൂള്‍ അറ്റന്‍ഡര്‍ രവിയേട്ടന്‍ ആയിരുന്നു ഇത് പറഞ്ഞത്. ഖോ-ഖോ ഇനി വേറെ വേറെ കളിച്ചാല്‍ മതി എന്ന് അര്‍ത്ഥം. വേനലവധി കഴിഞ്ഞ് വീണ്ടും സ്കൂളില്‍ ചെന്നപ്പോള്‍ കിട്ടിയ ആദ്യത്തെ തിരിച്ചറിവ്.
"അപ്പൊ ഇത്രേം കാലം ഈ സാധനം ഇല്ലായിരുന്നോ ഞങ്ങള്‍ക്ക്.. ?" ഉള്ളില്‍ ദേഷ്യം ഉണ്ടായിരുന്നെങ്കിലും പുറത്തു കാണിക്കാതെ ഞാന്‍ ചോദിച്ചു.
"അത് നീ പോയി പീ ടീ സാറിനോടോ റാണി മിസ്സിനോടോ ചോയിക്ക്.." ഞങ്ങളുടെ ബയോളജി ടീച്ചര്‍ ആയിരുന്നു റാണി മിസ്സ്‌.
വീട്ടില്‍ ഞാന്‍ അടക്കം മൂന്ന്‍ ആണ്‍മക്കളുള്ള അണുകുടുംബത്തില്‍ ജീവിക്കുന്ന എനിക്ക് ഈ പറയുന്ന മെച്ച്യൂരിറ്റിയെ കുറിച്ച് വല്ല്യ ജ്ഞാനവും പരിജ്ഞാനവും ഒന്നുമില്ലായിരുന്നു.
"എന്താടാ ഈ മെച്ച്യൂരിറ്റി ... ???" അന്ന് വൈകിട്ട് സ്കൂള്‍ വിട്ടതിനു ശേഷം തിരിച്ചു വരുന്ന വഴിയില്‍ സുമേഷിനോട് ചോദിച്ചു. പിന്നെ മനസ്സിലായി, അവനോടു ചോദിണ്ടായിരുന്നു എന്ന്. കാരണം, എനിക്കറിയാത്ത സംഭവം അവനു എങ്ങനെ അറിയാനാണ്.
പക്ഷെ, കുറച്ചു കഴിഞ്ഞപ്പോഴേക്കും അവന്‍ അതിനുള്ള ഉത്തരവുമായി കളിക്കുന്ന സ്ഥലത്ത് എത്തി.
"ഡാ .. അത് മെച്ച്യൂരിറ്റി അല്ല .. അങ്ങേര് നിന്നെ പറ്റിച്ചതാ .." അവന്‍ ഉത്തരം കൈയ്യിലുണ്ട് എന്ന അഹംഭാവത്തോടെ പറഞ്ഞു..
"ങ്ങേ .. പറ്റിച്ചെന്നോ..??"
"അതേടാ .. അതിനെ മെച്ച്യൂരിറ്റി എന്നല്ല പറയുവാ .. പ്യൂബെര്‍ട്ടി എന്നാ.. ഈ പെണ്‍കുട്ടികള്‍ വയസ്സറിയിച്ചു എന്ന് പറയാറില്ലേ .. അത് തന്നെ സംഭവം.."
അങ്ങനെ അന്ന് എനിക്ക് രണ്ടു പുതിയ വാക്കുകള്‍ കിട്ടി, ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും തമ്മില്‍ വേര്‍ത്തിരിക്കുന്ന രണ്ടു ക്രൂരമായ വാക്കുകള്‍. മെച്ച്യൂരിറ്റി ആന്‍ഡ്‌ പ്യൂബെര്‍ട്ടി.
അവന്‍ അത് എനിക്ക് വ്യക്തമായി പറഞ്ഞു തന്നു. ഞാന്‍ എല്ലാം കേട്ട് അന്തം വിട്ടു നിന്നു. മാനസികമായ വളര്‍ച്ചയിലേക്കുള്ള കാല്‍വെയ്പ്പാണ് മെച്ച്യൂരിറ്റി എന്നും, ശാരീരികമായ വളര്‍ച്ചയിലേക്കുള്ള പെട്ടെന്നുള്ള എടുത്തുചാട്ടം ആണ് പ്യൂബെര്‍ട്ടി എന്നും.
'ശ്ശൊ.. അപ്പൊ ഇത്രേം കാലം നമ്മള്‍ വിചാരിച്ചതൊക്കെ പൊട്ടത്തരമായിരുന്നു അല്ലെ .. കൊതുക് കടിച്ചാലൊന്നും കുട്ടികള്‍ ഉണ്ടാവില്ല അല്ലെ.. അതിനു ഈ ഫസ്റ്റ് നൈറ്റ്‌ ഒക്കെ വേണം അല്ലെ .."
എന്‍റെ അത്രയും കാലത്തെ തെറ്റിദ്ധാരണ മാറികിട്ടി. ആദ്യരാത്രിയില്‍ ലൈറ്റ് അണയ്ക്കുമ്പോള്‍ കടിക്കുന്ന കൊതുകല്ല ഒരു പെണ്ണിനെ ഗര്‍ഭിണി ആക്കുന്നത് എന്ന പ്രപഞ്ചസത്യം എന്‍റെ മുന്നില്‍ നിവര്‍ന്നു നിന്നു.
അടുത്ത ദിവസം ഞാന്‍ ആദ്യമായി സ്കൂള്‍ ലൈബ്രറിയില്‍ സ്വന്തം ഇഷ്ടത്തോടെ കയറി. സാധാരണ ലൈബ്രറി പീരിയഡില്‍ പോലും അവിടെ കയറാതെ മുങ്ങി നടക്കല്‍ ആയിരുന്നു പതിവ്. പക്ഷെ അന്ന് ഞാന്‍ അവിടെയുള്ള "ഗേള്‍സ്‌ മാഗസിനും" ഹ്യൂമന്‍ അനാട്ടമി ബുക്കും പേജുകള്‍ തിരഞ്ഞുപിടിച്ച് വായിച്ചു. അങ്ങനെ ഞാന്‍ വീണ്ടും മറ്റൊരു പ്രപഞ്ചസത്യം കൂടി മനസ്സിലാക്കി, ആകുട്ടികള്‍ വയസ്സറിയിക്കാറില്ല, പെണ്‍കുട്ടികള്‍ക്ക് മാത്രമേ ആ ഭാഗ്യം ഉള്ളൂ. ആണായി ജനിച്ചതിനെയോര്‍ത്ത് വളരെയധിക്കം സങ്കടപ്പെട്ട ദിവസമായിരുന്നു അത്.
പക്ഷെ അന്നു മാത്രമേ ആ സങ്കടം നിലനിന്നുള്ളൂ. കാരണം, കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മനസ്സിലായി, ഒരിക്കല്‍ വയസറിയിച്ചു കഴിഞ്ഞാല്‍ പിന്നെ ഈ പെണ്‍കുട്ടികള്‍ എല്ലാ മാസവും അത് അറിയിച്ചു കൊണ്ടിരിക്കും എന്ന്. അത് അത്ര സുഖമുള്ള കാര്യമല്ല എന്നും, ഭയങ്കര വേദനയുണ്ടാകും എന്ന് കുറച്ചു മാസത്തെ നിരീക്ഷണങ്ങളില്‍ നിന്നും മനസിലാക്കി. അറിഞ്ഞപ്പോള്‍ ആണായി പിറന്നതിനു ഞാന്‍ മനസ്സുകൊണ്ട് അച്ഛനോടും അമ്മയോടും നന്ദി പറഞ്ഞു.
അങ്ങനെയിരിക്കുമ്പോഴാണ് പെട്ടെന്നൊരു ദിവസം അത് സംഭവിച്ചത്. രാവിലെ എഴുന്നേറ്റ ഞാന്‍ എന്ത് ചെയ്യണം എന്നറിയാതെ റൂമിലൂടെ നടന്നു. അച്ഛനോടും അമ്മയോടും പറയാനൊരു മടി. പിന്നെ ഒന്നും ആലോചിച്ചില്ല, ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചു എന്നു വരുത്തി നേരെ സ്കൂളിലേക്ക് ഓടി. ബെസ്റ്റ് ഫ്രെണ്ടിനോട് കാര്യം പറഞ്ഞു. അവനും ഒരു ഉത്തരമുണ്ടായിരുന്നില്ല. ഗത്യന്തരമില്ലാതെ അവസാനത്തെ അത്താണിയായ പീ ടീ സാറിന്‍റെ അടുത്തേക്ക് വിട്ടു.
"ഊം .. എന്താ .. ??" അസ്സംബ്ലിക്ക് പോകാതിരിക്കാനുള്ള എന്തോ അടവും കൊണ്ട് വന്നിരിക്കുകയാണ് എന്ന ചിന്തയോടെ പുള്ളി രൂക്ഷമായി ചോദിച്ചു.
ഒന്നും പറയാനാകാതെ ഞങ്ങള്‍ രണ്ടു പേരും "നീ പറ .. നീ പറ" കളിച്ചു തുടങ്ങി. പീ ടീ സാറിനു ദേഷ്യം വന്നു.
"ആരെങ്കിലും ഒരാള്‍ പെട്ടെന്നു പറ .. ഇല്ലെങ്കില്‍ നേരെ അസംബ്ലിയിലേക്ക് ചെല്ല്.." പൊടുന്നന്നെയുള്ള സാറിന്‍റെ ഉച്ചത്തിലുള്ള ശകാരത്തില്‍ അവന്‍റെ വായില്‍ നിന്ന് അത് വീണു.
"മൂത്രത്തില്‍ പഴുപ്പ് ..." അവന്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞു.
"എന്ത് ..?" സാറിന്‍റെ രണ്ടു കണ്ണും പുറത്തേക്ക് തള്ളി വന്നു.
ഞാന്‍ വിശദമാക്കി. "സര്‍, ഞാന്‍ ഇന്നു രാവിലെ ബാത്രൂമില്‍ പോയപ്പോ.. മൂത്രം വരുന്നതിനു മുന്‍പ് ആദ്യം വന്നത് പഴുപ്പയിരുന്നു.. നല്ല കട്ടിയില്‍ .. അച്ഛനോടും അമ്മയോടും പറയാനൊരു പേടി .. അതാ സാറിന്‍റെ അടുത്ത് വന്നത്.." അത്യാവശ്യം മരുന്നും കെട്ടും പീ ടീ റൂമില്‍ എപ്പോഴും ഉണ്ടാകും. ആ ധൈര്യത്തിലാണ് സാറിനോട് എല്ലാം തുറന്നു പറഞ്ഞത്.
"വേദനയുണ്ടായിരുന്നോ.." ഒരു ചെറിയ സംശയദൃഷ്ടിയോടെ സാര്‍ ചോദിച്ചു.
"ഏയ്‌ ഇല്ല ... വേദനയൊന്നും ഇല്ലായിരുന്നു.." ഞാന്‍ പറഞ്ഞു.
"ഉം .. എന്നാ പ്രശ്നമൊന്നുമില്ല .. നേരെ അസ്സംബ്ലിയിലെക്ക് വിട്ടോ.." സാറിനു ദേഷ്യം വരുന്നതുപോലെ തോന്നി. ഞങ്ങള്‍ എന്ത് ചെയ്യണം എന്നറിയാതെ അവിടെ തന്നെ നിന്നു.
"അല്ല സാര്‍ .. അപ്പൊ ഈ പഴുപ്പ് .. മരുന്ന് കെട്ടണ്ടേ .." എന്‍റെ ബെസ്റ്റ് ഫ്രെണ്ട് പേടിച്ചു പേടിച്ചു ചോദിച്ചു.
"മരുന്നല്ല .. ഇവനെയാ കെട്ടിയിടെണ്ടത്.. പഴുപ്പും കൊഴുപ്പും ഒന്നുമല്ല ഇത് .. സ്വപ്ന സ്ഖലനം ആണ്.. ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചിന്തിച്ച് കിടന്നുറങ്ങിയിട്ട് ഇപ്പൊ ഓരോന്നും പറഞ്ഞു വന്നിരിക്കുന്നു.." സാര്‍ അടുത്തിരുന്ന വടിക്കു നേരെ കൈ നീട്ടിയതും ഞങ്ങള്‍ അസ്സംബ്ലിയിലേക്ക് ഓടിയതും ഒരുമിച്ചായിരുന്നു.
അന്നത്തെ എന്‍റെ ലൈബ്രറി പഠനം സ്വപ്നസ്ഖലനത്തെ കുറിച്ചായായിരുന്നു.... പഠനത്തിനു ശേഷം ഞാന്‍ വീണ്ടുമൊരു പ്രപഞ്ചസത്യം മനസ്സിലാക്കി, ആണ്‍കുട്ടികളും വയസ്സറിയിക്കും എന്ന നിഗൂഡ സത്യം. എങ്കിലും പെണ്‍കുട്ടികളില്‍ നിന്നും വ്യത്യസ്തമാണിത്, കാരണം, ഇതിനു നിശ്ചിത ഡേറ്റൊന്നും ഇല്ല .. മാസത്തില്‍ എപ്പോള്‍ വേണമെങ്കിലും ഇത് സംഭവിക്കാം

No comments:

Post a Comment