Sunday, June 1, 2014

സുകൃതം

"എടാ .. "

" ഉം "

"ഞാനൊരു കാര്യം പറഞ്ഞാല്‍ നീ വിശ്വസിക്കുമോ.." 

"അതെന്തൊരു ചോദ്യാ .. നീയെന്നോട് കള്ളം പറയില്ലാ എന്ന് എനിക്കറിയില്ലേ .. നീ പറ .. "

"എനിക്ക് നിന്നോടൊപ്പം ഒരു ദിവസം എങ്കില്‍ ഒരു ദിവസം കൂടുതല്‍ ജീവിക്കണം ..  ..."
"അതിപ്പോ എനിക്കും അങ്ങനെ തന്നെയല്ലേ ..  "

"കുന്തം ..  "
"അതെന്തേ ..  "

"അല്ലാതെ പിന്നേ ...  "
"നീ ചൂടാവാതെ കാര്യം പറ .. "

"ചൂടാവാതെ പിന്നെ .. നിനക്കും അങ്ങനെയൊരു ആഗ്രഹം ഉണ്ടെങ്കില്‍ നീ ദിവസവും ഇത്രേം സിഗരറ്റ് വലിച്ചു കൂട്ടുവോ .. നമ്മുടെ ജീവിതത്തില്‍ നിന്ന് എത്ര ദിവസങ്ങളാണ് നീ പുകച്ചു കളയുന്നത് എന്ന് നീ ഓര്‍ത്തിട്ടുണ്ടോ .. "
"അതിപ്പോ.."

"ഒരു അതിപ്പോയും ഇല്ല .. നീ നിര്‍ത്തുന്നോ ഇല്ലയോ .. "
"ങ്ങേ .. ഭീഷണിയാണോ .."

"അതെ .. ഭീഷണി തന്നെ .."
"അപ്പൊ . നിര്‍ത്തിയില്ലെങ്കില്‍ നീ എന്ത് ചെയ്യും ..  "

"നിര്‍ത്തിയില്ലെങ്കില്‍ ഞാന്‍ ആയുസ്സ് എത്തുന്നതിനു മുന്‍പേ ചാകും .."
"ങ്ങേ .. അതെങ്ങനെ .."

"നീ വലിച്ചു വലിച്ചു നേരത്തെ ചത്തുപോയാല്‍, ഞാന്‍ പിന്നെ ഈ ലോകത്ത് എന്ത് ചെയ്യാനാ .. അപ്പൊ ഞാനും ചാവും .. സമയം എത്തുന്നതിനു മുന്‍പേ .."

"മോളൂ .. "
"ഉം"

"ഇനി വലിക്കൂല്ലാട്ടാ .."
  "
_______________________________

അങ്ങനെ ഞമ്മള്‍ പുകവലിയോടു ഗുഡ് ബൈ പറഞ്ഞു, ഒരു ദിവസമെങ്കില്‍ ഒരു ദിവസം കൂടുതല്‍ , അവളോടുകൂടി ജീവിക്കാന്‍ വേണ്ടി മാത്രം....

നേഴ്സസ് ഡേ

അബ്ബാസ്‌ ഭായുടെ നേഴ്സ് പോസ്റ്റിനു താഴെ ഇട്ട കമന്റ്, ഒന്ന് കൂടി വിപുലീകരിച്ച് എഴുതുന്നു .. 
_____________________________________

എന്‍റെ ഓര്‍മ്മവെച്ച നാള്‍ മുതല്‍ ഞാന്‍ മണത്തറിഞ്ഞ ഗന്ധം മണ്ണിന്‍റെയും മാമ്പഴങ്ങളുടെയും ആയിരുന്നില്ല, മറിച്ച് മരുന്നുകളുടെതായിരുന്നു, കാരണം എന്‍റെ അമ്മ ഒരു നേഴ്സ് ആയിരുന്നു. സ്കൂള്‍ വിട്ടാല്‍ ഞാനും അനിയനും നേരെ ഓടി ചെല്ലുന്നത് വീട്ടിലേക്ക് ആയിരുന്നില്ല, ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് ആയിരുന്നു. അമ്മ തിരക്കിലാണെങ്കിലും ഞങ്ങള്‍ അവിടെ എത്തുമ്പോഴേക്കു, വേറെ ഏതെങ്കിലും ഒരു സിസ്റ്റര്‍ ആന്‍റി ഞങ്ങള്‍ക്ക് വേണ്ട ബ്രെഡും പാലും കരുതി വെച്ചിട്ടുണ്ടാകും, വീട്ടില്‍ നിന്ന് കൊണ്ടുവന്നതോന്നുമല്ല, രോഗികള്‍ക്ക് കൊടുക്കുന്ന അതേ സാധനം.
പാലില്‍ മുക്കുമ്പോള്‍ അലിഞ്ഞു പോകുന്ന അമൃതം പോലെയായിരുന്നു ആ ബ്രെഡ്‌. ഞങ്ങള്‍ ലൈഫില്‍ കഴിച്ച ഏറ്റവും ബെസ്റ്റ് ബ്രെഡ്‌.

അതുപോലെ തന്നെ അമ്മയുടെ പ്രധാന ജോലി പ്രസവ വാര്‍ഡില്‍ ആയതുകൊണ്ടായിരിക്കാം, മിക്ക ദിവസങ്ങളിലും ഞങ്ങള്‍ക്ക് ലഡുവും സ്വീറ്റ്സും കിട്ടുമായിരുന്നു. ആശുപത്രി നിയമം അനുസരിച്ച് നേഴ്സ്മാര്‍ ഇതൊന്നും വാങ്ങാന്‍ പാടില്ല, അതുകൊണ്ടുതന്നെ അതൊക്കെ ഞങ്ങള്‍ കുട്ടികളുടെ അവകാശമായിരുന്നു.

പിന്നീട് അമ്മ നഴ്സിംഗ് ട്യൂടര്‍ ആയി, അതിനു ശേഷം പ്രിന്‍സിപ്പല്‍ ആയി റിട്ടയര്‍ ചെയ്തു. റിട്ടയര്‍ ചെയ്യുന്നതിനു കുറച്ചു വര്‍ഷം മുന്‍പു വരെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിനോട് ചേര്‍ന്നുള്ള ഗവര്‍ന്മെന്റ് നഴ്സിംഗ് സ്കൂളില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. അമ്മയുടെ സെന്റ്‌ ഓഫ് ദിനം ഞാനിപ്പോഴും ഓര്‍ക്കുന്നു, ഏകദേശം അഞ്ഞൂറോളം കുട്ടികള്‍ നിറകണ്ണുകളോടെ അമ്മയെ യാത്രയയ്ക്കുമ്പോള്‍ എന്നില്‍ അന്ന് ഉണര്‍ന്നു വന്ന അഭിമാനബോധം ജീവിതത്തില്‍ പല നേട്ടങ്ങളും ഞാന്‍ ഒറ്റയ്ക്ക് നേടിയപ്പോഴും തോന്നിയിട്ടില്ല.

അന്ന് ആ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന സൌദിയില്‍ ജോലി ചെയ്തിരുന്ന ഒരു പൂര്‍വ വിദ്യാര്‍ഥിനി പറഞ്ഞ വാക്കുകള്‍ ഇപ്പോഴും എന്‍റെ കാതുകളില്‍ മുഴങ്ങുന്നു, " മാഡം പഠിപ്പിച്ചു തന്ന ഏറ്റവും വലിയ പാഠമാണ്, ആതുരസേവനത്തിനു വേണ്ടി ഇറങ്ങിപ്പുറപ്പെടുമ്പോള്‍ നമ്മള്‍ നമ്മുടെ രക്തബന്ധങ്ങളെ മറക്കേണ്ടി വരും, കാരണം മറ്റുള്ളവരെ സ്വന്തമായി കരുതാന്‍
അതൊരു വിലങ്ങുതടി ആകരുത്."

പറയാനാണെങ്കില്‍ ഇനിയുമുണ്ട് ഒരു പാട് .. ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള ഓരോ ദിവസത്തെയും അനുഭവങ്ങള്‍, ജനനത്തിന്‍റെയും മരണത്തിന്‍റെയും നേര്‍ക്കാഴ്ചകള്‍, സാഹോദര്യത്തിന്‍റെയും സഹനത്തിന്‍റെയും നേര്‍ക്കാഴ്ചകള്‍.

ഒരിക്കല്‍ ഞാനും എഴുതാം, ഈ വെളുത്ത മേലങ്കി അണിഞ്ഞ ഭൂമിയിലെ മാലാഖമാരെ കുറിച്ച്, എന്‍റെ അമ്മയെ കുറിച്ചും മറ്റു സിസ്റ്റര്‍ ആന്‍റിമാരെ കുറിച്ചും .. നന്ദി അബ്ബാ ഈ പോസ്റ്റിനു  

Sunday, May 18, 2014

കുഞ്ഞനിയന്‍

ഇന്ന് ഞങ്ങൾ ബാവ എന്ന് വിളിക്കുന്ന എൻറെ കുഞ്ഞനിയന്റെAdheesh Damodaran ഹാപ്പി ഹാപ്പി ബർത്ത്ഡേ ആണ്.. 

അവനു വേണ്ടി ഈ വരികൾ ഞാൻ ഒരിക്കൽക്കൂടി ഇവിടെ കുത്തിക്കുറിക്കട്ടെ .. ഹാപ്പി ബർത്ത്ഡേ ബ്രോ .. 
---------------------

കുഞ്ഞനിയന്‍
________________

അമ്മതന്‍ വയറില്‍
കുഞ്ഞിക്കാലനങ്ങുമ്പോള്‍,
ഇതെന്‍ പെങ്ങളെന്നു പറഞ്ഞു
തൊട്ടുംത്തലോടി ഞാന്‍,

ആങ്ങളമാര്‍ക്ക്
കുഞ്ഞുടുപ്പിടീക്കാനും,
കണ്ണെഴുതി പൊട്ടുതൊടീക്കാനും ,
ഒരു കുഞ്ഞുപ്പെങ്ങള്‍ക്കായ്
മിഴിയോര്‍ത്തിരുന്നു
അന്നു ഞാന്‍

അനിയനവന്‍ പിറന്നപ്പോള്‍,
പെങ്ങളല്ലെന്നറിഞ്ഞപ്പോള്‍,
ഉള്ളൊന്നുപ്പിടഞ്ഞിരുന്നു,
ഇടനെഞ്ചൊന്നുടഞ്ഞിരുന്നു

എങ്കിലും, പൊന്നോമനയാ-
മവന്‍, ഒരു പാല്‍പ്പുഞ്ചിരിയാല്‍,
എന്നുള്ളം കവര്‍ന്നെടുത്തു,
എന്നുടുപ്പും കുതിര്‍ത്തു തന്നു

കുഞ്ഞനിയനവന്‍,
പണ്ടെന്‍ തോളിലേറി
അമ്പിളിമാമനെ പിടിച്ചിരുന്നവന്‍,
എന്നോളം വളര്‍ന്നല്ലോ
ഇന്നവന്‍,

എങ്കിലും, ഇന്നുമ-
വനെന്‍ കുഞ്ഞനിയന്‍,
കുഞ്ഞിക്കാലനക്കം കണ്ട്
പെങ്ങളെന്ന് ഞാന്‍ വിളിച്ച,
കണ്ണിലെ കൃഷ്ണമാണിയാ-
മെന്‍ പൊന്നനിയന്‍
______________________________
ഗഗനചാരി

മൃത്യുഞ്ജയം

ഇതിപ്പോള്‍ പതിനേഴാമത്തെ ആളാണ്‌ ചേട്ടനോട് അതേ ചോദ്യം ചോദിക്കുന്നത്, "എന്താ സംഭവിച്ചത്.. ഇന്നലെ വൈകിട്ട് വരെ കവലയില്‍ കണ്ടതായിരുന്നല്ലോ.." 
എല്ലാവരോടും ചേട്ടന്‍ ഒരേ ഉത്തരം പറയും, "ആരാ കുത്തിയത് എന്നറിയില്ല, അവനു പ്രത്യേകിച്ച് ശത്രുക്കളൊന്നും ഇല്ല താനും.."

കുറച്ചു കഴിഞ്ഞപ്പോള്‍ പോലീസ് എത്തി. കൂടെ വന്ന ഒരു അല്‍സേഷ്യന്‍ പട്ടി ഞാന്‍ കിടന്ന ഇടത്തെ ചോരപാടുകള്‍ മണക്കുന്നത് ഞാന്‍കണ്ടു. അത് രണ്ടുമൂന്നു പ്രാവശ്യം തലപൊക്കി അങ്ങോട്ടും ഇങ്ങോട്ടും നോക്കി. വീണ്ടും ആ കറുത്ത കട്ട പിടിച്ച പാടിലേക്ക് മൂക്ക് നീട്ടി, ഇടയ്ക്കൊന്ന്‍ നാവു കൊണ്ട് രുചിച്ചു നോക്കി. നെഞ്ചത്ത് ജോസഫ് എന്നെഴുതിയ പോലീസുകാരനേയും വലിച്ചുക്കൊണ്ട് അത് വീടിന്‍റെ തെക്കേ ഭാഗത്തേക്ക് ഓടി. അവിടെ എന്തോ നിധി ഒളിച്ചിരിപ്പുണ്ട് എന്ന ഭാവത്തില്‍ പുറത്ത് ആചാരശോകം അനുഷ്ടിക്കുന്ന നാട്ടുകാര്‍ അവരുടെ പുറകെ ഓടി.

"എല്ലാരും ഒന്ന് മാറി നിന്നേ .. ആദ്യം പോലീസ് അന്വേഷിക്കട്ടെ, എന്നിട്ടാവാം നാട്ടുകാരുടെ സമിതി.." തുമ്പ് കിട്ടിയ പട്ടിയുടെ പുറകെ ഓടുന്ന നാട്ടുകാരെ തടഞ്ഞുകൊണ്ട്‌ നാട്ടിലെ പ്രമാണിയായ പൗലോസച്ചായന്‍റെ മകന്‍ സണ്ണി ഉത്തരവിട്ടു. ചേട്ടന്‍ സണ്ണിയെ അകലേന്നു തലയുയര്‍ത്തി നോക്കി. സണ്ണി കുഴപ്പമൊന്നുമില്ല എന്ന രീതിയില്‍ കണ്ണിറുക്കി തോളിളക്കി കാണിച്ചു. ചേട്ടന്‍ വീണ്ടും അകത്തേക്ക് വന്നു. നാട്ടുകാര്‍ ആചാരശോകത്തിലും മുഴുകി.

"ന്നാലും എന്‍റെ കറിയാച്ചോ, ആരാ നമ്മുടെ മോനോട് ഈ കൊടുംപാപം ചെയ്തേ .." എന്‍റെ അരികില്‍ ഇരിക്കുന്ന അപ്പച്ചനോട് ആയിരുന്നു പഞ്ചായത്ത് പ്രസിഡണ്ട്‌ രാഘവന്‍ നായരുടെ ചോദ്യം. അപ്പച്ചന്‍ ഒന്നും മിണ്ടാതെ അയാളെ നോക്കി. അയാള്‍ എന്റെം അപ്പച്ചന്‍റെയും മുഖത്തേക്കും.

ഞാന്‍ അപ്പച്ചന്‍റെ മടിയില്‍ കിടക്കുന്ന അമ്മച്ചിയെ നോക്കി. അമ്മച്ചി കരഞ്ഞു കരഞ്ഞു ഇപ്പോള്‍ ശബ്ദം പോലും പുറത്തു വരാത്ത അവസ്ഥയിലാണ്. ഇടയ്ക്കിടയ്ക്ക് എന്‍റെ മോനേ .. എന്‍റെ മോനേ .. എന്ന് പറയുന്നത് കേള്‍ക്കാം. അമ്മച്ചിയോട് എനിക്ക് പറയണം എന്നുണ്ട്, "അമ്മച്ചി കരയണ്ട എനിക്ക് വേദനയൊന്നുമില്ല.." കാരണം, എന്‍റെ വിരല്‍ത്തുമ്പില്‍ നിന്ന് ചോര കണ്ടാല്‍ തന്നെ ബോധംകെട്ടു വീഴുന്ന ആളാണ്‌ അമ്മച്ചി. പക്ഷെ, പറയാന്‍ പറ്റില്ലല്ലോ, എന്‍റെ കണ്ഠനാളത്തിലും കത്തി കയറ്റിയിറക്കി ഇരിക്കുവല്ലേ.

അന്വേഷിക്കാന്‍ പോയ പട്ടിയും ജോസഫും ഒരു തുമ്പും കിട്ടാതെ വീണ്ടും ആ ചോരക്കറയിലേക്ക് നോക്കി നിന്നു. വീണ്ടും മുറിയില്‍ നിശബ്ദത പരന്നു. അപ്പോള്‍ ആ പട്ടിയെ നോക്കി മുകളില്‍ നിന്നൊരു പല്ലി എന്തോ ഒരു ശബ്ദം ഉണ്ടാക്കി. എല്ലാവരും പട്ടിയെ വിട്ട് ആ പല്ലിയെ നോക്കി. അമ്മച്ചി മാത്രം അവിടെ നോക്കിയില്ല, അപ്പച്ചന്‍റെ മടിയില്‍ കിടന്നു കൊണ്ട് "എന്‍റെ മോനേ .. എന്‍റെ മോനേ" എന്ന് മാത്രം വിളിച്ചു.

എന്നെ കാണാന്‍ സ്ഥലം എം എല്‍ എ എത്തിയിട്ടുണ്ട് എന്ന് അപ്പച്ചന്‍റെ സെക്രട്ടറി കിഷോര്‍ വന്നറിയിച്ചു. അപ്പച്ചന്‍ അവിടുന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, പക്ഷെ അമ്മച്ചി അനങ്ങിയില്ല. എം എല്‍ എ യുടെ കൂടെ നക്ഷത്രങ്ങള്‍ കൂടുതല്‍ ഉള്ള രണ്ടു പോലീസ്സുകാര്‍ കൂടിയുണ്ടായിരുന്നു. അതിലൊരാള്‍ അപ്പച്ചന്‍റെ തോളത്ത് തൊട്ടു. അപ്പച്ചന്‍ തലയുയര്‍ത്തി നോക്കി. എം എല്‍ എ അപ്പച്ചന്‍റെ തോളില്‍ കൈ അമര്‍ത്തി.

"വേണ്ട .. എഴുന്നെല്‍ക്കണ്ട.." അപ്പച്ചന്‍റെ കണ്ണുകള്‍ നിറഞ്ഞു.
"എന്തേലും തുമ്പ് കിട്ടിയോ..??" എം എല്‍ എ കൂടെയുള്ള ഒരു പോലീസുകാരനോട്‌ ചോദിച്ചു.

"ഇല്ല .. അന്വേഷിക്കുന്നുണ്ട്.. ഉടനെ കിട്ടും സാര്‍ .. " അയാള്‍ വിനയത്തിന്‍റെ മൂര്‍ത്തീരൂപമായി പറഞ്ഞു.
"ഉം .. പെട്ടെന്ന്‍ വേണം .. കറിയാച്ചന്‍ നമുക്ക് വേണ്ടപ്പെട്ട ആളാണ്‌"

"അറിയാം സാര്‍ .. ആരാണേലും നമ്മുടെ സര്‍ക്കിള്‍ വിട്ടുപോകാന്‍ സാധ്യതയില്ല സാര്‍, ഇന്നലെ രാത്രി തന്നെ ഫോര്‍സിനെ എല്ലാ ഭാഗത്തേക്കും അയച്ചിട്ടുണ്ട്... ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കണ്ടുപ്പിടിച്ചിരിക്കും സാര്‍ .."

"ഹാഹാഹാ .. ഉവ്വുവ്വേ .. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കണ്ടുപ്പിടിക്കും എന്ന്.." എനിക്ക് ചിരി അടക്കാന്‍ പറ്റുന്നില്ല. എന്നെ കുത്തിയ ആള്‍ക്കാര്‍ വീടിന്‍റെ മുറ്റത്ത് നില്‍ക്കുമ്പോള്‍ നാടുനീളെ ഫോര്‍സിനെ വിട്ടിക്കുന്നു എന്ന്. ഞാന്‍ സണ്ണിയെ നോക്കി, അവന്‍ വീണ്ടും ആള്‍ക്കാരെ ഒതുക്കാന്‍ ശ്രമിക്കുന്നുണ്ട്.

എം എല്‍ എ കിഷോറിനെ അടുത്തു വിളിച്ചു ചെവിയില്‍ എന്തോ ചോദിച്ചു. കിഷോര്‍ ചേട്ടനെ ചൂണ്ടി കാണിച്ചു. ചോദ്യം എനിക്ക് മനസ്സിലായി. കിഷോര്‍ പോയി ചേട്ടനെ വിളിച്ചു കൊണ്ടുവന്നു. കൂടെ സണ്ണിയും ഉണ്ട്.

"ഒരു പത്തു മിനിറ്റിനുള്ളില്‍ ബാംഗ്ലൂരിലുള്ള ഇവന്‍റെ പെങ്ങളും അളിയനും എത്തും. അതിനു ശേഷമേ തീരുമാനിക്കുകയുള്ളൂ.." ചേട്ടനായിരുന്നു അത് പറഞ്ഞത്. സണ്ണി എന്‍റെ മുഖത്തേക്ക് നോക്കി.

"കറിയാച്ചന്‍റെ പെങ്ങളുടെ മകനാണല്ലേ .." എം എല്‍ എ ചേട്ടനോട് ചോദിച്ചു. പക്ഷെ സണ്ണിയായിരുന്നു അതിനു ഉത്തരം കൊടുത്തത്, "അതെ.. ഇവനാണ് ഇപ്പൊ തോട്ടങ്ങള്‍ ഒക്കെ നോക്കുന്നത്.." ഇത് പറയുമ്പോള്‍ സണ്ണിയുടെ കൈയ്യില്‍ അമര്‍ന്ന് ചേട്ടന്‍റെ വലത്തേ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.

"ഹും .." ഞാന്‍ ഓര്‍ത്തു, "ഇന്നലെ എന്നെ കുത്തുമ്പോള്‍ ഒരു വിറയുമില്ലയിരുന്നല്ലോ ... ഇപ്പൊ എന്തിനാ .. ആരെങ്കിലും കണ്ടു പിടിക്കുമോ എന്ന് ആലോചിച്ചട്ടാണോ.. ആര് കണ്ടുപിടിക്കാന്‍... ആത്മാര്‍ത്ഥ കൂട്ടുകാരന്‍ സണ്ണിയില്ലേ കൂടെ .. അവന്‍ എല്ലാം ഒതുക്കൂല്ലേ .. പിന്നെ നിങ്ങള്‍ രണ്ടുപേരും കൂടെ ചെയ്ത ഈ കുറ്റത്തിന്‍റെ ഏക ദൃക്സാക്ഷിയായ മനുഷ്യന്‍ ഞാനല്ലേ .. എനിക്ക് ആരോടെങ്കിലും പറയാന്‍ പറ്റുമോ...??"

"ശരി .. എന്നാ ഞാന്‍ പള്ളീലോട്ടു വരാം.. ഒരു അര മണിക്കൂറിനുള്ളില്‍ ബോഡി എടുക്കുമായിരിക്കും അല്ലെ .." എം എല്‍ എ എല്ലാവരോടുമായി ചോദിച്ചു.

"ഇവിടുന്ന് പുറപ്പെടുമ്പോള്‍ അറിയിക്കാം സാര്‍.." കിഷോര്‍ ഭവ്യതയോടെ പറഞ്ഞു.

അപ്പച്ചന്‍റെ തോളില്‍ വീണ്ടും കൈ അമര്‍ത്തിയത്തിനു ശേഷം എം എല്‍ എ പുറത്തേക്കിറങ്ങി, ചേട്ടന്‍ എന്നെ നോക്കി, സണ്ണി ചേട്ടനെ വലിച്ചുകൊണ്ട് നടന്നു. ഒരു വെള്ളത്തുണി വന്നു എന്‍റെ മുഖം മറച്ചു, പക്ഷെ ഞാന്‍ അപ്പോഴും എല്ലാം കാണുന്നുണ്ടായിരുന്നു, ആ പല്ലിയും.

ഹൌ ഓള്‍ഡ്‌ ആര്‍ യു --

ഹൌ ഓള്‍ഡ്‌ ആര്‍ യു കണ്ടു... പതിനാലു വര്‍ഷത്തെ അജ്ഞാത വാസം ഒരു സിനിമാക്കഥയാക്കി മഞ്ജു വാര്യര്‍ തിരിച്ചുവരവ് നന്നാക്കി.. കഥ: റോഷന്‍ ആണ്ട്രൂസ് എന്നാണു എഴുതി കാണിക്കുന്നതെങ്കിലും, ശരിക്കുമുള്ള കഥാകൃത്ത് മഞ്ജു തന്നെയല്ലേ എന്ന് തോന്നിപോകുന്നു. 

ഒരു സ്ത്രീയുടെ സ്വപ്നങ്ങള്‍ക്ക് എക്സ്പയറി ഡേറ്റ് ഫിക്സ് ചെയ്യുന്നത് ആരാണ് എന്ന പ്രസക്തമായ ഒരു ചോദ്യവും അതിനുള്ള വ്യക്തമായ മറുപടിയും ആണ് ഈ സിനിമ. സ്വപ്നങ്ങളെ സാക്ഷാത്കരിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരും കണ്ടിരിക്കേണ്ട ഒരു സിനിമയാണിത്, പ്രത്യേകിച്ചും സ്ത്രീകള്‍.

മഞ്ജുവിന്‍റെ അഭിനയ മികവിനെയോ സൌന്ദര്യത്തെയോ അളക്കാനുള്ള അളവുകൊലുമായി പോകുന്നവര്‍ ചിലപ്പോള്‍ സന്തോഷിക്കാന്‍ വകയില്ല. കാരണം, അതിഭാവുകത്വം നിറഞ്ഞ അഭിനയമോ പ്ലസന്‍റ് ഫെയ്സോ അല്ല ഇതില്‍ മഞ്ജുവിന്‍റെത്, പക്ഷെ കഥാപാത്രം ആവശ്യപ്പെടുന്ന വളരെ സോഫ്റ്റായ രീതിയിലുള്ള പ്രകടനം ആണ് മഞ്ജു ഇതില്‍ കാഴ്ച്ച വെച്ചിരിക്കുന്നത്.

ഏതായാലും തിരിച്ചുവരവ്‌ ഗംഭീരമാക്കി എന്ന അഭിപ്രായമൊന്നും എനിക്കില്ല, പക്ഷെ, എവിടെയായിരുന്നു ഇത്രയും നാള്‍ എന്നും അത് എന്തുകൊണ്ടായിരുന്നു എന്നും വ്യക്തമായി പറഞ്ഞു തന്നു. ഏതായാലും ഇനി ഞാന്‍ ഇവിടെ തന്നെ ഉണ്ടാകും എന്ന് അടിവരയിട്ട് ഉറപ്പിച്ചു കൊണ്ട് എല്ലാവരെയും തന്‍റെ വരവ് നന്നായി അറിയിക്കാനുള്ള ഒരു മാധ്യമം തന്നെയായിരുന്നു "ഹൌ ഓള്‍ഡ്‌ ആര്‍ യു".

വാല്: മെയില്‍ ഷോവനിസ്റ്റുകള്‍ക്ക് ഈ സിനിമ ചിലപ്പോള്‍ അംഗീകരിക്കാന്‍ പറ്റില്ലായിരിക്കും, പിന്നെ ഫെയ്സ്ബുക്കിലൂടെ വ്യക്തികളെ തേജോവധം ചെയ്യുന്നവര്‍ക്കും. കാരണം, ഇവര്‍ രണ്ടുപേരെയും അത്യാവശ്യം എടുത്തു കുടയുന്നുണ്ട് ഈ സിനിമയില്‍.

ഓടി കളിക്കുവാനെത്തുന്നു ....

എന്നെ എപ്പോഴും വിസ്മയിപ്പിക്കുന്നത് നിന്‍റെ ആ യാത്രകള്‍ ആണ്, ഇന്നലെകളുടെ മൂടല്‍മഞ്ഞും തേടി, ഗതാകാലത്തിന്‍റെ പുതപ്പ് വാരിച്ചുറ്റി, ഓര്‍മ്മകളുടെ താഴ്വരയിലേക്കുള്ള നിന്‍റെ യാത്രകള്‍. ആ നേരങ്ങളില്‍ നീ എത്ര സൗന്ദര്യവതിയാണ് എന്ന് അറിയാമോ, എനിക്കപ്പോള്‍ നിന്‍റെ ആത്മാവില്‍ അലയടിക്കുന്ന അനന്തമായ സന്തോഷത്തിന്‍റെ പ്രതിബിംബം ആ വിടര്‍ന്ന കണ്ണുകളില്‍ കാണാന്‍ സാധിക്കും.

അപ്പോള്‍ ഞാന്‍ എന്‍റെ സ്വപ്നങ്ങളെ മറക്കും, സ്വപ്‌നങ്ങള്‍ നാളെയുടെതാണല്ലോ, ഓര്‍മ്മകള്‍ ഇന്നലെകളും. നിന്‍റെ ഇന്നലെകളെ കുറിച്ച് നീ വാതോരാതെ സംസാരിക്കുമ്പോള്‍ എന്‍റെ നാളെകള്‍ ആ ഓര്‍മ്മകളിലേക്ക് മടങ്ങിപോകുന്നതിനെ കുറിച്ച് ചിന്തിക്കും.

അതെ, ഇന്നലെകളുടെ ഓര്‍മ്മകളുടെയും നാളെകളുടെ സ്വപ്നങ്ങളുടെയും ഇടയില്‍ ഇന്നത്തെ ചിന്തകള്‍. എന്തിനു നമുക്കത്, ഇനി നമുക്ക് നിന്‍റെ ഇന്നലെകളെ കുറിച്ച് മാത്രം സംസാരിക്കാം, അവിടേക്ക് കൈകോര്‍ത്ത് ഇറങ്ങി ചെല്ലാം.

വരൂ പ്രിയേ .. നമുക്ക് വീണ്ടുമൊരു യാത്ര പോകാം, ഓര്‍മ്മകളുടെ താഴ്വരയിലേക്ക്. ഗതകാലസ്മരണകള്‍ ഉറഞ്ഞുറങ്ങുന്ന ആത്മാവിനെ തൊട്ടുണര്‍ത്താന്‍. ഓര്‍മ്മകളെ സ്വപ്നം കണ്ടുറങ്ങാന്‍ ...

സുധേട്ടന്‍ ബര്‍ത്ത്ഡേ

ഇവിടെയുള്ള എഴുത്തുകളില്‍ സാഹിത്യം ഇല്ല എന്ന് പറഞ്ഞവര്‍ക്ക് ഒരു വെല്ലുവിളിയായിട്ടാണ് സുധേട്ടനെ (Sudhakaran Wadakkancheri ) പോലുള്ളവര്‍ എഫ് ബി ലോകത്തേക്ക് കടന്നു വന്നത്. അത് മറ്റു പല എഫ് ബി വായാനകാര്‍ക്ക് പ്രചോദനവുമായി. കാരണം പല വായനക്കാരും ക്ലാവ് പിടിച്ച ഓട്ടുവിളക്ക് പോലെയായിരുന്നു. അവര്‍ക്ക് സുധേട്ടനെ പോലുള്ള എഴുത്തുകാരുടെ പോസ്റ്റുകള്‍ അവര്‍ക്ക് തങ്ങളുടെ കഴിവുകളെ മിനുക്കിയെടുക്കാനുള്ള ഒരു പ്രേരണാ സൂചകമായി മാറി, മാതൃകാപരമായ എഴുത്തുകള്‍ ആയി മാറി.

മാതൃസ്നേഹത്തിന്‍റെ അനന്തനൈര്‍മ്മല്യവും, നിളാതീരത്തെ മണ്ണിന്‍റെ മണവും, പ്രണയത്തിന്‍റെ പരമപാരവശ്യവും, സൌഹൃദത്തിന്‍റെ കണികസൌന്ദര്യവും ഇത്രയും മനോഹരമായ രീതിയില്‍ എഴുതിയ മറ്റൊരാള്‍ ഈ സൌഹൃദവലയത്തില്‍ ഉണ്ടെന്നു തോന്നുന്നില്ല.

എഴുത്തുകളിലൂടെ, അക്ഷയപാത്രം പോലെയുള്ള പദസമ്പത്തിലൂടെ, തൊട്ടുണരാന്‍ വെമ്പുന്ന വികാരവിചാരങ്ങളിലൂടെ, നിന്മോന്നതങ്ങളുടെ അതിഭാവുകത്വത്തോടെ, നമ്മളെ എല്ലാവരുടേയും മനസ്സില്‍ എന്നെന്നേയ്ക്കുമായി ചേക്കേറിയ ആളാണ്‌ സുധേട്ടന്‍.

പലപ്പോഴും നേരില്‍ കണ്ടിട്ടുണ്ട്, എത്രയോ തവണ ഫോണില്‍ സംസാരിച്ചിട്ടുമുണ്ട്, അപ്പോഴോക്കെയും കൂടെ കൊണ്ടുപോകാന്‍ ഒരു ജ്യേഷ്ടന്‍റെ കരുതലിനും ലാളനയ്ക്കും പുറമേ അനേകം അറിവുകളും പകര്‍ന്നു തന്നിട്ടുണ്ട് ഈ സ്നേഹനിധിയായ പച്ചമനുഷ്യന്‍.

"ഡാ .. ആദ്യേ, നമ്മള്‍ ആരെയും വിഷമിപ്പിക്കാന്‍ പാടില്ല, നേരില്‍ കാണുമോ എന്ന് പോലും അറിയാത്ത ആള്‍ക്കാരുമായി എന്തിനാ നമുക്ക് ശത്രുത, ഒന്ന് പുഞ്ചിരിച്ചാല്‍ മാറുന്ന വാഗ്വാദങ്ങള്‍ മതി നമുക്ക്."

ഇത് ഒരിക്കല്‍ സുധേട്ടന്‍ എന്നോട് പറഞ്ഞതാണ്. അന്നു മുതല്‍ സുധേട്ടാ നിങ്ങള്‍ എനിക്ക് ഒരു സ്വകാര്യ അഹങ്കാരമായി മാറി, തിരുവനതപുരത്ത് പോയാലും വടക്കാഞ്ചേരിയില്‍ പോയാലും മനസ്സ് അറിയാതെ പറഞ്ഞു പോകും "ഇത് മ്മടെ സുധേട്ടന്‍റെ നാടല്ലേ.." അറിയാതെ തലയൊന്നുയര്‍ത്തി ഞാനും അഹങ്കരിക്കും.

ലവ് യു സുധേട്ടാ .. ഹൃദയത്തില്‍ ചാലിച്ച ജന്മദിനാശംസകള്‍