Monday, June 16, 2014

എംപയര്‍ ഹോട്ടല്‍

സഹിക്കാന്‍ പറ്റാത്ത വിശപ്പുമായിട്ടാണ് ഞങ്ങള്‍, ബാംഗ്ലൂര്‍ കോറമംഗലയിലെ എംപയര്‍ ഹോട്ടലില്‍ കയറിയത്. ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഞാനും, ജെയിംസും, നവീനും, ഗോഗോയിയും, ഹൊസേഫയും. വേള്‍ഡ് ഫെയ്മസ് ആയ അവിടുത്തെ കബാബും ഗ്രില്‍ ചിക്കനും ഓരോ ഫുള്‍ പ്ലേറ്റ് ഓര്‍ഡര്‍ ചെയ്തു. കൂടെ പത്തു റോട്ടിയും നാല് ഗീറൈസും. അഞ്ചു മിനിറ്റില്‍ എത്തിക്കാം എന്ന് ഹോട്ടല്‍ ക്യാപ്റ്റന്‍ ദാവൂദും ഉറപ്പു തന്നു.
പക്ഷെ, ഓര്‍ഡര്‍ ചെയ്തിട്ട് പതിനഞ്ചു മിനിറ്റായിട്ടും ഗ്രില്‍ ചിക്കന്‍ പോയിട്ട് അതിന്‍റെ പൂട പോലും വന്നില്ല. ദാവൂദിനെ കാണ്മാണ്ടും ആയി. ഞങ്ങള്‍ ഗൊഗോയിയെ സൂക്ഷിച്ചു നോക്കി, അവന്‍ ഇപ്പൊ അസമീസ് പാട്ട് പാടും എന്നു തോന്നി. വിശപ്പിന്‍റെ കലിപ്പ് അവന്‍ അങ്ങനെയാണ് തീര്‍ക്കുക. അപ്പോഴാണ്‌, അങ്ങ് ദൂരെ നിന്ന് ഒരു വെയ്റ്റര്‍ കൈയ്യില്‍ താലവും ഏന്തി മന്ദം മന്ദം നടന്നു വരുന്നത് കണ്ടത്.
"ഹോ .. സമാധാനമായി... ഫുഡ് വരുന്നുണ്ട്.." ഞാന്‍ പറഞ്ഞു, എല്ലാവരും ഐശ്വര്യാ റായിയെ നോക്കുന്നത് പോലെ അയാളെ നോക്കി. അയാള്‍ ഞങ്ങളുടെ ടേബിളിന്‍റെ ഇടയില്‍ വന്നു നിന്നു. എന്നിട്ട് തൊട്ടപ്പുറത്തെ ടേബിളില്‍ അത് വെച്ചു. ഞങ്ങള്‍ അവരെ നോക്കി. രണ്ടു ആകാശ് അംബാനി സൈസ് പിള്ളേരും, അപ്പനും അമ്മയും. ഒരു തമിഴ് ഫാമിലി ആയിരുന്നു അത്. അവരുടെ മുന്‍പില്‍ ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്ത അതേ ചിക്കന്‍ ഐറ്റംസ്.
ഞങ്ങള്‍ നോക്കി നില്‍ക്കെ അവര്‍ നാല് മുഴുത്ത ഗ്രില്‍ പീസ്‌ എടുത്തു. ഇളയവന്‍ മണപ്പിച്ചിട്ട് പറഞ്ഞു, "റൊമ്പ നല്ല സ്മെല്ല്". എന്നിട്ട് നാല് പേരും കൂടി ഒരേ സമയം അത് നാലും വായിലേക്ക് ഇട്ടു. ഞങ്ങള്‍ അഞ്ചു പേരും അത് നോക്കി അവിടെ ഇരുന്നു.
അവര്‍ ചിക്കന്‍റെ എല്ലുകള്‍ വേസ്റ്റ് പ്ലേറ്റില്‍ ഇട്ടു. എന്നിട്ട് നാലു പേരും ഒരേ സമയത്ത് കബാബ് പ്ലേറ്റില്‍ കൈയ്യിട്ടു. എല്ലാവരും ഓരോ പീസ്‌ വീതം എടുത്തു. പക്ഷെ, അപ്പോഴാണ് പെട്ടെന്നൊരു കൈ അവരുടെ ഇടയില്‍ കയറി ചെന്നത്, സൈഡ് സീറ്റില്‍ ഇരിക്കുന്ന മ്മടെ ഗൊഗോയുടെ കൈ.
അവന്‍ ദയനീയമായി അവരെ നോക്കി, അതിനു ശേഷം ഞങ്ങളെയും. "വിശപ്പ്‌ സഹിക്കാന്‍ പറ്റാഞ്ഞിട്ടാ എന്ന് ഈ തമിഴന്മാരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും" എന്ന കിലുക്കത്തിലെ ജഗതി സ്റ്റൈല്‍ നോട്ടം. ദയനീയ ഭാവം മാറി അവരുടെ മുഖം കലിപ്പ് ആയി. ഇളയവന്‍ ആണെങ്കില്‍ ഇപ്പൊ ഗൊഗോയിയെ കടിച്ചുകീറി തിന്നും. ഞാന്‍ ഭവ്യതയോടെ പറഞ്ഞു,
"പസി താങ്ക മുടിയലേ .. രണ്ടു നാള്‍ ഒന്നുമേ സാപ്പിടലെ, അതുക്ക് താന്‍ ഇപ്പടി പണ്ണിട്ടെന്‍, മന്നിച്ചിടുങ്കോ.. " എനിക്ക് അറിയാവുന്ന തമിഴില്‍ സിറ്റുവേഷന്‍ ഹാന്‍ഡില്‍ ചെയ്യാന്‍ ശ്രമിച്ചു.
അവര്‍ ഒന്നും മിണ്ടിയില്ല. ഗൊഗോയിയെ രൂക്ഷമായി നോക്കി. "ഇവന്മാരോട് നീ പറ... നമ്മുടെ കബാബ് വരുമ്പോള്‍ രണ്ടു പീസ്‌ എക്സ്ട്രാ കൊടുക്കാം എന്ന്..' അവന്‍ ഹിന്ദിയില്‍ എന്നോട് പറഞ്ഞത് ഞാന്‍ അവരോടു പറഞ്ഞു, ഇളയവന്‍റെ മുഖം രണ്ടു പെടക്കൊഴികളെ ഒരേ സമയം മുന്‍പില്‍ കിട്ടിയ പൂവന്‍റെ മാതിരി ആയി. ഹാ എന്താ സന്തോഷം. അപ്പോഴാണ്‌ വെയ്റ്റര്‍ വെറുംകൈയ്യോടെ വന്നത്.
ഞങ്ങള്‍ അഞ്ചുപേരും അവര്‍ നാലുപേരും, മൊത്തം പതിനെട്ടു കണ്ണുകള്‍ അയാളെ സൂക്ഷിച്ചു നോക്കി. അയാള്‍ പറഞ്ഞു, "കബാബും ഗ്രില്ലും തീര്‍ന്നു".
"വേറെ എന്നാ ഇറുക്ക്..." ചോദ്യം ചോദിച്ചത് ഞങ്ങളല്ല, ഇളയ ആകാശ് അംബാനി ആയിരുന്നു.
"ഡ്രൈ ഐറ്റം എല്ലാം തീര്‍ന്നു .. കിച്ചന്‍ ക്ലോസ് ചെയ്തു," വെയിറ്റര്‍ സംഭവം മനസ്സിലാകാതെ ആ പയ്യനോട് പറഞ്ഞു.
പിന്നെ അവിടെ കേട്ടത് അലര്‍ച്ചയായിരുന്നു. പക്ഷെ അപ്പോഴും, ഗൊഗോയ്, കഴിച്ച കബാബിന്‍റെ എല്ല് ഏത് ടേബിളിലെ വേസ്റ്റ് പ്ലേറ്റില്‍ ഇടണം എന്നറിയാതെ കിംകര്‍ത്തവ്യവിമൂഡനായി നിന്നു.

No comments:

Post a Comment