Wednesday, August 21, 2013

ഗന്ധര്‍വയാമം

"അല്ലേലും ഈ അമ്മയ്ക്ക് ഒന്നും അറിയില്ല, അറിയുംങ്കീ പറഞ്ഞു തരൂംല്ല"


അനഘയുടെയും അമ്മയുടെയും വഴക്കിനിടയിലാണ്, തൊടിയിൽ നിന്ന്, എണ്ണ കാച്ചാനുള്ള കുറുന്തോട്ടിയും പറിച്ചു കൊണ്ട് മുത്തശ്ശി കയറി വന്നത്.

" ഓ, നേരം വെളുത്തില്ല, അപ്പോഴേക്കും തുടങ്ങിയോ രണ്ടു പേരും. എന്താ ബിന്ദൂ ഇത്, എന്തിനാ ഇവള് മുഖവും വീർപ്പിചിരിക്കുന്നത് "

"അതായിപ്പോ നന്നായത്, ഡീ പെണ്ണെ, നീ ഗന്ധർവനെയും ആലോചിചിരിക്കാതെ, ഈ തേങ്ങ തിരുമ്മി താ, എന്നിട്ട് വേഗം സ്കൂളിൽ പോകാൻ നോക്ക് "

"ന്റെ കുട്ടിക്ക് ഏത് ഗന്ധർവനെ പറ്റിയാ അറിയേണ്ടത്"
" എനിക്കാരെ കുറിച്ച് അറിയും വേണ്ട കേൾക്കൂം വേണ്ട" 

" ഓ.. ന്റമ്മേ, എന്ത് പറയാനാ, ഇന്നലെ ആ സിനിമ കണ്ടപ്പോ മുതൽ തൊടങ്ങിയ സൂക്കേടാ, ഗന്ധർവന്മാർ ശരിക്കും ഭൂമിയിലേക്ക് വരുമോ, അവർ ഭൂമിയിലെ മനുഷ്യന്മാരെ പോലെയാണോ എന്നെല്ലാം. ഇന്നിപ്പോ രാവിലെയാപ്പോഴേക്കും ഇവൾക്ക് ഗന്ധർവനെ കാണണം എന്ന്. ഞാൻ എന്ത് പറയാനാ. എനിക്കറിയുന്ന ഗന്ധർവൻ പുറത്ത് പേപ്പറും വായിചിരുപ്പുണ്ട്. എട്ടു മണിയാകുമ്പോഴേക്കും ഡൈനിങ്ങ്‌ ടേബിളിൽ ഈ പുട്ടും കറിയും എത്തിയില്ലെങ്കിൽ ഗന്ധർവൻ അസുരനാവും"

"മോള് സ്കൂളിൽ പോയിട്ട് വാ. വൈകുന്നേരം മുത്തശ്ശി ഗന്ധർവന്റെ കഥ പറഞ്ഞു തരാം."

സ്കൂളിൽ നിന്നെതിയതെ അവൾ നേരെ മുത്തശ്ശിയുടെ മുറിയെലെക്കോടി. ഗന്ധർവനെ കുറിച്ച് കൂടുതൽ കേള്ക്കാൻ അവൾക്ക് ധൃതിയായി. 

"മുത്തശ്ശി, ഗന്ധർവനെ പറ്റി പറ" 
" ഹാ, കുട്ടി എത്ത്യോ, പോയീ കൈയും കാലും കഴുകി ഉടുപ്പ് മാറ്റിയിട്ടു വാ, മുത്തശ്ശി എല്ലാം പറഞ്ഞു തരാം"

അന്ന് സ്നധ്യാദീപം തെളിയുന്നത് വരെ അനഘ മുത്തശ്ശിയുടെ മടിയിൽ കിടന്നു ഗന്ധർവന്മാരുടെ കഥ കേട്ടു. ദേവസദസ്സിലെ അനശ്വര ഗായകർ, അപ്സരസ്സുകൾ പോലും മയങ്ങി പോകുന്ന സൌന്ദര്യമുള്ളവർ. ഒന്ന് പുണരുമ്പോൾ ആയിരം പുഷ്പങ്ങൾ വിരിയിക്കുന്നവർ. കാറ്റിനു പോലും മാദകഗന്ധം പകരുന്നവർ. പക്ഷെ, ശാപഗ്രസ്ഥരായാൽ അനേകായിരം വർഷങ്ങൾ സ്വർഗം വെടിയാൻ വിധിക്കപ്പെട്ടവർ. തങ്ങളുടേതായ എല്ലാ സ്വാതന്ത്ര്യവും നഷ്ടപ്പെടുന്നവർ. മോക്ഷം തേടി അലയുന്ന ദേവാങ്കണത്തിലെ താരകങ്ങൾ.

" വാ, മതി കൊഞ്ചിയത്, വന്നു പഠിക്കാൻ നോക്ക്, പരീക്ഷയടുത്തു എന്ന ഒരു വിചാരവുമില്ല, അടുത്ത കൊല്ലം പത്തിലോട്ടാ. നിന്റെ കൂടെയുള്ള സൌമ്യയും ഗീതയും അഞ്ചു മണിക്കേ പഠിക്കാനിരിക്കും. ഇനിയിപ്പോ ഗന്ധർവൻ വന്നു പരീക്ഷ എഴുതി തരുമെന്നായിരിക്കും. ഈ അമ്മയാ, ഇവളെ ഇങ്ങനെ വഷളാക്കുന്നത് "

പഠിക്കാനിരിക്കുമ്പോഴും അനഘയുടെ മനസ്സ് ഭൂമിയെലേക്ക് ഇറങ്ങി വരുന്ന ഗന്ധർവന്മാരെ തിരയുകയായിരുന്നു. ഇന്ന് ക്ലാസ്സിൽ ഇരിക്കുമ്പോൾ കണ്ടിരുന്നു, ആ പാലമരത്തിന്റെ ചില്ലയിൽ ഒരു മൈന. അതിനി തന്നെ കാണാൻ വന്ന ഗന്ധർവൻ ആയിരിക്കുമോ. സൌമ്യയോടും ഗീതയോടുമിത് പറഞ്ഞപ്പോൾ അവർ കളിയാക്കി ചിരിച്ചു. വീട്ടിലേക്ക് വരുന്ന വഴി കാവിനടുതും കണ്ടു, ഒരു അരയന്നം. സാധാരണ കുറെയേറെ ഉണ്ടാകും, പക്ഷെ ഇന്ന്, ഒറ്റയൊരെണ്ണം മാത്രം. 

പക്ഷെ അവൾക്കറിയാം, ഗന്ധർവൻ വരുമ്പോൾ പാല പൂക്കും, ഏഴുനിറമുള്ള മഴവിൽതേരിറങ്ങി വരുമ്പോഴാണ് അതിന്റെ ഗന്ധം പരക്കുന്നത്. അപ്പോൾ അവൾക്ക് മാത്രമേ തന്റെ ഗന്ധർവനെ കാണാൻ സാധിക്കയുള്ളൂ. 

അവൾ ആ പാലമരത്തെ നോക്കി പറഞ്ഞു 
" ഹേ ഗന്ധർവാ, ചിത്രശലഭമാകാനും, മേഘമാലകളാകാനും, പാവയാകാനും, പറവയാകാനും, മാനാവാനും, മനുഷ്യനാകാനും, എന്റെ ചുണ്ടിലെ മുത്തമാവാനും നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത, ഗഗനചാരി, നീ ശരിക്കും ഇവിടെയുണ്ടോ. അതോ ഞാൻ വെറുതെ മോഹിക്കുകയാണോ."
കൂട്ടുകാരികൾ കളിയാക്കുമെങ്കിലും അവൾക്കതൊരു പ്രശനമെയല്ലയിരുന്നു. അവൾ പിന്നെയും പാലമരത്തിനോട് സംസാരം തുടർന്നു.

നാളുകൾ കടന്നു പോയീ. നാലാഴ്ചകൾ കഴിഞ്ഞു, പരീക്ഷ തുടങ്ങി. പാലമരം പച്ചിലകൾ കൊണ്ട് മാത്രം നിറഞ്ഞു നിന്നു. പരീക്ഷ എഴുതുമ്പോൾ ജനാലയിലൂടെ കാണാമായിരുന്നു അതിന്റെ ചില്ലയിലിരുന്ന് ഒരു ചിത്രശലഭം തന്നെ നോക്കുന്നതായി. എന്നാലും അത് തന്റെ ഗന്ധർവനല്ല എന്ന് അവൾക്കറിയാമായിരുന്നു. 

അങ്ങനെ പരീക്ഷയുടെ അവസാനദിവസം. അവൾക്ക് ദേഷ്യവും കരച്ചിലും വന്നു. "ഇത്രയും നാൾ നീ വന്നില്ല. എന്റെ പ്രതീക്ഷകൾ എല്ലാം വെറുതെയാണെന്ന് തോന്നുന്നു. എന്നാലും ഒരു പ്രത്യാശ ഇന്നുമെന്നിലുണ്ട്. നീയെന്നത് സത്യമാണെങ്കിൽ, എന്റെ സ്നേഹത്തിനു നീ എന്തെങ്കിലും വില കല്പ്പിക്കുന്നുവെങ്കിൽ, രണ്ടു മാസം കഴിഞ്ഞു ഞാൻ വരുമ്പോൾ ഈ പാല പൂത്തിരിക്കണം. ഇല്ലെങ്കിൽ എല്ലാവരെയും പോലെ ഞാനും വിശ്വസിക്കും, മുത്തശ്ശി പറഞ്ഞത് നുണയാണ് എന്ന്. നീയില്ല എന്ന്."

വേനലവധി കഴിഞ്ഞ് സ്കൂളിലേക്ക് പോകുമ്പോൾ തന്റെ കൂട്ടുകാരികളെ കാണാം എന്നുള്ളതിനെക്കാളും, അവൾ കാണാൻ കൊതിച്ചത് പൂത്തു നില്‍ക്കുന്ന ആ പാലമരമാണ്. തന്റെ ഗന്ധർവൻ ഉണ്ട് എന്നതിന്റെ തെളിവ്. അവൾക്കറിയാമായിരുന്നു, അങ്ങനെയൊന്നു സംഭവിച്ചില്ലെങ്കിൽ, ഇന്നവള്‍ മാത്രമല്ല, അവളുടെ സ്നേഹവും കൂട്ടുകാരികളുടെ മുൻപിൽ തോറ്റുപോകുമെന്ന്. കഴിഞ്ഞാഴ്ച്ച ദീപയുടെ ചേച്ചിയുടെ കല്യാണത്തിന് എല്ലാവരും കൂടി തന്നെ കളിയാക്കി കൊന്നില്ലയെന്നെയുള്ളൂ. ഇന്നും കൂടി അങ്ങനെയായാൽ, അതും ക്ലാസ്സ്‌ തുടങ്ങുന്ന ദിവസം തന്നെ, തനിക്ക് ആലോചിക്കാൻ കൂടി വയ്യ. 

അവൾ പ്രതീക്ഷിച്ചത് പോലെ തന്നെ കൂട്ടുകാരികൾ എല്ലാവരും പാലമരത്തിന്റെ അടുത്ത് നിൽപ്പുണ്ട്. ദീപയും സൌമ്യയും റസിയയും അഞ്ജലിയും ഗീതയും എല്ലാവരുമുണ്ട്. അവളാ മരത്തിലേക്ക് നോക്കി, ഹും, ഒരു മാറ്റവുമില്ല, പച്ചിലകുടയും ചൂടി നിർവികാരമായിട്ടു അത് വേരുറച്ചു നിൽകുന്നു. പക്ഷെ കാറ്റിനു പാലപ്പൂവിന്റെ ഗന്ധം. അപ്പോഴേക്കും എല്ലാവരും അവളെ വട്ടം കൂടി. 

" അനഘേ, നിന്റെ ഗന്ധർവൻ വന്നു. പാലമരം പൂത്തു. ദേ നീയാ കൊമ്പ് കണ്ടോ, അതാ അതിൽ നിറയെ പാലപൂക്കൾ."

അവൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇതാ പാല പൂത്തിരിക്കുന്നു. അതും ആ ഒറ്റ ചില്ല മാത്രം. തന്റെ ഗന്ധർവൻ പറവയായും പൂമ്പാറ്റയായും വന്നിരിക്കാറുള്ള ആ ചില്ല.

"ഇതെന്തായിപ്പോ ഇങ്ങനെയൊന്ന്, ഒന്നും പിടികിട്ടുന്നില്ലല്ലോ, ഇത് വരെ പൂക്കാത്ത ഈ പാല ഇങ്ങനെ പൂത്തതെന്തേ. ഒറ്റ കൊമ്പിൽ മാത്രം. പോ കുട്ടികളെ, അകത്തേക്ക് പോ, പൂത്ത പാലച്ചോട്ടിൽ പെങ്കുട്ട്യോള് നിന്നൂടാ. വല്ല ഗന്ധർവനും വന്നു കൂടും." 

സ്കൂൾമുറ്റം അടിച്ചു വാരുന്ന എഴുപതു വയസ്സുള്ള നാണിത്തള്ള അവരെ അവിടുന്ന് പറഞ്ഞയക്കുമ്പോൾ, അവള്‍ പോലുമറിയാതെ, ഒരു നീല ചിത്രശലഭം അവളുടെ കാർകൂന്തലിൽ കയറിയോളിച്ചു.

2 comments:

  1. അല്ല...ഈ ഗന്ധര്‍വ ചിത്രശലഭന്‍റെ നിറം നീല ആയത് സ്വാഭാവികം ആയിരിക്കും....ല്ലേ?... ;)


    വായിച്ചു അവസാനം ആയപ്പോഴേക്കും ഒരു കുളിര്..

    ഇനി വല്ല യക്ഷീം കയറിക്കൂടിയോ എന്‍റെ മൊട്ട തലയില്‍ :D

    ReplyDelete
  2. :) ഇവിടേം ആദ്യ കമന്റ് അടിച്ചു മാറ്റി അല്ലെ ഒളിപ്പോരാളീ ? ഗന്ധര്‍വന്‍ എന്ന മനോഹര സങ്കല്പം... :)

    ReplyDelete