Wednesday, August 28, 2013

പുരുഷോത്തമന്‍ വി. സി

"എടാ പുരുഷു ഓടിക്കോ, നിന്റെ അച്ഛൻ വരുന്നുണ്ട്" 

എല്ലാ ദിവസവും വൈകിട്ട് ഒരു അഞ്ച് മണിയാകുമ്പോൾ ആരെങ്കിലും ഒരാൾ ഇങ്ങനെ വിളിച്ചു കൂവും. അത് കേട്ട പാതി കേൾക്കാത്ത പാതി അവൻ അവിടെ നിന്നും ഒറ്റ ഓട്ടമാണ്. നേരെ വീട്ടിലേക്ക്. അവിടെ അവന്റെ നാല് വയസ്സുള്ള അനിയത്തി കളിപ്പാട്ടങ്ങളുടെ ഇടയിൽ ഉറങ്ങുന്നുണ്ടാകും. ഈ കളിപ്പട്ടങ്ങളൊക്കെ അവൻ തന്നെ തടിയും തുണിയും കൂട്ടിയുണ്ടാക്കിയതാണ്. അതിലേതെങ്കിലും ബൊമ്മക്കുട്ടിയെ അവളുടെ കൈയ്യിൽ പിടിപ്പിച്ച്, അവളെയും തോളിൽ ഇരുത്തി പിന്നെ അവിടുന്നോരോട്ടം, ഗീതാന്റിയുടെ വീട്ടിലേക്.

പുരുഷു ഞങ്ങളെക്കാളും മൂത്തതാണ്. അന്നവനൊരു പന്ത്രണ്ട് വയസ്സ് കാണും. ആറാം ക്ലാസ്സിലായിരുന്നു. പക്ഷെ, ഒരു പതിനെട്ടുകാരന്റെ പക്വതയുണ്ടെന്നു അമ്മ എപ്പോഴും പറയുമായിരുന്നു. അവന്റെയമ്മ കൂലിപ്പണി ചെയ്തു കൊണ്ട് വരുന്ന കാശും പിന്നെ അവൻ പാലും പേപ്പറും ഇട്ടു കിട്ടുന്ന പണവും കൊണ്ടായിരുന്നു അടുപ്പിൽ തീ പുകഞ്ഞിരുന്നത്.

എല്ലാ ദിവസവും വൈകിട്ട് അമ്മ ജോലി കഴിഞ്ഞു വരുമ്പോഴേക്കും അവന്റെ അച്ഛൻ വീട്ടിലുണ്ടാകും. നാട്ടിലെ അത്യാവശ്യം നല്ലൊരു മേസ്തിരിയായിരുന്നു അയാൾ. കുറച്ച് കടംവന്നു കയറിയപ്പോൾ വണ്ടിപണിക്ക് പോയി തുടങ്ങി. അങ്ങനെ നാശവും തുടങ്ങി. ഇപ്പോൾ പകലുമുഴുവൻ ചാരായം കുടിച്ച് ലക്ക് കെട്ട അവസ്ഥയിലായിരിക്കും. അമ്മയ്ക്ക് ആകെ കിട്ടുന്ന മുപ്പത് രൂപയിൽ നിന്ന് ഇരുപതുരൂപയും പിടിച്ചു വാങ്ങി വീണ്ടും പോകും. പോകുന്നതിനു മുൻപ് അവരെ പൊതിരെ തല്ലും. ഇത് കണ്ട്, പൂർണിമ, അവന്റെ അനിയത്തി ഇപ്പോൾ സംസാരിക്കാതെയായി.

പൂർണിമയെ അവനു ജീവനായിരുന്നു. അവനവളെ പച്ചതുള്ളി എന്നായിരുന്നു വിളിച്ചിരുന്നത്. അവള്ക്ക് കൊടുക്കാനുള്ള പാല് കുറഞ്ഞു പോകുമെന്നത് കൊണ്ട് അവൻ പാൽചായ പോലും കുടിക്കില്ലായിരുന്നു. ഹോർലിക്സും ബൂസ്റ്റും അവൻ മണത്തിട്ട് പോലുമില്ലായിരുന്നു.

അവന്റെ ജീവിതത്തിലെ ആകെയുള്ളൊരു എന്ജോയ്മെന്റ്റ് ഞങ്ങളുടെ കൂടെ ക്രിക്കറ്റ്‌ കളിക്കുക എന്നതായിരുന്നു. അരമണിക്കൂർ മാത്രമേ അവനുണ്ടാകൂളൂ, അത് കൊണ്ട് അവനായിരിക്കും ആദ്യം ബാറ്റ് ചെയ്യുക. കപിൽ ദേവായിരുന്നു ഇഷ്ടതാരം. സച്ചിൻ എന്ന പുതിയൊരു കളിക്കാരനെ കുറിച്ചും ആദ്യം പറഞ്ഞത് അവനായിരുന്നു.

അന്നൊരു മഴക്കാലമായിരുന്നു. സ്കൂൾ തുറന്ന സമയം.ഞങ്ങള്ക്ക് വാങ്ങിച്ച നോട്ട്ബുക്കുകളുടെ കൂട്ടത്തിൽ അച്ഛൻ രണ്ടെണ്ണം അവനും കരുതിയിരുന്നു. അത് കിട്ടിയ സന്തോഷത്തിൽ അവൻ വീട്ടിലേക് പോകാൻ തുടങ്ങുമ്പോഴാണ്, അടുത്ത വീട്ടിലെ മഹേഷിന്റ അച്ഛൻ വന്നു എന്റച്ഛനോട് പറയുന്നത് " ഇവന്റെ അമ്മയെ ഓട്ടോ ഇടിച്ചു. ആസ്പത്രിയിൽ കൊണ്ടുപോയിട്ടുണ്ട്."

അവൻ വാവിട്ടു കരയാൻ തുടങ്ങി. അച്ഛൻ പറഞ്ഞു "സാരമില്ല ഒന്നും സംഭവിക്കില്ല, നമുക്ക് ആസ്പത്രിയിൽ പോകാം"

"അയ്യോ അപ്പൊ, പച്ചതുള്ളി " അവൻ വീണ്ടും കരയാൻ തുടങ്ങി.
പെട്ടെന്ന് എന്നോടായി പറഞ്ഞു " നീയൊന്നവളെ ഗീതാന്റിയുടെ വീട്ടിലാക്കുവോ, ഞാൻ വന്നിട്ട് കൂട്ടാം."

ഒന്ന് സമാധാനിപ്പിക്കാൻ പോലും അറിയാത്ത പ്രായം. ഞാൻ മൂളുക മാത്രം ചെയ്തു.
അന്ന് വൈകുന്നേരം ആസ്പത്രിയിൽ നിന്നും തിരിച്ചു വരുമ്പോൾ കൂടെ അവന്റെ അച്ഛനും ഉണ്ടായിരുന്നു. അന്നും നന്നയിട്ട് കുടിചിട്ടുണ്ടായിരുന്നു. പക്ഷെ സാധാരണയുള്ളത് പോലെ  തെറിവിളിയില്ല. എല്ലാവരും ചേർന്ന് അങ്ങേരെ ഉപദേശിക്കാൻ തുടങ്ങി. എല്ലാം കേട്ടിരുന്നു. അതിനു ശേഷം അയാൾ പറഞ്ഞു.

"ഇല്ല ഇനി ഞാൻ കുടിക്കില്ല. നാളെ മുതൽ ഞാൻ ഡീസന്റ് ആയിരിക്കും"
"നാളെ മുതൽ അച്ഛൻ പണിക്ക് പോകും." അതും പറഞ്ഞവൻ അമ്മയെ കെട്ടിപിടിച്ചു.
"എന്റെ മോനെ പഠിപ്പിക്കണം. വലിയ ആളാക്കണം. ഇവനിനി പേപ്പർ ഇടാനൊന്നും പോകണ്ട. എല്ലാം ഞാൻ ചെയ്തോളാം. ഏതു ബസിലും എനിക്ക് പണി കിട്ടും."
അന്നാദ്യമായി പുരുഷുവിന്റെ മുഖത്ത് ശരിക്കുമുള്ള സന്തോഷം കണ്ടു.
"അമ്മെ ഞാൻ അരി എടുത്തോണ്ട് വരാം. എട്ടു മണിയാകുമ്പോഴേക്കും അയാൾ അത് അടച്ചിട്ടു പോകും " ഇത്രയും പറഞ്ഞ് അവനവിടുന്ന് ഓടി.
"നല്ല മഴ പെയ്യും, നീ കുട എടുത്തോണ്ട് പോ." അവന്റമ്മ വിളിച്ചു കൂവി.
"സാരൂല്ല, ഞാൻ ഓടി പോയി, ഓടി വരാം"

അപ്പോഴേക്കും മഴ നന്നായി പെയ്യാൻ തുടങ്ങി. കുട്ടികളെയും കൂട്ടി അച്ഛനമ്മമാർ വീട്ടിലേക്ക് പോയീ.
ഒരു ഒന്പതര ആയപ്പോഴേക്കും പുരുഷുവിന്റെ അച്ഛൻ ഓടി കിതച്ച് വീട്ടിലോട്ട് വന്നു. കൈകാലുകൾ വിറക്കുന്നുണ്ടായിരുന്നു.
അത് കണ്ടതെ അച്ഛൻ അമ്മയോട് പറഞ്ഞു, " നീ കുട്ടികളെയും കൂട്ടി അകത്തു പോ".
എന്നിട്ട് ചോദിച്ചു " എന്താ, എന്ത് പറ്റി" അപോഴേക്കും ആണുങ്ങലെല്ലാവരും കൂടി.


"എന്റെ മോൻ, അവൻ, അവൻ ഇത് വരെ വന്നില്ല."
"ഓ.. അത് സാരില്ല, മഴ കാരണം എവിടെയെങ്കിലും കയറി കാണും." മഹേഷിന്റെ അച്ഛൻ പറഞ്ഞു.
"ഇല്ല, ഞാൻ കടയിൽ പോയി, വരുന്ന വഴിക്ക് എല്ലായിടത്തും കയറി നോക്കി, എവിടെയുമില്ല."
പെണ്ണുങ്ങളെല്ലാം ഒരെടുത്തു മാറി നിന്ന് വിങ്ങികരയാൻ തുടങ്ങി.

"അവൻ ചെലപ്പോല്ലാം ക്ലബ്ബിന്റെ ബേക്കിലൂടെയാ വരുന്നത്" മഹേഷ്‌ ഇത് പറഞ്ഞതും ബേബിയമ്മൂമ്മ നിലവിളിച്ചു കരയാൻ തുടങ്ങി. "എന്റെ ദൈവേ, ആ കെണർ ഇന്നലെത്തന്നെ നിറഞ്ഞോഴുകുന്നിണ്ടായിരുന്നല്ലോ.... എന്റെ മോനേ.."

ഇത് കേട്ടതേ അച്ഛന്മാരെല്ലാവരും അങ്ങൊട്ടെക്കോടി. അമ്മൂമ്മ പറഞ്ഞത് പോലെ കിണർ കാണാനില്ലായിരുന്നു. എല്ലാവരും ഉച്ചത്തിൽ അവനെ വിളിക്കാൻ തുടങ്ങി. കോരിചൊരിയുന്ന മഴയ്ക്കിടയിലും എത്ര അകലത്താനെങ്കിലും അത് കേൾക്കാമായിരുന്നു. പക്ഷെ ഒരു മറുവിളി ഉണ്ടായിരുന്നില്ല.

കുറച്ചു കഴിഞ്ഞപ്പോഴേക്കും ആരോ പറഞ്ഞതനുസരിച് ഫയർ ഫോഴ്സ് എത്തി. വെള്ളം വറ്റിക്കാൻ തുടങ്ങി. അവിടെയും ഇവിടെയും സ്ത്രീകളുടെ നിലവിളികൾ കേള്ക്കാം. മരുന്നിന്റെ മയക്കതിലായത് കൊണ്ട് അവന്റെ അമ്മ ഇതുവരെ ഒന്നും അറിഞ്ഞിട്ടില്ല. അപ്പോഴാണ്‌, എല്ലാവരുടെ പ്രാർത്ഥനകളെയും തെറ്റിച്ചു കൊണ്ട് കിണറിലെ കാട്ടുവള്ളികൾക്കിടയിൽ ഒരു കാൽ പിണഞ്ഞു കിടക്കുന്നു, ഒരു നാടിനെ മുഴുവൻ കരയിപ്പിച്ചു കൊണ്ട് ചെളിയിൽ മുഖമാഴ്ത്തി കിടക്കുന്നു. പുരുഷുവിന്റെ മൃതശരീരം. ഞങ്ങളുടെ കളികൂട്ടുകാരൻ.
_______________________________


കുറച്ചു ദിവസങ്ങള്‍ മുമ്പ് ഞാൻ ആ അമ്മയെ കണ്ടു. തന്റെ മകന്റെ ഓരോ കാര്യങ്ങളും അവർ വാതോരാതെ സംസാരിച്ചു. എന്നിട്ട് പറഞ്ഞു, 
" അവന്റെ അച്ഛൻ നന്നാകുന്നത് വരെ ജീവിക്കാനായിരിക്കും ദൈവം അവനെ ഇവിടെ അയച്ചത്. അതിനു ശേഷം അങ്ങേരു ഇതുവരെ കുടിച്ചിട്ടില്ല. ഇപ്പൊ രണ്ട് ബസുണ്ട്, നല്ലൊരു വീടായി." 
"പച്ചതുള്ളി എന്ത് ചെയ്യുന്നു"
"അവൾ എഞ്ചിനീയറിംഗ് കഴിഞ്ഞു. കല്യാണം കഴിഞ്ഞിപ്പോ ഭർത്താവിന്റെ കൂടെ അമേരിക്കയിലാണ്. ഒരു മോനുണ്ട്‌ ."
"ആങ്ഹാ.. എന്താ മോന്റെ പേര്"
"പുരുഷോത്തമൻ.. അവൾക്ക് നിർബന്ധമായിരുന്നു"
 

1 comment:

  1. ആ അമ്മ പറഞ്ഞത് ശരിയാവാം. ഓരോരുത്തര്‍ക്കും ഓരോ നിയോഗങ്ങള്‍ .അതുകഴിഞ്ഞാല്‍ യാത്ര ആ ദേഹം വിട്ട്.

    ReplyDelete